ഹര്‍ജി തുണയായി; മനോജ് കുമാറിനും അര്‍ജുന ലഭിക്കും
Thursday, September 18, 2014 11:57 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബോക്സിംഗ് താരം മനോജ് കുമാറിന് അര്‍ജുന അവാര്‍ഡ് നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. കപില്‍ദേവ് അധ്യക്ഷനായ അര്‍ജുന അവാര്‍ഡ് നിര്‍ണയ സമിതി തന്റെ പേര് ശിപാര്‍ശ ചെയ്യാത്തതിനെതിരേ മനോജ് കുമാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. അര്‍ജുന അവാര്‍ഡ് നല്‍കുന്ന കാര്യം ഇന്നലെ രാവിലെ കായിക മന്ത്രാലയം മനോജ് കുമാറിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ 15 പേരെയാണ് ഇത്തവണത്തെ അര്‍ജുന അവാര്‍ഡ് പുരസ്കാരത്തിനായി കപില്‍ദേവ് സമിതി ശിപാര്‍ശ ചെയ്തിരുന്നത്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ മനോജിനെ ഒഴിവാക്കിയത് വിവാദത്തിനിടയാക്കി. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാലാണ് മനോജ് കുമാറിനെ ഒഴിവാക്കിയതെന്നായിരുന്നു സമിതി വിശദമാക്കിയത്. എന്നാല്‍, തന്റെ പേരുള്ള മറ്റൊരു താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതെന്നു ചൂണ്ടിക്കാട്ടി അവാര്‍ഡ് നിഷേധിച്ചുവെന്നായിരുന്നു മനോജ് കുമാറിന്റെ പരാതി. അര്‍ജുന അവാര്‍ഡ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്ന് ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റീസ് വിഭു ബക്രുവിനെ അറിയിച്ചു. ഉത്തേജക മരുന്നു കേസില്‍ ഉള്‍പ്പെട്ടിരുന്നതായി അവാര്‍ഡ് നിര്‍ണയ സമിതി തെറ്റായാണ് വിലയിരുത്തിയതെന്നും അത് പുനഃപരിശോധിക്കാമെന്നു കായിക മന്ത്രാലയം അറിയിച്ചിട്ടുണ്െടന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജയിന്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.