റാങ്കിംഗിലും തകര്‍ച്ച
Wednesday, August 20, 2014 11:34 PM IST
ദുബായി: ഇംഗ്ളണ്ടിനെതിരായ ടെസ്റു പരമ്പരയിലെ പരാജയം ഐസിസിയുടെ ടെസ്റ് ക്രിക്കറ്റ് റാങ്കിംഗിലും ഇന്ത്യക്കു തിരിച്ചടിയായി. ലോക റാങ്കിംഗില്‍ ഒരു സ്ഥാനം താഴേയ്ക്കിറങ്ങി അഞ്ചാം സ്ഥാനത്തായി ഇന്ത്യ.

ആറ് റേറ്റിംഗ് പോയിന്റാണ് ഈ പരമ്പര നഷ്ടത്തോടെ ഇന്ത്യക്കുണ്ടായത്. ഇന്ത്യ ശ്രീലങ്കയ്ക്കും പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. അതേസമയം, ഇന്ത്യയെ പരാജയപ്പെടുത്തിയ ഇംഗ്ളണ്ട് മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 96 ഉം ഇംഗ്ളണ്ടിന് 104 ഉം റേറ്റിംഗ് പോയിന്റുമാണുള്ളത്. 124 റേറ്റിംഗ് പോയന്റോടെ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും. പാക്കിസ്ഥാനെതിരേ നേടിയ പരമ്പരാവിജയമാണ് ശ്രീലങ്കയുടെ മുന്നേറ്റത്തിനു പിന്നില്‍. രണ്ടു ടെസ്റും തോറ്റ പാക്കിസ്ഥാന്‍ ഇന്ത്യക്ക് പിന്നില്‍ ആറാം സ്ഥാനത്താണ്.

താരങ്ങളും പിന്നോട്ട്

ഇംഗ്ളണ്ടിലെ പരമ്പര നഷ്ടം ഇന്ത്യന്‍ താരങ്ങള്‍ക്കും തിരിച്ചടിയായി. ചേതേശ്വര്‍ പൂജാരയും വിരാട് കോഹ്ലിയും റാങ്കിംഗില്‍ ഏറെ പിന്നിലായി. നാലു സ്ഥാനം താഴേക്ക് പോയി പതിനാറാം സ്ഥാനത്തുള്ള ചേതേ ശ്വര്‍ പൂജാരയാണ് റാങ്കിംഗില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. കോഹ്ലിയാകട്ടെ അഞ്ചു സ്ഥാനം താഴെപ്പോയി 26ാം സ്ഥാനത്തും. ഇംഗ്ളണ്ടില്‍ നാല് അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ധോണി അഞ്ച് സ്ഥാനം മുകളില്‍ കയറി 28ാം സ്ഥാനത്തെത്തിയതു മാത്രമാണ് ആശ്വാസകരം.


ഇന്ത്യന്‍ ബൌളര്‍മാരില്‍ മുന്‍നിരയില്‍ പതിമൂന്നാം സ്ഥാനത്തുള്ള ആര്‍.അശ്വിനാണ്. പ്രഗ്യാന്‍ ഓജ പതിനഞ്ചാമതും ഇഷാന്ത് ശര്‍മ ഇരുപതാം സ്ഥാനത്തുമുണ്ട്. ഓള്‍റൌണ്ടര്‍മാരില്‍ ആര്‍.അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്.

ബാറ്റ്സ്മാന്മാരില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗകാരയാണ് ഒന്നാം സ്ഥാനത്ത്. എ ബി ഡിവില്യേഴ്സാണ് രണ്ടാമത്. ശ്രീലങ്കയുടെ ഏയ്ഞ്ചലോ മാത്യൂസ് മൂന്നാമതും. ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇംഗ്ളീഷ് ബാറ്റ്സ്മാന്‍ ജോ റൂട്ടാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.