ഏഷ്യന്‍ ഗെയിംസ് അന്തിമപട്ടിക ഇന്ന്
ഏഷ്യന്‍ ഗെയിംസ് അന്തിമപട്ടിക ഇന്ന്
Monday, September 1, 2014 11:18 PM IST
പാട്യാല: ഈ മാസം 19 മുതല്‍ ഒക്ടോബര്‍ നാലുവരെ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ സംഘത്തെ ഇന്നറിയാം. 662 അത്ലറ്റുകളും 270 ഒഫീഷ്യല്‍സുമടങ്ങുന്ന 935 പേരുടെ ജംബോ ലിസ്റാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കേന്ദ്ര കായിക മന്ത്രാലയത്തിനും സ്പോര്‍ട്സ് അഥോറിറ്റി ഒഫ് ഇന്ത്യക്കും സമര്‍പ്പിച്ചിരിക്കുന്നത്.

എന്നാല്‍, ഇത്തവണ ഏഷ്യന്‍ ഗെയിംസിന് മെഡല്‍ സാധ്യതയുള്ളവരെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നു സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം ഈമാസം 11ന് ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷന്‍ തെരഞ്ഞെടുപ്പു നടത്തിയില്ലെങ്കില്‍ ബോക്സിംഗ് താരങ്ങളെ ഇഞ്ചിയോണിലേക്ക് അയയ്ക്കില്ലെന്നും സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ 935 പേരുടെ പട്ടികയില്‍ എത്ര പേര്‍ക്കു പച്ചക്കൊടി ലഭിക്കുമെന്നു കണ്ടറിയണം. കഴിഞ്ഞ ഗ്വാന്‍ഷു ഏഷ്യന്‍ ഗെയിംസില്‍ 36 ഇനങ്ങളിലായി 625 കായിക താരങ്ങളെയാണ് ഇന്ത്യ അയച്ചത്. അന്ന് 14 സ്വര്‍ണം അടക്കം 65 മെഡല്‍ ഇന്ത്യ നേടിയിരുന്നു. ഇപ്രാവശ്യം 28 ഇനങ്ങളിലേ ഇന്ത്യ പങ്കെടുക്കുന്നുള്ളൂ. മെഡല്‍ സാധ്യത തീരെ യില്ലാത്ത ഇനങ്ങളില്‍ വെറുതേ വിമാനക്കൂലി നല്‍കി താരങ്ങളെ അയയ്ക്കുന്നത് നിറുത്താനായിരുന്നു സായ്യുടെ പദ്ധതി.

373 പുരുഷന്മാരെയും 289 വനിതകളെയുമാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലകരും സഹായികളുമായി 270 പേരും പട്ടികയിലുണ്ട്. അത്ലറ്റിക്സിനുള്ള 50 അംഗ ഇന്ത്യന്‍ ടീമില്‍ 20 മലയാളികളുണ്ട്. ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് എന്നിവയിലെ പ്രകടനം പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.


ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഫുട്ബോള്‍, ടേബിള്‍ ടെന്നീസ് ടീമുകളെ ഒഴിവാക്കുമോയെന്നും ഇന്നറിയാം. ബേസ്ബോള്‍, ഫെന്‍സിംഗ്, കരാട്ടെ, റഗ്ബി, സോഫ്റ്റ് ബോള്‍, സോഫ്റ്റ് ടെന്നീസ്, ട്രയാത്തലണ്‍ തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യ ടീമുകളെ അയയ്ക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈയിനങ്ങളിലൊന്നും ഇതേവരെ ഇന്ത്യ മെഡല്‍ നേടിയിട്ടില്ല. അതേസമയം, നിലവില്‍ ചൈനയില്‍ പരിശീലനം തുടരുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീം അവിടെനിന്ന് ഇഞ്ചിയോണിലേക്കു തിരിക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ ചിലവില്‍ ടീമിനെ അയയ്ക്കാമെന്നായിരുന്നു കായികമന്ത്രാലയത്തിന്റെ മറുപടി. കഴിഞ്ഞ മാസം പാക്കിസ്ഥാനെതിരേ നടന്ന രണ്ടു മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 2-0നു പരാജയപ്പെട്ടിരുന്നു. ആദ്യം മത്സരത്തില്‍ 1-0നു ഇന്ത്യ ജയിച്ചു. ഫിഫ ലോക റാങ്കിംഗില്‍ 150-ാം സ്ഥാനത്തുള്ള ഇന്ത്യ, ഏഷ്യന്‍ ഗെയിംസില്‍ ഗ്രൂപ്പ് ജിയില്‍ ശക്തരായ യുഎഇ, ജോര്‍ദാന്‍ എന്നിവര്‍ക്കൊപ്പമാണ്. അതിനാല്‍ നോക്കൌട്ടില്‍ കടക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് ഫുട്ബോള്‍ ടീമിനെ അയയ്ക്കേണ്െടന്ന നിര്‍ദേശം വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.