ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് നാലു പെണ്‍സ്വര്‍ണം
ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് നാലു പെണ്‍സ്വര്‍ണം
Thursday, November 27, 2014 11:15 PM IST
വിജയവാഡ: മുപ്പതാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിനു സൂപ്പര്‍ ഓപ്പണിംഗ്. 16 സ്വര്‍ണം പ്രഖ്യാപിക്കപ്പെട്ട ആദ്യ ദിനം കേരളം നാലു സ്വര്‍ണം നേടി മികച്ച പ്രകടനം കാഴ്ചവച്ചു. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഗായത്രി ശിവകുമാര്‍ ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണം നേടിയതാണ് ആദ്യദിനത്തിലെ ശ്രദ്ധേയ പ്രകടനം. ജൂണിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അഭിമാനതാരം പി.യു. ചിത്രയും അണ്ടര്‍ 14 പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ അശ്വതി ബിനുവും അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ട്രയാത്തലനില്‍ അപര്‍ണ റോയിയുമാണ് ഇന്നലെ കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയവര്‍. ആദ്യദിനം പിന്നിടുമ്പോള്‍ കേരളത്തിനു നാലു സ്വര്‍ണവും രണ്ട് വെങ്കലവുമുണ്ട്. 38 പോയിന്റുള്ള കേരളം രണ്ടാം സ്ഥാനത്താണ്. 55 പോയിന്റുള്ള ഹരിയാനയാണ് ഒന്നാമത്. 35പോയിന്റുള്ള ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനത്താണ്.

കേരളം ഇന്നലെ നേടിയ ഏഴു മെഡലുകളില്‍ ആറും പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹൈജംപില്‍ സ്വന്തം പേരിലുള്ള റിക്കാര്‍ഡാണ് ഗായത്രി തിരുത്തിക്കുറിച്ചത്. 1.59 മീറ്റര്‍ 1.61 മീറ്ററാക്കിയാണ് ഗായത്രി തിളങ്ങിയത്. എറണാകുളം സ്വദേശിനിയായ ഗായത്രി മുന്‍ ഹൈജംപ് താരം മനോജ് തോമസിന്റെ കീഴിലാണ് പരിശീലിക്കുന്നത്. ജാര്‍ഖണ്ഡിന്റെ പ്രതിഭ കുമാരി വെള്ളി നേടിയപ്പോള്‍ തമിഴ്നാടിന്റെ കെവിന്ന അശ്വിനി വെങ്കലവും സ്വന്തമാക്കി.

പി.യു. ചിത്ര തന്റെ അവസാന ജൂണിയര്‍ മീറ്റിലും സ്വര്‍ണം നേടിക്കൊണ്ട് കരുത്തു തെളിയിച്ചു. അടുത്ത സീസണ്‍ മുതല്‍ ചിത്ര സീനിയര്‍ താരമാകും.

പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ ചിത്ര 4:35.45 എന്ന സമയത്താണ് 1500 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഈയിനത്തില്‍ ബിഹാറിന്റെ സുഗന്ധകുമാരി രണ്ടാം സ്ഥാനത്തും കേരളത്തിന്റെതന്നെ ആതിര ശശി (4:41.84) മൂന്നാമതുമെത്തി. വരും കാലങ്ങളില്‍ ചിത്ര ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ ഭേദപ്പെട്ട പ്രകടനത്തോടെയാണ് അശ്വതി ബിനു സ്വര്‍ണം സ്വന്തമാക്കിയത്. സമയം: 1:39.78. ഈയിനത്തില്‍ പഞ്ചാബിന്റെ കിരണ്‍ജോത് കൌര്‍ വെള്ളിയും ഉത്തരാഖണ്ഡിന്റെ ഗൌരി കോട്ടിയാല്‍ വെങ്കലവും നേടി. ട്രയാത്തലനില്‍ അപര്‍ണ റോയിയുടെ നേട്ടം തികച്ചും ഏകപക്ഷീയമായിരുന്നു. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കേരളത്തിന്റെ ട്വിങ്കിള്‍ ടോമിക്ക് മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഈയിനത്തില്‍ ആസാമിന്റെ അജയ് കുമാര്‍ സരോജ് സ്വര്‍ണവും പശ്ചിമബംഗാളിന്റെ ശശിഭൂഷണ്‍ സിംഗിനു വെള്ളിയും ലഭിച്ചു. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കേരളത്തിന്റെ ലേഖ ഉണ്ണിയും വെങ്കലം നേടി. സമയം: 4:43.06. ഈയിനത്തില്‍ ഉത്തര്‍പ്രദേശിന്റെ നന്ദിത ഗുപ്ത സ്വര്‍ണവും പശ്ചിമബംഗാളിന്റെ ലാലി ദാസ് വെള്ളിയും സ്വന്തമാക്കി.


മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് 19 ഫൈനലുകള്‍ നടക്കും. ജൂണിയര്‍, യൂത്ത് വിഭാഗങ്ങളിലുള്ള 10000 മീറ്റര്‍ റേസ് വാക്കിംഗ് മത്സരവും ജൂണിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരവും ഇന്നു രാവിലെ നടക്കും. 5000 മീറ്ററില്‍ കെ.കെ. വിദ്യ സ്വര്‍ണപ്രതീക്ഷയോടെ മത്സരിക്കും. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് ലോംഗ് ജംപ് തുടങ്ങിയ ഇനങ്ങളിലും കേരളം ഇന്നു സ്വര്‍ണം പ്രതീക്ഷിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.