ഐഎസ്എല്‍: ഡൈനാമോസിനു വിജയം
ഐഎസ്എല്‍: ഡൈനാമോസിനു വിജയം
Tuesday, November 25, 2014 11:18 PM IST
ഗോഹട്ടി: സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു പരാജയം. വിരുന്നിനെത്തിയ ഡല്‍ഹി ഡൈനാമോസ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തി. ആറാം മിനിറ്റില്‍ ഗുസ്താവോ മാര്‍മെന്റിനിയും 14-ാം മിനിറ്റില്‍ ഹാന്‍സ് മുള്‍ഡറുമാണ് ഡല്‍ഹിക്കു വേണ്ടി ഗോള്‍ നേടിയത്. 80-ാം മിനിറ്റില്‍ കോംഡ്് വാനി എംടോംഗ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടി.

പരാജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലേക്കു പുറംതള്ളപ്പെട്ടു. ഡല്‍ഹി ഡൈനാമോസാകട്ടെ ഏഴാം സ്ഥാനത്തെത്തി. ഇരു ടീമുകള്‍ക്കും 10 മത്സരങ്ങളില്‍നിന്ന് 10 പോയിന്റാണുള്ളത്. ഗോള്‍ ശരാശരിയിലാണ് ഡല്‍ഹി നോര്‍ത്ത് ഈസ്റ്റിനെ പിന്തള്ളിയത്. രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ട് സൌമിക് ചക്രവര്‍ത്തി പുറത്തായതോടെ രണ്ടാം പകുതി മുതല്‍ 10 പേരുമായാണ് ഡല്‍ഹി കളിച്ചത്. അതുകൊണ്ടുതന്നെ ഡല്‍ഹിയുടെ ഈ വിജയത്തിനു തിളക്കമേറും.

ഗോഹട്ടിയിലെത്തിയ ഡല്‍ഹി തുടക്കംമുതല്‍ ആക്രമിച്ചു കളിച്ചു. അതിന്റെ ഫലം ആറാം മിനിറ്റില്‍ത്തന്നെ ഉണ്ടായി. ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് നല്‍കിയ പാസില്‍ മര്‍മെന്റിനി തൊടുത്ത ഷോട്ട് വലയില്‍ തുളച്ചു കയറി. ആദ്യ ഗോളിന്റെ അലയൊലികള്‍ അടങ്ങുംമുമ്പ് മുള്‍ഡര്‍ ഡല്‍ഹിയുടെ രണ്ടാം ഗോളും നേടി ആധിപത്യം സ്ഥാപിച്ചു.


ഗോള്‍ വേട്ടക്കാരന്‍ ഗുസ്താവോ മര്‍മെന്റിനി നല്‍കിയ പാസില്‍നിന്നായിരുന്നു ഗോള്‍. ആദ്യപകുതിയില്‍ തികച്ചും നിറം മങ്ങിയ നോര്‍ത്ത് ഈസ്റ്റ് രണ്ടാം പകുതിയില്‍ തിരിച്ചു വരവു നടത്തുമെന്നു തോന്നിച്ചു. കൃത്യമായ നീക്കങ്ങള്‍ ഉണ്ടായെങ്കിലും ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടു.

ഒടുവില്‍ 80-ാം മിനിറ്റില്‍ കൊക്കെയുടെ പാസില്‍നിന്ന് എംടോഗ നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ നേടി. അവസാന നിമിഷങ്ങളില്‍ ആഞ്ഞുകളിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റിനു ഗോള്‍ നേടാനായില്ല. ഇന്നു മത്സരമില്ല.

ഐഎസ്എല്‍ പോയിന്റ് നില

സ്ഥാനം, ടീം, മത്സരം, ജയം, സമനില, തോല്‍വി, പോയിന്റ് എന്ന ക്രമത്തില്‍

1. ചെന്നൈയിന്‍ എഫ്സി 10-5-4-1-19
2. അത്ലറ്റിക്കോ ഡി കോല്‍ക്കത്ത 10-4-4-2-16
3. കേരള ബ്ളാസ്റേഴ്സ് 10-4-3-3-15
4. ഗോവ 10-3-3-4-12
5. പൂന സിറ്റി 10-3-3-4-12
6. മുംബൈ സിറ്റി 10-3-3-4-12
7. ഡല്‍ഹി ഡൈനാമോസ് 10-2-4-4-10
8. നോര്‍ത്ത് ഈസ്റ് യുണൈറ്റഡ് 10-2-4-4-10
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.