മാഡ്രിഡില്‍ ചെല്‍സി ടൈ കെട്ടി
മാഡ്രിഡില്‍ ചെല്‍സി ടൈ കെട്ടി
Thursday, April 24, 2014 10:46 PM IST
മാഡ്രിഡ്: ജയത്തോളം പോന്നൊരു സമനില, അതായിരുന്നു ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ സെമിയില്‍ ചെല്‍സി അത്ലറ്റികോയ്ക്കെതിരേ മാഡ്രിഡില്‍ നേടിയത്, സ്കോര്‍: 0-0. സ്വന്തം തട്ടകത്തില്‍ ഗോളടിക്കാനാവാതെ അത്ലറ്റികോ മടങ്ങിയപ്പോള്‍ പരിക്കിനു കീഴടങ്ങാതെ ചെല്‍സിയും ഹൊസെ മൌറീഞ്ഞോയുടെ തന്ത്രവും തലയുയര്‍ത്തി നിന്നു. 18-ാം മിനിറ്റില്‍ ഒന്നാം ഗോളി പീറ്റര്‍ ചെക്കും 73-ാം മിനിറ്റില്‍ നായകന്‍ ജോണ്‍ ടെറിയും പരിക്കേറ്റു മടങ്ങിയെങ്കിലും ഉറച്ച പ്രതിരോധം തീര്‍ത്ത ഇംഗ്ളീഷ് ക്ളബ് സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഇതോടെ അടുത്ത ബുധനാഴ്ച ചെല്‍സിയുടെ തട്ടകമായ സ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന പോരാട്ടം അത്ലറ്റികോ മാഡ്രിഡിനെ സംബന്ധിച്ച് കടുകട്ടിയായി.

ഹോംഗ്രൌണ്ടില്‍ ബാഴ്സലോണയെ 1-0നു കീഴടക്കി സെമി ടിക്കറ്റ് നേടിയതിന്റെ ആവേശത്തിലായിരുന്നു അത്ലറ്റികോ മാഡ്രിഡ്. സ്പാനിഷ് ലീഗില്‍ മികച്ച പ്രകടനമായിരുന്നു അത്ലറ്റികോ കാഴ്ചവച്ചുപോന്നിരുന്നതും. എന്നാല്‍, ഹൊസെ മൌറീഞ്ഞോയെന്ന തന്ത്രജ്ഞന്റെ മുന്നില്‍ അത്ലറ്റികോയ്ക്കു കാലിടറി. ഗോളടിക്കാമെങ്കില്‍ അടിച്ചോ എന്ന വെല്ലുവിളിയോടെയാണ് ചെല്‍സി കളത്തിലിറങ്ങിയത്. ഈ സ്കോര്‍ ആയിരുന്നില്ല പ്രതീക്ഷിച്ചതെന്നായിരുന്നു ചെല്‍സി മാനേജര്‍ മൌറീഞ്ഞോ മത്സരശേഷം പറഞ്ഞത്. ഗോളടിക്കാന്‍ സാധിക്കാതിരുന്നതിലെ വിഷമം അത്ലറ്റികോ മാനേജര്‍ ഡീഗോ സിമോണ്‍ മറച്ചുവച്ചതുമില്ല.

ഗോള്‍ രഹിത സമനില എന്ന ലക്ഷ്യത്തോടെയല്ല മത്സരം ആരംഭിച്ചത്. എന്നാല്‍, മത്സരത്തിന്റെ ഗതിമാറിയതോടെ സുരക്ഷിതമായി കരകയറുകമാത്രമായിരുന്നു ലക്ഷ്യം. അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ഇരു ടീമുകള്‍ക്കും ഓരോ ഗോളടിച്ചെങ്കിലും പിരിയാമായിരുന്നു മത്സരശേഷം മൌറീഞ്ഞോ പറഞ്ഞു.

മത്സരത്തിന്റെ മുക്കാല്‍ ശതമാനവും പന്തുകൈക്കല്‍വച്ചെങ്കിലും ചെല്‍സിയുടെ പ്രതിരോധം കടന്നു കയറാന്‍ അത്ലറ്റികോയ്ക്കായില്ല. 25 ഷോട്ടുതിര്‍ത്തതില്‍ നാലു പ്രാവശ്യം മാത്രമേ ചെല്‍സി ഗോളിയെ പരീക്ഷിക്കാന്‍ ആതിഥേയര്‍ക്കു സാധിച്ചുള്ളൂ. 18-ാം മിനിറ്റില്‍ ഒന്നാം ഗോളി പീറ്റര്‍ ചെക് പരിക്കേറ്റു പുറത്തേക്കു നടന്നതോടെ ചെല്‍സി ആരാധകരുടെ ഹൃദയം പിളര്‍ന്നു. എന്നാല്‍, പകരമെത്തിയ മാര്‍ക് ഷുവാര്‍സര്‍ എന്ന 41കാരന്‍ പന്ത് ഗോള്‍ ലൈന്‍ കടക്കാതെ കാത്തു. ഗോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണ ചെക്കിന്റെ തോളെല്ലിന് സ്ഥാനഭ്രംശം സംഭവിക്കുകയായിരുന്നു. 73-ാം മിനിറ്റില്‍ ജോണ്‍ ടെറി കാല്‍കുഴയ്ക്ക് പരിക്കേറ്റ് പുറത്തേക്കു നടന്നിട്ടും ചെല്‍സി കുലുങ്ങിയില്ല.


റൌള്‍ ഗാര്‍സിയയുടെ എണ്ണം പറഞ്ഞ രണ്ടു ഹെഡറുകള്‍ ചെല്‍സി പോസ്റിനു മുകളിലൂടെ പറന്നത് മാഡ്രിഡുകാര്‍ വിശ്വസിക്കാനാകാതെ കണ്ടിരുന്നു. മറുവശത്ത് ടൊറസിന്റെ ഫിനിഷിംഗ് പിഴവും ഡേവിഡ് ലൂയിസിന്റെ ഫ്രീ കിക്ക് ക്രോസ് ബാറില്‍ തൊട്ടുരുമി പറന്നതും ചെല്‍സിയുടെ ഗോള്‍ സ്വപ്നങ്ങള്‍ പൂവണിയിച്ചില്ല.

രണ്ടാം പാദ പോരാട്ടത്തിന് സ്വന്തം മൈതാനത്തിറങ്ങുമ്പോള്‍ പരിക്കേറ്റ പീറ്റര്‍ ചെക്, ജോണ്‍ ടെറി എന്നിവര്‍ക്കു പുറമേ മഞ്ഞക്കാര്‍ഡ് കണ്ട ഫ്രാങ്ക് ലംപാര്‍ഡിനും ജോണ്‍ മൈക്കിള്‍ ഒബെയ്ക്കും ചെല്‍സിക്കായി കളിക്കാനാവില്ല. ആദ്യ പാദത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടതാണ് ലംപാര്‍ഡിനും ഒബെയ്ക്കും വിനയായത്. അത്ലറ്റികോ നായകന്‍ ഗാബി മഞ്ഞക്കാര്‍ഡ് കണ്ടത് അവര്‍ക്കും രണ്ടാം പാദത്തില്‍ ക്ഷീണം ചെയ്യും.

രണ്ടാം പാദം ചെല്‍സിയുടെ തട്ടകത്തിലായതിനാല്‍ അവര്‍ക്ക് മുന്‍തൂക്കമുണ്െടന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, കളിയില്‍ എന്തും സംഭവിക്കാം. ഗോളടിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അടിപ്പിക്കാതിരിക്കുകയെന്നത് ചെല്‍സിയുടെയും - മത്സരശേഷം അത്ലറ്റികോ മാനേജര്‍ ഡീഗോ സിമോണ്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.