അത്ലറ്റിക്കോ ഞെട്ടി; റയലിനു വന്‍ജയം
അത്ലറ്റിക്കോ ഞെട്ടി; റയലിനു വന്‍ജയം
Thursday, September 18, 2014 11:55 PM IST
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കു തകര്‍പ്പന്‍ തുടക്കം. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കു ബാസലിനെ തകര്‍ത്തപ്പോള്‍ ലാലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ഗ്രീസില്‍ നിന്നുള്ള ഒളിമ്പ്യാക്കസ് പൈറസ് 3-2 ന് തകര്‍ത്തെറിഞ്ഞു. ഗ്രൂപ്പ് ഡിയില്‍ ജര്‍മന്‍ ക്ളബ് ബെറൂസിയ ഡോര്‍ട്ട്മുണ്ട് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ആഴ്സണലിനെ മുക്കി. മറ്റുമത്സരങ്ങളില്‍ യുവന്റസ് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കു മാല്‍മോയെയും ലിവര്‍പൂള്‍ 2-1നു ലൂഡോഗോറെറ്റ്സിനെയും കീഴ്പ്പെടുത്തി.

റയല്‍ ഷോ

ക്രിസ്റ്യാനോ റൊണാള്‍ഡോയും ഗാരെത് ബെയ്ലും അണിനിരന്ന റയല്‍ മാഡ്രിഡ് ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കു സ്വിസ് ക്ളബ് ബാസലിനെ തകര്‍ത്തു തുടക്കം ഗംഭീരമാക്കി. ബെയ്ല്‍ മുതല്‍ ബെന്‍സേമ വരെ സ്വിസ് ബാങ്കില്‍ നിക്ഷേപം നടത്തി. സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണാബുവില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ക്കു മുന്നില്‍ റയലിനു തുടക്കം പാളി. കഴിഞ്ഞയാഴ്ച്ച ലാലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡിനോടു 2-1നു തോറ്റതിന്റെ വിഷമമേതുമില്ലാതെയായിരുന്നു റയല്‍ കളത്തിലിറങ്ങിയത്. 14-ാം മിനിറ്റില്‍ ബാസലിന്റെ മരിയോ സൂച്ചിയുടെ വക സെല്‍ഫ്ഗോളിലൂടെയാണ് റയല്‍ മുന്നിലെത്തിയത്. 30-ാം മിനിറ്റില്‍ ഗാരെത് ബെയ്ല്‍ റയലിന്റെ ലീഡുയര്‍ത്തി. മോഡ്രിച്ചിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.

ഒരു മിനിറ്റിനുള്ളില്‍ മൂന്നാംഗോളും നേടാന്‍ റയലിനായി. മോഡ്രിച്ചിന്റെ പാസില്‍ നിന്നായിരുന്നു ഈ ഗോളും. മോഡ്രിച്ചില്‍ നിന്നും ബെയ്ലിനു കൈമാറിയ പാസില്‍ ക്രിസ്റ്യാനോ റൊണാള്‍ഡോയാണ് വലകുലുക്കിയത്. 37-ാം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസ് റയലിന്റെ ലീഡുയര്‍ത്തി. ചാമ്പ്യന്‍സ് ലീഗില്‍ റയലിനായി കൊളംബിയന്‍ യുവതാരത്തിന്റെ കന്നിഗോളായിരുന്നു ഇത്. റയല്‍ 4-1നു മുന്നില്‍. രണ്ടുമിനിറ്റിനുള്ളില്‍ ബാസല്‍ ഗോള്‍ മടക്കി. ഡെര്‍ലിസ് ഗോണ്‍സാല്‍വസിന്റെ വകയായിരുന്നു ഗോള്‍. രണ്ടാംപകുതിയില്‍ ബാസേല്‍ ഗോള്‍മുഖത്തേക്കു റൊണാള്‍ഡോയും സംഘവും നിരന്തരം ഇരച്ചുകയറിയെങ്കിലും ഗോള്‍ വീഴാന്‍ 79-ാം മിനിറ്റു വരെ കാത്തിരിക്കേണ്ടിവന്നു. ഫ്രഞ്ച് താരം കരീം ബെന്‍സെമയായിരുന്നു റയലിന്റെ പട്ടിക പൂര്‍ത്തിയാക്കിയത്.


അത്ലറ്റിക്കോയും ആഴ്സണലും ഞെട്ടി

അത്ലറ്റിക്കോയുടെ ഞെട്ടിപ്പിക്കുന്ന തോല്‍വിയായിരുന്നു ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യഘട്ടത്തിലെ സവിശേഷത. നിലവിലെ റണ്ണേഴ്സ് അപ്പായ അത്ലറ്റിക്കോയെ ഗ്രീസുകാര്‍ തൂത്തെറിയുകയായിരുന്നു. 13-ാം മിനിറ്റില്‍ അന്ദ്രേ മസുകുവാണ് ഒളിമ്പ്യാക്കസിനായി ആദ്യം വലകുലുക്കിയത്. തൊട്ടുപിന്നാലെ അഫേലെ (31) ലീഡുയര്‍ത്തി. മാന്‍ഡ്സുസിക്കിലൂടെ 38-ാം മിനിറ്റില്‍ അത്ലറ്റിക്കോ ഒരുഗോള്‍ തിരിച്ചടിച്ചെങ്കിലും 73-ാം മിനിറ്റില്‍ കോണ്‍സ്റ്റാന്റിനോസ് മിട്രോഗ്ളൂ ഗ്രീക്ക് ടീമിന്റെ മൂന്നാംഗോള്‍ നേടി. ഫ്രഞ്ച് താരം ഗ്രീസ്മാന്‍ 86-ാം മിനിറ്റില്‍ രണ്ടാംഗോള്‍ നേടിയെങ്കിലും അവശേഷിച്ച സമയം കാര്യമായ പ്രശ്നങ്ങളില്ലാതെ പിടിച്ചുനിന്ന ഒളിമ്പ്യാക്കസിനായി.

ജര്‍മന്‍ ക്ളബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും നാണംകെട്ട തോല്‍വിയാണ് ഇംഗ്ളീഷ് ടീം ആഴ്സണല്‍ നേരിട്ടത്. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കു തോല്‍ക്കാനായിരുന്നു അവരുടെ വിധി. സൈറോ ഇമ്മൊബീല്‍ (45), പീറേ ഐബുമയേംഗ് (48) എന്നിവരാണ് ബെറൂസിയയ്ക്കായി വലകുലുക്കിയത്. മറ്റൊരു മത്സരത്തില്‍ ഇംഗ്ളീഷ് ക്ളബ് ലിവര്‍പൂള്‍ അവസാന മിനിറ്റുകളില്‍ സ്റീവന്‍ ജെറാര്‍ഡ് നേടിയ ഗോളില്‍ ലുഡോഗോറെറ്റ്സിനെ 2-1നു പരാജയപ്പെടുത്തി.

മത്സരഫലങ്ങള്‍

ബെന്‍ഫിക്ക 0, സെനിത്-2
ബെറൂസിയ ഡോര്‍ട്ട്മുണ്ട് 2, ആര്‍സണല്‍ 0
ഗാലറ്റ്സറെ 1, ആന്‍ഡേര്‍ലേച്ച് 1
യുവന്റസ് 2, മാല്‍മോ 0
ലിവര്‍പൂള്‍ 2, ലുഡോഗോറെറ്റ്സ് 1
മോണക്കോ 1, ബയര്‍ ലെവര്‍കുസന്‍ 0
ഒളിമ്പ്യാക്കസ് പൈറസ് 3,
അത്ലറ്റിക്കോ മാഡ്രിഡ് 2
റയല്‍ മാഡ്രിഡ് 5, ബാസല്‍ 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.