ആവേശമായി ബോള്‍ട്ട്
Wednesday, September 3, 2014 11:49 PM IST
ബാംഗളൂര്‍: ഭൂമിയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന്‍ ഇന്ത്യയിലെത്തി. ലോക സ്പ്രിന്റ് ചാമ്പ്യന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ബാംഗളൂരില്‍. പ്രമുഖ സ്പോര്‍ട്സ് ഉപകരണ നിര്‍മാതാക്കളായ പ്യുമ സംഘടിപ്പിച്ച പ്രദര്‍ശന ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാനായാണ് ബോള്‍ട്ട് എത്തിയത്. ഇന്നലെ രാവിലെ എത്തിയ ബോള്‍ട്ട് വൈകുന്നേരം എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ക്രിക്കറ്റും കളിച്ചു. അതും ഇന്ത്യയുടെ മിന്നും താരം യുവ്രാജ് സിംഗിനൊപ്പം. ഓട്ടത്തില്‍ മാത്രമല്ല, ക്രിക്കറ്റിലും താന്‍ കേമനാണെന്നു തെളിയിച്ച് യുവിക്കെതിരേ ഒരു സിക്സും ബോള്‍ട്ട് നേടി.

പ്യുമയുടെ ബ്രാന്‍ഡ് അംബാസഡറാണ് യുവിയും ഹര്‍ഭജനും. ഹര്‍ഭജന്‍ സിഗും മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തിനുമുമ്പ് ബോള്‍ട്ടിനൊപ്പം ഓടാനും ഇരുവര്‍ക്കും അവസരം ലഭിച്ചു.


തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ബോള്‍ട്ട് തന്നെയാണ് ഇന്ത്യയിലെത്തിയ കാര്യം ലോകത്തെ അറിയിച്ചത്. ഇതാദ്യമായാണ് ഈ ജമൈക്കന്‍ അത്ലറ്റ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യ, ഞാനിവിടെയെത്തി, ബാംഗളൂരില്‍. ഇതായിരുന്നു ബോള്‍ട്ടിന്റെ ഇന്നലെ രാവിലത്തെ ട്വീറ്റ്. മൈസൂര്‍ ടര്‍ബന്‍ ധരിച്ചൊരു ഫോട്ടോയും ട്വീറ്റ് ചെയ്തു. നാലോവര്‍ വീതമുള്ള മത്സരത്തില്‍ ഒരു ടീമില്‍ ഏഴ് അംഗങ്ങളാണുണ്ടായിരുന്നത്. നാലോവറുകളിലും ബോള്‍ട്ടും യുവരാജും ക്രീസില്‍ ഉണ്ടായിരുന്നു. എന്തായാലും ഇന്ത്യയുടെ മനസ് കീഴടക്കിയാണ് ബോള്‍ട്ട് ബാംഗളൂര്‍ വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.