പ്രണോയിക്ക് ഇന്തോനേഷ്യന്‍ ഗ്രാന്‍ഡ്പ്രീ കിരീടം
പ്രണോയിക്ക് ഇന്തോനേഷ്യന്‍ ഗ്രാന്‍ഡ്പ്രീ കിരീടം
Monday, September 15, 2014 11:13 PM IST
ജക്കാര്‍ത്ത: മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയിക്ക് ഇന്തോനേഷ്യന്‍ മാസ്റേഴ്സ് ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് കിരീടം. പ്രണോയിയുടെ ആദ്യ ഗ്രാന്‍ഡ്പ്രീ കിരീടമാണിത്, സിംഗിള്‍സില്‍ ഒരു മലയാളിയുടെയും. പുരുഷസിംഗിള്‍സ് ഫൈനലില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കളിച്ച ഫിര്‍മാന്‍ അബ്ദുള്‍ ഖൊലിക്കിനെ 43 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-11, 22-20നു പരാജയപ്പെടുത്തിയാണ് പ്രണോയ് കിരീടമുയര്‍ത്തിയത്.

ലോക റാങ്കിംഗില്‍ 43-ാം സ്ഥാനത്തുള്ള പ്രണോയ് കഴിഞ്ഞയാഴ്ച നടന്ന വിയറ്റ്നാം ഓപ്പണ്‍ ഗ്രാന്‍ഡ്പ്രീയുടെ ഫൈനലിലും പ്രവേശിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം ഇന്ത്യക്കാര്‍ നേടുന്ന മൂന്നാമത്തെ ഗ്രാന്‍ഡ് പ്രീയായി. ജനുവരിയില്‍ സൈന നെഹ്വാള്‍ ഇന്ത്യ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡും മാര്‍ച്ചില്‍ അരവിന്ദ് ഭട്ട് ജര്‍മന്‍ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ചാമ്പ്യനുമായി. 22 കാരനായ പ്രണോയ് ആദ്യ ഗെയിം മുതലേ വ്യക്തമായ ലീഡുമായാണ് മുന്നേറിയത്.


എന്നാല്‍, രണ്ടാമത്തെ ഗെയിമില്‍ ഇരുവരും ഒരേപോലെ പോരാടിയതോടെ മത്സരം കൂടുതല്‍ മികവുറ്റതായി. ഖൊലിക് അപ്രതീക്ഷിത മികവ് പ്രകടിപ്പച്ചതോടെ ഇന്ത്യന്‍ താരം വിയര്‍ത്തു. 16-16ലെത്തിയപ്പോള്‍ മലയാളി താരം തുടര്‍ച്ചയായി നാലു പോയിന്റുകള്‍ നേടി മാച്ച് പോയിന്റിനടുത്തെത്തി. വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന ഖൊലിക് ഒപ്പമെത്തി. അവസാനം പ്രണോയ് മത്സരത്തില്‍ പക്വതയും പരിചയസമ്പത്തും പുറത്തെടുത്തതോടെ ഗെയിമും ആദ്യ കിരീടവും സ്വന്തമാക്കി. വിജയിക്ക് 1,25,000 അമേരിക്കന്‍ ഡോളറാണ് സമ്മാനം ലഭിക്കുന്നത്. 2010 യൂത്ത് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവാണ് പ്രണോയ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.