നെയ്മര്‍ തിരിച്ചുവരവ് ആഘോഷിച്ചത് ഇരട്ടഗോള്‍ നേട്ടത്തോടെ
നെയ്മര്‍ തിരിച്ചുവരവ് ആഘോഷിച്ചത് ഇരട്ടഗോള്‍ നേട്ടത്തോടെ
Wednesday, August 20, 2014 11:31 PM IST
ബാഴ്സലോണ: ഇംഗ്ളീഷ് ക്ളബ് ലിവര്‍പൂളില്‍ നിന്ന് ഈ സീസണില്‍ സ്പാനിഷ് വമ്പനായ ബാഴ്സലോണയിലെത്തിയ ഉറുഗ്വെന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ അരങ്ങേറ്റ മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും ഗോള്‍നേട്ടമാഘോഷിച്ചു. തിങ്കളാഴ്ച നടന്ന സൌഹൃദ ഫുട്ബോള്‍ മത്സരത്തില്‍ മെക്സിക്കന്‍ ക്ളബ് ലിയോണിനെതിരേയാണ് മെസിയും നെയ്മറും ലക്ഷ്യം നേടിയത്. മത്സരത്തില്‍ ബാഴ്സലോണ 6-0നു വിജയിച്ചു.

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയ്ക്കെതിരായ മത്സരത്തിനിടെ നട്ടെല്ലിനു പരിക്കേറ്റു പുറത്തായ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ആദ്യമായാണ് മൈതാനത്ത് തിരിച്ചെത്തുന്നത്. ബ്രസീല്‍ ലോകകപ്പിലെ ദുരന്തത്തിനുശേഷം കളത്തില്‍ തിരിച്ചെത്തിയ നെയ്മര്‍ ക്ളബ്ബിനായി ഇരട്ട ഗോള്‍ നേടിയാണ് മടങ്ങിവരവ് ആഘോഷിച്ചത്. 12, 44 മിനിറ്റുകളിലായിരുന്നു നെയ്മര്‍ ലക്ഷ്യംകണ്ടത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ നെയ്മറിന്റെ പാസ് സ്വീകരിച്ച് മെസിയാണ് ബാഴ്സയുടെ അക്കൌണ്ട് തുറന്നത്. മുനിയര്‍ എല്‍ ഹദാദിയും രണ്ടു പ്രാവശ്യം ലക്ഷ്യംകണ്ടു. 55, 78 മിനിറ്റുകളിലായിരുന്നു ഹദാദിയുടെ ഗോളുകള്‍. 89-ാം മിനിറ്റില്‍ സാന്ദ്രൊ റാമിറസ് കറ്റാലന്‍സിന്റെ അക്കൌണ്ട് പൂര്‍ത്തിയാക്കി. നെയ്മറിനു പകരക്കാരനായാണ് മുനിയര്‍ കളത്തിലെത്തിയത്.


മത്സരത്തിന്റെ 77-ാം മിനിറ്റിലാണ് ലൂയിസ് സുവാരസ് ബാഴ്സലോണയ്ക്കുവേണ്ടി അരങ്ങേറ്റം നടത്തിയത്. ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇറ്റലിയുടെ ജോര്‍ജിയോ കിയെള്ളിനിയെ കടിച്ചതിനെത്തുടര്‍ന്ന് ഫിഫയുടെ വിലക്കുനേരിടേണ്ടിവന്നിരുന്നു ഉറുഗ്വെന്‍ താരത്തിന്.

ചെല്‍സി ജയിച്ചു

ലണ്ടന്‍: സ്പാനിഷ് ക്ളബ് അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഈ സീസണില്‍ ചെല്‍സിയിലെത്തിയ സ്പാനിഷ് താരം ഡിയേഗോ കോസ്റ ക്ളബ്ബിനായി കന്നിഗോള്‍ സ്വന്തമാക്കി. ബര്‍ണേലിക്കെതിരായ സൌഹൃദ മത്സരത്തിലാണ് ഇംഗ്ളീഷ് ക്ളബ്ബിനായി കോസ്റ തന്റെ കന്നി ഗോള്‍ നേടിയത്. മത്സരത്തില്‍ ചെല്‍സി 3-1നു വിജയിച്ചു. ഒരു ഗോളിനുപിന്നില്‍നിന്ന ശേഷമായിരുന്നു മൌറീഞ്ഞോയുടെ കുട്ടികള്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടു ഗോളിനു വഴിവച്ച് സെസ് ഫബ്രിഗസും ചെല്‍സിയുടെ ജഴ്സിയില്‍ തിളങ്ങി. ബാഴ്സലോണയില്‍ നിന്ന് ഈ സീസണിലാണ് ഫബ്രിഗസ് മൌറീഞ്ഞോയുടെ ശിക്ഷണത്തിലെത്തിയത്. 13-ാം മിനിറ്റില്‍ 1-0നു പിന്നിലായ ചെല്‍സിയെ 17-ാം മിനിറ്റില്‍ കോസ്റ ഒപ്പമെത്തിച്ചു. തുടര്‍ന്ന് 21-ാം മിനിറ്റില്‍ ആന്ദ്രേ ഷൂര്‍ലെയും 34-ാം മിനിറ്റില്‍ ബ്രാനിസ്ളാവ് ഇവാനോവിച്ചും ചെല്‍സിയുടെ ജയം പൂര്‍ണമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.