ഹോക്കി: വനിതകള്‍ക്കു വെങ്കലം
Thursday, October 2, 2014 11:12 PM IST
ഇഞ്ചിയോണ്‍: ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്കു വെങ്കലം. മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള മത്സരത്തില്‍ ജപ്പാനെ 2-1നു കീഴടക്കിയാണ് ഇന്ത്യ വെങ്കല മെഡല്‍ നേടിയത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ മെഡല്‍ അണിയുന്നത്. 13 റാങ്കിലുള്ള ഇന്ത്യ 10 സ്ഥാനത്തുള്ള ജപ്പാനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഗ്വാങ്ഷു ഗെയിംസില്‍ വെങ്കല മെഡലിനുവേണ്ടിയുള്ള മത്സരത്തില്‍ ജപ്പാനോട് 1-0നു പരാജയപ്പെടേണ്ടിവന്നതിന്റെ മധുര പ്രതികാരം വീട്ടലുകൂടിയായി ഇന്ത്യയുടെ ഈ ജയം. ജസ്പ്രീത് കൌര്‍ (23), വന്ദന കതാരിയ (42) എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ നേട്ടക്കാര്‍. ജപ്പാന്റെ ഏക ഗോള്‍ അകാനെ ഷിബാതയുടെ (41) വകയായിരുന്നു.

കരുത്തുറ്റ പോരാട്ടം കണ്ട ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ ജസ്പ്രീത് കൌറിലൂടെ മുന്നിലെത്തി. ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ജസ്പ്രീത് ഗോളിലേക്കു തൊടുത്തെങ്കിലും ഗോള്‍ കീപ്പര്‍ യൂകാ യോഷികാവ രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ ഇന്ത്യക്കനുകൂലമായി വീണ്ടും പെനാല്‍റ്റി കോര്‍ണര്‍, ഇത്തവണ ഡ്രാഗ്ഫ്ളിക്കര്‍ വിദഗ്ധ ജസ്പ്രീത് സുന്ദരമായി പന്ത് വലയിലെത്തിച്ചു. മൂന്നു മിനിറ്റിനുള്ളില്‍ ഇന്ത്യക്കു ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചു. എന്നാല്‍, തുറന്നു കിടന്ന അവസരം പൂനം റാണിക്കു മുതലാക്കാനായില്ല. രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചെത്തിയ ജാപ്പനീസ് താരങ്ങള്‍ ഇന്ത്യയുടെ പ്രതിരോധത്തിന്റെ പോരായ്മ മുതലെടുത്ത് ആക്രമണം നടത്തി. ഇതിന്റെ ഫലമായി ഷിബാതയിലൂടെ ജപ്പാന്‍ 41-ാം മിനിറ്റില്‍ സമനില പിടിച്ചു. ഒരു മിനിറ്റിനുശേഷം വന്ദന ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചു. അവസാനത്തെ ക്വാര്‍ട്ടറില്‍ ജപ്പാന്‍ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും ഇന്ത്യ കുലുങ്ങിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.