ഗോവയില്‍ കേരളനടനം
ഗോവയില്‍ കേരളനടനം
Wednesday, April 23, 2014 11:41 PM IST
സ്പോര്‍ട്സ് ലേഖകന്‍

കോട്ടയം: വീണ്ടും തന്റെ പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരുത്തിക്കുറിച്ച് കെ.ടി. നീന, സ്വര്‍ണപ്പതക്കമേകി മരിയ ജയ്സനും ബബിതയും ആതിരയും; ഗോവയില്‍ കേരള നടനം. മഡ്ഗാവിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തി. 198 പോയിന്റുമായാണ് കേരളം ഗേവയില്‍ തകര്‍ത്താടിയത്. രണ്ടാം സ്ഥാനത്തുള്ള ഉത്തര്‍ര്‍പ്രദേശിന് 115.5 പോയിന്റാണുള്ളത്. പെണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളത്തിനുതന്നെയാണു ചാമ്പ്യന്‍ഷിപ്പ്. 151 പോയിന്റാണ് കേരളപെണ്‍കൊടികള്‍ സ്വന്തമാക്കിയത്. 65 പോയിന്റുള്ള തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 88.5 പോയിന്റുമായി ഉത്തര്‍പ്രദേശിനാണു കിരീടം. രണ്ടാം സ്ഥാനം ഹരിയാനയ്ക്കാണ്;77 പോയിന്റ്.

മീറ്റിലെ മികച്ച താരങ്ങളായി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെയ്മോന്‍ പൌലോസിനെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അങ്കിത ഗോസ്വാമിയെയും തെരഞ്ഞെടുത്തു.

അഭിമാനം, നീ
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളത്തിന്റെ അഭിമാനതാരമായി കെ.ടി. നീന മാറുകയായിരുന്നു. 5000 മീറ്റര്‍ നടത്തത്തില്‍ സ്വന്തം പേരിലുള്ള റിക്കാര്‍ഡ് തിരുത്തിക്കുറിച്ചുകൊണ്ടാണ് നീന താരമായത്. സമയം: 24 മിനിറ്റ് 11.70 സെക്കന്‍ഡ്. 24 മിനിറ്റ് 42.18 എന്ന റിക്കാര്‍ഡാണ് നീന പഴങ്കഥയാക്കിയത്. യുക്രെയിനില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ നേടിയ റിക്കാര്‍ഡായിരുന്നു ഇത്. സമീപകാലത്ത് കേരളം കണ്ട മികച്ച അത്ലറ്റാണ് നീന. ദേശീയ ഇന്റര്‍ സോണല്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 16 വിഭാഗത്തില്‍ സ്വര്‍ണം നേടിയതോടെയാണ് നീന ശ്രദ്ധേയയാകുന്നത്. പിന്നീട് വാറങ്കലില്‍ നടന്ന ജൂണിയര്‍ നാഷണല്‍സിലും വിജയം ആവര്‍ത്തിച്ചു. പിന്നീട് നീനയ്ക്കു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.


800 മീറ്ററില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയാണ് കേരളത്തിന്റെ പെണ്‍കുട്ടികള്‍ മെഡല്‍ വാരിയത്. ഈയിനത്തിലെ മൂന്നു മെഡലുകളും കേരളത്തിനാണ്. സി. ബബിത (2:16.71) സ്വര്‍ണം നേടിയപ്പോള്‍ തെരേസ ജോസഫ്്(2:17.98) വെള്ളിയും ഒളിവിയ ആന്‍മരിയ(2:18.55) വെങ്കലവും സ്വന്തമാക്കി. 400 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണവും വെള്ളിയും കേരളത്തിനാണ്. സ്മൃതിമോള്‍ വി. രാജേന്ദ്രന്‍ (1:06.49) സ്വര്‍ണം നേടിയപ്പോള്‍ ആര്‍ രാഗി(1:06.86)ക്കാണ് വെള്ളി.

ട്രിപ്പിള്‍ ജംപിലും സ്വര്‍ണം നേടി ആതിര സുരേന്ദ്രന്‍ സുവര്‍ണ നേട്ടം രണ്ടാക്കി ഉയര്‍ത്തി. നേരത്തെ ലോംഗ് ജംപില്‍ സ്വര്‍ണം നേടിയ ആതിര 12.39 മീറ്റര്‍ താണ്ടിയാണ് ട്രിപ്പിളില്‍ സ്വര്‍ണം കൊയ്തത്. 11.85 മീറ്റര്‍ കണ്െടത്തിയ കേരളത്തിന്റെ ഇ.ആര്‍. രഞ്ജുക വെങ്കലവും നേടി.

പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ ആധിപത്യം തകര്‍ക്കാന്‍ ഇനിയും കാലമേറെ പിടിക്കുമെന്ന സൂചനയാണ് ഗോവയും നല്‍കുന്നത്. പാലാ ജംപ്സ് അക്കാഡമിയിലെ സതീഷ്കുമാറിന്റെ ശിഷ്യരായ മരിയ ജയ്സണും (2.90 മീറ്റര്‍) ഷാനി ഷാജിക്കും(2.70 മീറ്റര്‍) യഥാക്രമം സ്വര്‍ണവും വെള്ളിയും. ഹെപ്റ്റാത്തലനില്‍ 3970 പോയിന്റുനേടിയ ഡൈബി സെബാസ്റ്റ്യന്‍ സ്വര്‍ണം സ്വന്തമാക്കി. കേരളത്തിന്റെ തന്നെ എന്‍.പി. സംഗീതയ്ക്കാണ് വെങ്കലം. ഇന്നലെ നടന്ന മെഡ്ലെ റിലേയിലും കേരള പെണ്‍കുട്ടികള്‍ സ്വര്‍

ണം നേടി. ഡെക്കാത്തലനില്‍ ഡി. ദിനേശിന്റെ വെള്ളി മാത്രമാണ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ഇന്നലെ നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.