സൈനയും ഗോപിയും പിരിഞ്ഞു
സൈനയും ഗോപിയും പിരിഞ്ഞു
Wednesday, September 3, 2014 11:48 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗം ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. ഇന്ത്യയുടെ നമ്പര്‍ വണ്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളും പരിശീലകന്‍ പുല്ലേല ഗോപീചന്ദും വേര്‍പിരിഞ്ഞു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പുറത്തായതോടെയാണ് ഗോപിയുടെ കീഴില്‍ പരിശീലിക്കുന്നത് അവസാനിപ്പിച്ച് മുന്‍ അന്താരാഷ്്ട്ര താരം വിമല്‍ കുമാറിന്റെ ശിഷ്യയാകാന്‍ സൈന തീരുമാനിച്ചത്. ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിന് സൈന തയാറെടുക്കുന്നത് വിമല്‍ കുമാറിന്റെ കീഴിലായിരിക്കും.

വിമല്‍ കുമാറിന്റെ കീഴില്‍ പരിശീലിക്കാന്‍ സൈന ബാംഗളൂരിലേക്ക് പോകുമെന്ന കാര്യം സൈനയുടെ അച്ഛന്‍ ഡോ. ഹര്‍വീര്‍ സിംഗ് സ്ഥിരീകരിച്ചു. അഭിപ്രായവ്യത്യാസം കൊണ്ടല്ല ഗോപിയുമായി വേര്‍പിരിഞ്ഞതെന്നും ഹര്‍വീര്‍ പറഞ്ഞു. പി.വി. സിന്ധുവും കെ. ശ്രീകാന്തും അടക്കമുള്ള വളര്‍ന്നുവരുന്ന താരങ്ങള്‍ക്കായി ഗോപി കൂടുതല്‍ സമയം നീക്കിവയ്ക്കേണ്ടി വരുന്നതിനാല്‍ സൈനയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. അതിനാലാണ് സൈന മറ്റൊരു പരിശീലകനെ തേടിയതെന്നും ഹര്‍വീര്‍ പറഞ്ഞു. എന്നാല്‍, ഈയടുത്തകാലത്ത് സൈനയും ഗോപിയുമായി അത്ര രസത്തിലായിരുന്നില്ല എന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


വേര്‍പിരിയല്‍ കാര്യം ഗോപീച ന്ദുമായി നേരത്തേ സംസാരിച്ച് തീരുമാനിച്ചിരുന്നുവെന്നും സ്ഥിരീകരിച്ചു. ഇതാദ്യമല്ല ഗോപിയും സൈനയും വേര്‍പിരിയുന്നത്. 2011ല്‍ ഗോപിയുമായി പിരിഞ്ഞ സൈന ഭാസ്കര്‍ ബാബുവിന്റെ കീഴില്‍ മൂന്നു മാസക്കാലം പരിശീലിച്ചിരുന്നു. പിന്നീട് ആ തീരുമാനം തെറ്റായെന്ന കുറ്റബോധത്തില്‍ സൈന വീണ്ടും ഗോപിചന്ദിന്റെ കീഴില്‍ പരിശീലനം തുടങ്ങി. 2012 ഒളിമ്പിക്സില്‍ രാജ്യത്തിനായി വെങ്കല മെഡലും നേടി. 206 മുതല്‍ ഈ മുന്‍ ഓള്‍ ഇംഗ്ളണ്ട് ചാമ്പ്യന് കീഴിലാണ് സൈന പരിശീലിച്ച് വരുന്നത്. ഗോപീചന്ദിന്റെ കീഴില്‍ 20 അന്താരാഷ്്ട്ര കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോകചാമ്പ്യന്‍ഷിപ്പിനിടെയാണ് താന്‍ വേറെ പരിശീലകനൊപ്പം പോവുകയാണെന്ന വിവരം സൈന ഗോപീചന്ദിനെ അറിയിക്കുന്നത്. നിനക്ക് ഉചിതമെന്നു തോന്നുന്നതു ചെയ്യാനായിരുന്നുവത്രേ ഗോപിയുടെ നിര്‍ദേശം. വിമല്‍കുമാറിന്റെ കൂടെ പരിശീലനത്തിനു പോവുകയാണെന്ന വിവരം സൈനയും സ്ഥിരീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.