ലോര്‍ഡ്സില്‍ ഇന്ത്യന്‍ ചരിതം
ലോര്‍ഡ്സില്‍ ഇന്ത്യന്‍ ചരിതം
Tuesday, July 22, 2014 11:24 PM IST
ലണ്ടന്‍: ലോര്‍ഡ്സില്‍ ഇന്ത്യ ചരിത്രമെഴുതി. ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 95 റണ്‍സിന്റെ ഉജ്വലജയം. 1986ലാണ് ലോര്‍ഡ്സില്‍ ഇന്ത്യ അവസാനമായി ടെസ്റ്റില്‍ ജയമാഘോഷിച്ചത്. അന്ന് അഞ്ചു വിക്കറ്റിനായിരുന്നു കപിലിന്റെ ഇന്ത്യന്‍ സംഘം ജേതാക്കളായത്. നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എം.എസ്. ധോണിയുടെ കീഴില്‍ ഇന്ത്യ വീണ്ടും ലോര്‍ഡ്സില്‍ വെന്നിക്കൊടി പാറിച്ചു. ഇതോടെ 28 ഇന്ത്യയുടെ ഭാഗ്യ നമ്പറായി. 1983ല്‍ ലോകകപ്പ് സ്വന്തമാക്കിയതിനു 28 വര്‍ഷത്തിനുശേഷമായിരുന്നു 2011ല്‍ ഇന്ത്യ വീണ്ടും ലോക ചാമ്പ്യന്മാരായത്.

74 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയുടെ പ്രകടനം ഇന്ത്യയെ ജയത്തിലേക്കു കൈപിടിക്കുകയായിരുന്നു. ലോര്‍ഡ്സില്‍ ഒരു ഇന്ത്യന്‍ ബൌളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

രണ്ട് ഇന്ത്യന്‍ ബൌളര്‍മാര്‍ അഞ്ചിലധികം വിക്കറ്റ് നേടുന്നതിനും ക്രിക്കറ്റിന്റെ മെക്ക ഇപ്രാവശ്യം സാക്ഷ്യംവഹിച്ചു. ആദ്യ ഇന്നിംഗ്സില്‍ ഭുവനേശ്വര്‍ കുമാര്‍ ആറു വിക്കറ്റ് നേടിയിരുന്നു. സ്കോര്‍: ഇന്ത്യ 295, 342. ഇംഗ്ളണ്ട് 319, 223. ഇഷാന്ത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.

ആറു വിക്കറ്റ് വീഴ്ത്തിയാല്‍ ലോഡ്സില്‍ സ്വപ്നജയം നേടാമെന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബൌളിംഗിനെത്തിയത്. നാലു വിക്കറ്റ് നഷ്ടത്തില്‍ 105 എന്ന നിലയിലായിരുന്നു ഇംഗ്ളണ്ട് നാലാം ദിനം ക്രീസ് വിട്ടത്. ലൈനും ലെംഗ്തും കടുകിട തെറ്റാതെ ഇഷാന്ത് ശര്‍മ ബൌള്‍ചെയ്തപ്പോള്‍ ഇംഗ്ളീഷ് ബാറ്റ്സ്മാന്മാര്‍ വെള്ളം കുടിച്ചു.

50 റണ്‍സ് എടുക്കുന്നതിനിടെയാണ് ഇംഗ്ളണ്ടിന് അവസാന അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടത്. അതില്‍ നാലും ഇഷാന്ത് പോക്കറ്റിലാക്കി. 1936ല്‍ അമര്‍ സിംഗ് 35 റണ്‍സ് വിട്ടു നല്കി ആറു വിക്കറ്റ് വീഴ്ത്തിയതായിരുന്നു ലോഡ്സില്‍ ഒരു ഇന്ത്യന്‍ ബൌളറുടെ ഇതുവരെയുള്ള മികച്ച പ്രകടനം.


ആദ്യ ഇന്നിംഗ്സില്‍ ആറു വിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍ മികച്ച രണ്ടാമത്തെ പ്രകടനത്തിന് അര്‍ഹനായി. ഭുവനേശ്വറിന്റെ പ്രകടനത്തിനു പിന്നാലെ 23 ഓവറില്‍ 74 റണ്‍സിന് ഏഴ് ഇരകളെ കണ്െടത്തി ഇഷാന്ത് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു.

അതോടെ വിദേശത്ത് കഴിഞ്ഞ 15 മത്സരങ്ങളില്‍ ജയം നേടാന്‍ സാധിക്കാതിരുന്ന ഇന്ത്യ ഒടുവില്‍ ജയമാഘോഷിച്ചു. 66 റണ്‍സ് നേടിയ ജോ റൂട്ട്, 39 റണ്‍സ് നേടിയ മൊയീന്‍ അലി എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ പേസ് ആക്രമണം അല്പമെങ്കിലും ചെറുത്തത്.

സ്കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 295, ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ് 319, ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 342

ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സ്: റോബ്സണ്‍ എല്‍ബി ഡബ്ള്യു ബി ജഡേജ 7, അലിസ്റ്റര്‍ കുക്ക് സി ധോണി ബി ശര്‍മ 22, ബാലന്‍സ് സി ധോണി ബി ഷാമി 27, ഇയാന്‍ ബെല്‍ ബി ശര്‍മ 1, ജോ റൂട്ട് സി ബിന്നി ബി ഇഷാന്ത് ശര്‍മ 66, അലി സി പൂജാര ബി ഇഷാന്ത് ശര്‍മ 39, പ്രയര്‍ സി വിജയ് ബി ഇഷാന്ത് ശര്‍മ 12, സ്റ്റോക്സ് സി പൂജാര ബി ശര്‍മ 0, ബ്രോഡ് സി ധോണി ബി ശര്‍മ 8, പ്ളങ്കറ്റ് നോട്ടൌട്ട് 7, ആന്‍ന്‍ഡേഴ്സണ്‍ റണ്ണൌട്ട് 2, എക്സ്ട്രാസ് 32.

ആകെ 88.2 ഓവറില്‍ 223.

ബൌളിംഗ്: ഭുവനേശ്വര്‍ കുമാര്‍ 16-7-21-0, മുഹമ്മദ് ഷാമി 11-3-33-1, ഇഷാന്ത് ശര്‍മ 23-6-74-7, ജഡേജ 32.2-7-53-1, വിജയ് 4-1-11-0, ധവാന്‍ 2-0-2-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.