പഞ്ചാബിനു മൂന്നാം ജയം
പഞ്ചാബിനു മൂന്നാം ജയം
Wednesday, April 23, 2014 11:45 PM IST
ഷാര്‍ജ: മാക്സ്വെല്‍ മാജിക് തുടരുകയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തകര്‍ത്തു കളിച്ച ഓസ്ട്രേലിയന്‍ താരം ഗ്ളെന്‍ മാക്സ്വെലിന്റെ പ്രകടനമികവില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരേ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 72 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 193 റണ്‍സ് അടിച്ചു കൂട്ടി. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലാണ് പഞ്ചാബ് 190-ലേറെ റണ്‍സ് നേടുന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 19.2 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായി.

43 പന്തില്‍ അഞ്ചു ബൌണ്ടറിയും ഒമ്പത് പടുകൂറ്റന്‍ സിക്സറുമടക്കം 95 റണ്‍സ് നേടിയ ഗ്ളെന്‍ മാക്സ്വെലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പഞ്ചാബിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണ് മാക്സ്വെലിന് ഇത്. 22 പന്തില്‍ 30 റണ്‍സെടുത്ത വിരേന്ദര്‍ സെവാഗും 32 പന്തില്‍ 35 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് മികച്ച തുടക്കമാണ് പഞ്ചാബിനു നല്‍കിയത്. സെവാഗ് പുറത്തായ ശേഷം ക്രീസിലെത്തിയ മാക്സ്വെല്‍ തകര്‍ത്തു കളിച്ചപ്പോള്‍ ഹൈദരാബാദ് ബൌളര്‍മാര്‍ നിഷ്പ്രഭരായി. അമിത് മിശ്രയുടെ ഒരോവറില്‍ ഹാട്രിക് സിക്സടിച്ച മാക്സ്വെല്‍ ഒരുവേള പന്ത് ഗ്രൌണ്ടിനു പുറത്തേക്കടിച്ചു.


ഹൈദരാബാദ് നിരയില്‍ നാലോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ഭുവനേശ്വര്‍കുമാര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാലോവര്‍ എറിഞ്ഞ അമിത് മിശ്രയ്ക്കെതിരേ 56 റണ്‍സാണ് പഞ്ചാബ് ബാറ്റ്സ്മാന്മാര്‍ അടിച്ചെടുത്തത്. രണ്ടു വിക്കറ്റും മിശ്രയ്ക്കു ലഭിച്ചു. മാക്സ്വെലിന്റെ ക്യാച്ച് വാര്‍ണര്‍ വിട്ടുകളഞ്ഞത് തിരിച്ചടിയായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 49 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി. ഓരോവറില്‍ രണ്ടു വിക്കറ്റ് നേടിയ ബാലാജിയാണ് സണ്‍റൈസേഴ്സിനെ തകര്‍ത്തത്. ബാലാജി നാലു വിക്കറ്റ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.