പൊന്നിനൊത്ത വെള്ളിയുമായി ടിന്റു ലൂക്ക
പൊന്നിനൊത്ത വെള്ളിയുമായി ടിന്റു ലൂക്ക
Thursday, October 2, 2014 11:05 PM IST
ഇഞ്ചിയോണ്‍: സീസണില്‍ തന്റെ മികച്ച സമയം കണ്െടത്തിയ ഇന്ത്യയുടെ മലയാളിതാരം ടിന്റു ലൂക്കയ്ക്കു വെള്ളിത്തിളക്കം. ഏഷ്യന്‍ ഗെയിംസില്‍ വനിതാ വിഭാഗം 800 മീറ്ററിലാണ് പി.ടി. ഉഷയുടെ പ്രിയ ശിഷ്യ ടിന്റു മികച്ച പ്രകടനത്തിലൂടെ വെള്ളിയണിഞ്ഞത്. കഴിഞ്ഞ ഗ്വാങ്ഷു ഗെയിംസിലെ വെങ്കല നേട്ടം ഇതോടെ വെള്ളിയാക്കി മെച്ചപ്പെടുത്തി ടിന്റു. 1:59.19 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് മലയാളിതാരം ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന 60 മീറ്ററുവരെ ടിന്റുവായിരുന്നു മുന്നില്‍. എന്നാല്‍, മികച്ച കുതിപ്പിലൂടെ നേരിയ വ്യത്യാസത്തില്‍ കസാക്കിസ്ഥാന്റെ മര്‍ഗരീത്ത മുക്കഷേവ ടിന്റുവിനെ പിന്നിലാക്കി സ്വര്‍ണം നേടി. 1:59.02 സെക്കന്‍ഡിലാണ് മുക്കഷേവ മത്സരം പൂര്‍ത്തിയാക്കിയത്. കസാക്ക് താരത്തിന്റെ കുതിപ്പില്‍ പുതിയ മീറ്റ് റിക്കാര്‍ഡും പിറന്നു. ചൈനയുടെ ഖു യുന്‍സിയയുടെ പേരിലുണ്ടായിരുന്ന 1:59.85 സെക്കന്‍ഡ് എന്ന റിക്കാര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

കരിയറിലെ തന്റെ മികച്ച രണ്ടാമത്തെ സമയമാണ് ടിന്റു ഇഞ്ചിയോണിലെ ട്രാക്കില്‍ കുറിച്ചത്. തുടക്കം മുതല്‍ എതിരാളികള്‍ക്കുമേല്‍ ലീഡുമായി മുന്നേറിയ ടിന്റുവിന് അവസാന 60 മീറ്ററില്‍ ശക്തമായ വെല്ലുവിളി നേരിടേണ്ടിവന്നു. മൂന്നാം സ്ഥാനം നേടിയ ചൈനയുടെ സാവൊ ജിംഗ് 1:59.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു.


നിലവിലുണ്ടായിരുന്ന മീറ്റ് റിക്കാര്‍ഡിനേക്കാള്‍ മികച്ച സമയമാണ് ടിന്റുവുള്‍പ്പെടെയുള്ള മെഡല്‍ ജേതാക്കള്‍ നേടിയതെന്നതും ശ്രദ്ധേയം. അതേസമയം, മറ്റൊരു ഇന്ത്യന്‍ താരമായ സുഷമ ദേവി 2:01.92 സെക്കന്‍ഡില്‍ നാലാം സ്ഥാനത്തെത്തി. സുഷമയുടെ മികച്ച വ്യക്തിഗത സമയമാണ്.

സജീഷ്, ജിതിന്‍, അശ്വിനി നിരാശപ്പെടുത്തി

മലയാളിതാരങ്ങളായ സജീഷ് ജോസഫും ജിതിന്‍ പോളും മെഡല്‍ നേടുമെന്ന പ്രതീക്ഷ ഫലംകണ്ടില്ല. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ ജിതിന്‍ ഫൌള്‍ സ്റാര്‍ട്ടിലൂടെ അയോഗ്യനാക്കപ്പെട്ടു. പുരുഷന്മാരുടെ 800 മീറ്ററില്‍ ശക്തമായ പോരാട്ടം നടന്ന മത്സരത്തില്‍ സജീഷ് ജോസഫിന് ഏഴാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ പ്രാവശ്യം ജേതാവായ അശ്വിനി അക്കുഞ്ജി നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഗ്വാങ്ഷു ഗെയിംസില്‍ 4ത400, 400 മീറ്റര്‍ ഹര്‍ഡില്‍സ് ഇനങ്ങളില്‍ സ്വര്‍ണം നേടിയ താരമാണ് അശ്വിനി.

57.52 സെക്കന്‍ഡിലാണ് അശ്വിനി മത്സരം പൂര്‍ത്തിയാക്കിയത്. ബഹറിന്റെ ഒലുവാകെമി മുജിദാത് അഡെകോയ (55.77), ജപ്പാന്റെ കുബൊകുറ സതോമി (56.21), ചൈനയുടെ സിയാവൊ സിയ (56.59) എന്നിവര്‍ യഥാക്രമം സ്വര്‍ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.