വിജയ് ഹസാരെ ട്രോഫി: കേരളം സെമിയില്‍
വിജയ് ഹസാരെ ട്രോഫി: കേരളം സെമിയില്‍
Thursday, February 28, 2013 10:22 PM IST
വിശാഖപട്ടണം: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു ചരിത്ര നേട്ടം. ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ പഞ്ചാബിനെതിരേ 46 റണ്‍സിനു പരാജയപ്പെടുത്തി കേരളം സെമിയില്‍ കടന്നു. കേരള ക്രിക്കറ്റ് ചരിത്രത്തിന്റെ ആദ്യ സംഭവമാണ് വിജയ് ഹസാരെ ട്രോഫിയില്‍ സെമിയിലിലെത്തുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 320 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 47.3 ഓവറില്‍ 274 റണ്‍സിന് എല്ലാവരും പുറത്തായി. നായകന്‍ സച്ചിന്‍ ബേബി (104 നോട്ടൌട്ട്), ഓപ്പണര്‍ ജഗദീഷ് (119) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്. കേവലം 70 പന്തില്‍നിന്നാണ് സച്ചിന്‍ ബേബി 104 റണ്‍സ് അടിച്ചുകൂട്ടിയത്. ഇതില്‍ 12 ബൌണ്ടറികളുമുണ്ടായിരുന്നു. 120 പന്തില്‍ നിന്ന് 119 റണ്‍സ് നേടിയ ജഗദീഷിന്റെ ഇന്നിംഗ്സില്‍ എട്ടു ബൌണ്ടറികളും ഒരു സിക്സുമുണ്ടായിരുന്നു.

സ്കോര്‍ബോര്‍ഡില്‍ 51 റണ്‍സുള്ളപ്പോള്‍ കേരളത്തിന് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് സഞ്ജു വിശ്വനാഥ് സാംസണ്‍- ജഗദീഷ് മൂന്നാം വിക്കറ്റില്‍ പിറന്ന 75 റണ്‍സും അഞ്ചാം വിക്കറ്റില്‍ ജഗദീഷ്- സച്ചിന്‍ സ്ഥാപിച്ച 135 റണ്‍സ് കൂട്ടുകെട്ടുമാണ് കേരളത്തിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. സഞ്ജു 43 റണ്‍സ് നേടി. പഞ്ചാബിനുവേണ്ടി ഇന്ത്യന്‍ താരം യുവരാജ് സിംഗ് മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന്റെ മൂന്നു വിക്കറ്റുകള്‍ 24 റണ്‍സെടുക്കുമ്പോഴേക്കും നഷ്ടമായി. ദേശീയ ടീമംഗം യുവരാജ് സിംഗ് പൂജ്യത്തിനു പുറത്തായി. പ്രശാന്ത് പരമേശ്വരനായിരുന്നു വിക്കറ്റ്. എന്നാല്‍, മൂന്നു വിക്കറ്റ് നഷ്ടമായ ശേഷവും തകരാന്‍ കൂട്ടാക്കാതിരുന്ന പഞ്ചാബ് ഗുര്‍ക്രീത് സിംഗ്- മന്‍ദീപ് സിംഗ് എന്നിവരിലൂടെ മത്സരത്തിലേക്കു തിരിച്ചുവരാന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 159 റണ്‍സ് പിറന്നു. സ്കോര്‍ബോര്‍ഡില്‍ 183ല്‍ നില്‍ക്കേ ഗുര്‍ക്രീതിനെ (99) റണ്‍ഔട്ടാക്കി കേരളം മത്സരത്തില്‍ പിടിമുറുക്കി. 230ലെത്തിയപ്പോള്‍ നായകന്‍ മന്‍ദീപ് സിംഗിനെയും (81) പുറത്താക്കി റൈഫി കേരളത്തിന് വിജയ പ്രതീക്ഷ സമ്മാനിച്ചു. പിന്നീടുള്ള വിക്കറ്റ് വീഴ്ചകള്‍ വേഗത്തിലായിരുന്നു. കേരളത്തിനുവേണ്ടി പ്രശാന്ത് പരമേശ്വരന്‍ മൂന്നും സ ന്ദീപ് വാര്യര്‍, റൈഫി, പി. പ്രശാന്ത് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് കളിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.