സ്വര്‍ണനടപ്പിന് ഇര്‍ഫാന്‍
സ്വര്‍ണനടപ്പിന് ഇര്‍ഫാന്‍
Tuesday, September 16, 2014 11:11 PM IST
കോട്ടയം: കുളത്തുംതൊടി ഇര്‍ഫാന്‍ എന്ന കെ.ടി. ഇര്‍ഫാനിലാണ് നടത്തത്തിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇര്‍ഫാന്‍ മത്സരിക്കുന്നത് 20 കിലോമീറ്ററിലാണ്. ഇഞ്ചിയോണില്‍ ഒരു മെഡല്‍ ഇര്‍ഫാനിലൂടെ കേരളവും ഇന്ത്യയും സ്വപ്നം കാണുന്നു. ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി 10-ാം സ്ഥാനത്തെത്തിയ ഇര്‍ഫാന്‍ ഇപ്പോള്‍ ധര്‍മശാലയില്‍ കഠിന പരിശീലനത്തിലാണ്. ഇഞ്ചിയോണില്‍ മെഡല്‍ നേടുകയാണ് ലക്ഷ്യമെന്ന് ഇര്‍ഫാന്‍ ദീപികയോടു പറഞ്ഞു. എന്നാല്‍, മേയില്‍ ചൈനയില്‍ നടന്ന ഐഎഎഎഫ് വേള്‍ഡ് റേസ് വേക്കിംഗ് കപ്പില്‍ 26-ാം സ്ഥാനത്തെത്താനേ ഇര്‍ഫാനു സാധിച്ചിരുന്നുള്ളൂ. സമയം- 1:21:09. ലണ്ടനില്‍ കുറിച്ച 1:20:21 എന്ന തന്റെ തന്നെ ദേശീയ റിക്കാര്‍ഡ് മറികടക്കാനും ഇര്‍ഫാനു സാധിച്ചിരുന്നില്ല. മലയാളിതാരത്തിനു മുന്നിലായി അഞ്ച് ഏഷ്യന്‍ താരങ്ങള്‍ ഫിനിഷ് ചെയ്തു. ഇവര്‍ എല്ലാവരും ഇഞ്ചിയോണിലും മത്സരിക്കാനുണ്ടാകും. ഇത് ഇര്‍ഫാന്‍ സാധ്യതകള്‍ കുറയ്ക്കും. കായി സെലിന്‍, വാംഗ് സെന്‍ (ചൈന) യുസുക്കെ സുസുക്കി (ജപ്പാന്‍) കിംഗ് ഹ്യുംഗ് (കൊറിയ) എന്നിവര്‍ മികച്ച ഫോമിലാണ്. നിലവില്‍ ഏഷ്യന്‍ പ്രകടനം കണക്കിലെടുത്താല്‍ ഇര്‍ഫാനു മുന്നില്‍ ആറ് താരങ്ങളുണ്ട്. ജപ്പാന്റെ യുസുകെ സുസുകിയുടെ(1:18:17) പേരിലാണ് സീസണിലെ മികച്ച പ്രകടനം.

ലോക നടത്തമത്സരങ്ങളില്‍ ചൈനയുടെ കുതിപ്പാണ് ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തുക. ഒപ്പം ആതിഥേയരായ ദക്ഷിണ കൊറിയയും ജപ്പാനും മികച്ച താരങ്ങളെത്തന്നെ ഇഞ്ചിയോണില്‍ മത്സരിപ്പിക്കുന്നുണ്ട്. 20 മീറ്റര്‍ നടത്തത്തില്‍ കെ.ടി. ഇര്‍ഫാന് ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിക്കുക ചൈനയുടെ കൌമാരതാരം കായി സെലിനാകും. ലണ്ടന്‍ ഒളിമ്പിക്സില്‍ നാലാംസ്ഥാനത്തെത്തിയ ഈ 23-കാരനാണ് ഇഞ്ചിയോണില്‍ മെഡല്‍ സാധ്യത കല്പിക്കുന്നവരില്‍ മുമ്പന്‍. ഒപ്പം ചൈനയുടെ തന്നെ വാംഗ് സെന്നും സ്വര്‍ണപ്പോരാട്ടത്തില്‍ മുന്നിലുണ്ട്. നിലവില്‍ 20 കിലോമീറ്റര്‍ വിഭാഗത്തിലെ ഏഷ്യന്‍ റിക്കാര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. സമയം 1.17.36.


മെഡലിലേക്കുള്ള നടത്തം എളുപ്പമാകില്ല

ഇഞ്ചിയോണില്‍ ഇന്ത്യയുടെ അഞ്ചംഗ നടത്ത ടീമിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. ചൈനീസ് താരങ്ങളുടെ കടുത്ത മത്സരത്തെ അതിജീവിച്ചു മാത്രമെ കെ.ടി. ഇര്‍ഫാന്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നേറാനാകൂ. 20 കിലോമീറ്റര്‍ വിഭാഗത്തിലാണ് ഇര്‍ഫാന്‍ മത്സരിക്കുന്നത്. ബസന്ത് ബഹദൂര്‍ റാണ, സ ന്ദീപ്കൂമാര്‍ (50 കിലോമീറ്റര്‍), ഗണപതി രാജു (20 കിലോമീറ്റര്‍) എന്നിവര്‍ പുരുഷവിഭാഗത്തില്‍ മത്സരിക്കും. നടത്ത്ത്തിലെ ഏക ഇന്ത്യന്‍ വനിത കുശ്ബീര്‍ കൌറാണ്. ഇര്‍ഫാന്‍ ഒഴികെയുള്ള ടീമംഗങ്ങള്‍ ഇന്നലെ ഇഞ്ചിയോണിലെത്തി. ഇര്‍ഫാന്‍ 20നു മാത്രമേ ഇഞ്ചിയോണിലെത്തൂ.

ഇര്‍ഫാന്‍ ഇതുവരെ

നാഷണല്‍ ഓപ്പണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കോല്‍ക്കത്ത 2011-സ്വര്‍ണം (1:27:00)

ഫെഡറേഷന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പാട്യാല 2011-സ്വര്‍ ണം (1:22:00)

ലോക റേസ്് വാക്കിംഗ് കപ്പ് റഷ്യ - 19-ാം സ്ഥാനം 2012 (1:22:00)

ലണ്ടന്‍ ഒളിമ്പിക്സ് 2012-10-ാം സ്ഥാനം (1:20:00)

ഐഎഎഎഫ് വാക്കിംഗ് ചൈന 2013-5-ാം സ്ഥാനം 1:20:00

ഏഷ്യന്‍ വാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് ജപ്പാന്‍ 2014-4-ാം സ്ഥാനം 1:21:00

വേള്‍ഡ് റേസ് വാക്കിംഗ് ചൈന 2014- 26-ാം സ്ഥാനം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.