മുംബൈയില്‍ നോര്‍ത്ത് ഈസ്റ്
മുംബൈയില്‍ നോര്‍ത്ത് ഈസ്റ്
Saturday, October 25, 2014 10:47 PM IST
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടേതാകുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് അത്ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്കു പിന്നാലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും കരുത്തു കാട്ടുന്നു. ആദ്യ എവേ മത്സരത്തിനു മുംബൈയിലെത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏകപക്ഷീയമായ രണ്ടു ഗോളിന് മുംബൈ എഫ്സിയെ പരാജയപ്പെടുത്തി. 57-ാം മിനിറ്റില്‍ കോണ്ട്വാനി എംടോംഗ നേടിയ ഗോളിലൂടെ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഫിലിപ്പെ ഡി കാസ്ട്രോയിലൂടെ ഇഞ്ചുറി ടൈമില്‍ ലീഡുയര്‍ത്തി.

കളിയുടെ തുടക്കംമുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി മുന്നേറിയ നോര്‍ത്ത് ഈസ്റ്റിനു പക്ഷേ, ഗോള്‍ നേടാന്‍ 57-ാം മിനിറ്റു വരെ കാത്തിരിക്കേണ്ടി വന്നു. വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് നാലു മത്സരങ്ങളില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമടക്കം ഏഴു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. നാലു മത്സരങ്ങളില്‍നിന്ന് മൂന്നു വിജയവും ഒരു സമനിലയുമുള്ള കോല്‍ക്കത്ത 10 പോയിന്റുമായി മുന്നിലുണ്ട്. 74-ാം മിനിറ്റില്‍ പവേല്‍ മോവ്സ്് തുടര്‍ച്ചയായ രണ്ടാം മഞ്ഞക്കാര്‍ഡും ലഭിച്ചു പുറത്തായതോടെ 10 പേരുമായാണ് മുംബൈ കളിച്ചത്.

മത്സരത്തിന്റെ തുടക്കം കോല്‍ക്കത്തയുടെ മുന്നേറ്റത്തോടെയായിരുന്നെങ്കിലും വളരെ വേഗത്തില്‍ മുംബൈ താളം കണ്െടത്തി. അതിന്റെ ഫലമെന്നോണം 14-ാം മിനിറ്റില്‍ നാഡോംഗ് ഭൂട്ടിയയ്ക്ക് ഗോളവസരം ലഭിച്ചെങ്കിലും അദ്ദേഹം അതു പാഴാക്കി. 18-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനു ലഭിച്ച മികച്ച അവസരവും അവര്‍ പാഴാക്കി. കോക്കെയുടെ പാസില്‍ ഫിലിപ്പെ ഡെ കാസ്ട്രോയുടെ ഷോട്ട് വെളിയിലേക്ക്. പിന്നീട് കളി മൈതാനത്തിന്റെ മധ്യഭാഗത്തു ചുരുങ്ങുന്നതാണു കണ്ടത്. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ ഇരുടീമും ആക്രമണത്തിനാണ് മുന്‍തൂക്കം നല്‍കിയത്. ഇതിനുഫലമെന്നോണം കളിയുടെ 58-ാം മിനിറ്റുവരെ ഗോള്‍രഹിതമായിരുന്ന മത്സരത്തിന്റെ ആവേശച്ചരടു പൊട്ടിച്ചുകൊണ്ട് നോര്‍ത്ത് ഈസ്റ്റിനുവേണ്ടി കോണ്ട്വാനി എംടോംഗ ഗോള്‍ നേടി. കോക്കെ നല്‍കിയ പാസില്‍നിന്നായിരുന്നു എംടോംഗയുടെ ഗോള്‍.


70-ാം മിനിറ്റില്‍ സൂപ്പര്‍ താരം കോക്കെയെ പിന്‍വലിച്ച് നോര്‍ത്ത് ഈസ്റ്റ് ജയിംസ് കീനിനെ ഇറക്കി. പൂനയ്ക്കെതിരേ അഞ്ചു ഗോള്‍ നേടിയ മുംബൈ പക്ഷേ, തീര്‍ത്തും നിറംമങ്ങുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

ഇതിനിടെ, മോവ്സിന് ചുവപ്പുകാര്‍ഡ് ലഭിച്ചത് മുംബൈക്കു തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ മുംബൈ പിന്നീടു പരാജിതരെപ്പോലെയാണു കളിച്ചത്. ഇതിനിടെ ഒന്നു രണ്ട് മികച്ച അവസരങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് പാഴാക്കിയില്ലായിരുന്നെങ്കില്‍ സ്കോര്‍ ലൈന്‍ ഇതാവില്ലായിരുന്നു. ഒടുവില്‍ കളിയുടെ ഇഞ്ചുറി ടൈമില്‍ ഫിലിപ്പെ ഡി കാസ്ട്രോ നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം ഗോളും നേടി. മുംബൈയുടെ പ്രതിരോധത്തിലെ വീഴ്ച മുതലെടുത്തായിരുന്നു കാസ്ട്രോയുടെ ഗോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.