പഞ്ചാബിനും രാജസ്ഥാനും ജയം
പഞ്ചാബിനും രാജസ്ഥാനും ജയം
Sunday, April 20, 2014 11:57 PM IST
അബുദാബി: 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് അടിച്ചുകൂട്ടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഏഴ് പന്ത് ശേഷിക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 206 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ് തറപറ്റിച്ചു. മറ്റൊരു മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ നാല് വിക്കറ്റ് വിജയം നേടി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഏഴാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ത്തന്നെ വിജയം പിടിയിലൊതുക്കി. ഇന്നലെ ആദ്യം നടന്ന മത്സരത്തില്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെയും (45 പന്തില്‍ 67) ഡ്വെയ്ന്‍ സ്മിത്തിന്റെയും (43 പന്തില്‍ 66) ബാറ്റിംഗ് മികവിലാണ് ചെന്നൈ 205 റണ്‍സ് അടിച്ചുകൂട്ടിയത്. 43 പന്തില്‍ 15 ഫോറും രണ്ട് സിക്സും അടക്കം 95 റണ്‍സ് അടിച്ചുകൂട്ടിയ ഗ്ളെന്‍ മാക്സ്വെല്ലിന്റെയും 37 പന്തില്‍ 54 റണ്‍സ് നേടിയ ഡേവിഡ് മില്ലറിന്റെയും ഇന്നിംഗ്സുകളുടെ ബലത്തില്‍ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കിംഗ്സ് ഇലവന്‍ 206 റണ്‍സ് സ്വന്തമാക്കുകയായിരുന്നു. 10 പന്തില്‍ 19 റണ്‍സ് നേടിയ വിരേന്ദര്‍ സെവാഗും 10 പന്തില്‍ 13 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന കൂട്ടുകെട്ട് ഓപ്പണിംഗില്‍ കിംഗ്സ് ഇലവന് മികച്ച തുടക്കമാണ് നല്‍കിയത്.


എന്നാല്‍, തുടരെ വിക്കറ്റുകള്‍ നഷ്ടമായി മൂന്നിന് 52 എന്ന അവസ്ഥയില്‍ കിംഗ്സ് ഇലവന്‍ പതറുമ്പോഴാണ് മാക്സ്വെല്‍ -മില്ലര്‍ സഖ്യം ഒന്നിക്കുന്നത്. ഷെയ്ന്‍ വാട്സണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് ക്ളിനിക്കല്‍ പെര്‍ഫോമന്‍സിലൂടെയാണ് ഹൈദരാബാദിനെതിരേ നാലു വിക്കറ്റ് വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിന്റെ സ്കോര്‍ 133 റണ്‍സില്‍ ഒതുങ്ങി. 38 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് അവരുടെ ടോപ് സ്കോറര്‍. റോയല്‍സിനായി ധവാല്‍ കുല്‍ക്കര്‍ണിയും കെയ്ന്‍ റിച്ചാര്‍ഡ്സണും രജത് ഭാട്ടിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് ഒരറ്റത്ത് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 59 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും 32 പന്തില്‍ 48 റണ്‍സോടെ പുറത്താകാതെ നിന്ന സ്റുവര്‍ട്ട് ബിന്നിയും അവരെ ജയത്തിലേക്ക് നയിച്ചു. രഹാനെയാണ് മാന്‍ ഓഫ് ദ മാച്ച്. മലയാളി താരമായ സഞ്ജു സാംസണ്‍ മൂന്നു റണ്‍സിന് പുറത്തായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.