ഗ്ളാസ്ഗോയില്‍ നാളെ കോമണ്‍വെല്‍ത്ത് കൊടിയേറ്റം
ഗ്ളാസ്ഗോയില്‍ നാളെ കോമണ്‍വെല്‍ത്ത് കൊടിയേറ്റം
Tuesday, July 22, 2014 11:27 PM IST
ഗ്ളാസ്ഗോ: ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യങ്ങളുടെ ഒളിമ്പിക്സിന് നാളെ സ്കോട്ലന്‍ഡിലെ ഗ്ളാസ്ഗോയില്‍ തുടക്കം. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ മാത്രമാണ് നാളെ നടക്കുന്നത്. മത്സരങ്ങള്‍ 24ന് ആരംഭിക്കും. 11 ദിവസം നീണ്ടുനില്‍ക്കുന്ന ഗെയിംസ് ഓഗസ്റ്റ് മൂന്നിന് അവസാനിക്കും. 261 മെഡലുകളാണ് തീരുമാനിക്കപ്പെടുക.

13 വേദികളിലായി 17 ഇനങ്ങളില്‍ 71 രാജ്യങ്ങളില്‍നിന്നുള്ള 6500 അത്ലറ്റുകള്‍ പങ്കെടുക്കും. 2010ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 101 മെഡലുകള്‍ നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ 224 അംഗ സംഘത്തെയാണ് ഇന്ത്യ ഗെയിംസിന് എത്തിയിരിക്കുന്നത്. ഇതില്‍ അത്ലറ്റിക്സില്‍ മാത്രം 41 പേരുണ്ട്. 17 ഇനങ്ങളില്‍ 14ലും ഇന്ത്യ മത്സരിക്കുന്നുണ്ട്. മലയാളികളുടെ അഭിമാനമായ ടിന്റു ലൂക്കയും ജെസി ജോസഫും മയൂഖ ജോണിയും കുഞ്ഞുമുഹമ്മദുമടക്കമുള്ള അത്ലറ്റുകള്‍ ഗ്ളാസ്ഗോയിലിറങ്ങും.

ട്രാക്കിലും ഫീല്‍ഡിലും നിന്നായി പത്തിലേറെ മെഡലുകള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. അമ്പെയ്ത്ത്, ടെന്നീസ്, ബാഡ്മിന്റണ്‍, ബോക്സിംഗ്, ഗുസ്തി, ഷൂട്ടിംഗ് ഇനങ്ങളിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്നത്.


സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, വികാസ് ഗൌഡ, ടിന്റു ലൂക്ക, മയൂഖ ജോണി, ജ്വാല ഗുട്ട, കൃഷ്ണ പൂനിയ, ഗഗന്‍ നരംഗ്, മാനവ് ജീത് സിംസ് സന്ധു, ശിവഥാപ്പ, വിജേന്ദര്‍ സിംഗ്, ദീപിക പള്ളിക്കല്‍, ജോഷ്ന ച്ിന്നപ്പ തുടങ്ങിയവരിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍.

ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 21 കായിക ഇനങ്ങളിലായി 271 മെഡലുകളായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. 38 സ്വര്‍ണം, 27 വെള്ളി, 36 വെങ്കലം എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ നേട്ടം. ഓസ്ട്രേലിയയായിരുന്നു കഴിഞ്ഞ ആറ് ഗെയിംസുകളില്‍ ഒന്നാമത്. ഇത്തവണ 400 അത്ലറ്റുകളുമായാണ് അവരെത്തുന്നത്. 2006 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 180 പേരെ അയച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.