കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു കിരീടം
Tuesday, December 23, 2014 11:36 PM IST
തേഞ്ഞിപ്പലം: ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കട്ട് ചാമ്പ്യന്‍മാരായി. വാശിയേറിയ അവസാന ലീഗ് മത്സരത്തില്‍ കാലിക്കട്ട് സര്‍വകലാശാലയും എംജി സര്‍വകലാശാലയും ഓരോ ഗോള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു. കാലിക്കട്ടിനുവേണ്ടി എട്ടാം മിനിറ്റില്‍ ഭരതനും എംജിക്കു വേണ്ടി ഇരുപത്തിനാലാം മിനുട്ടില്‍ എല്‍ദോയും ഗോളുകള്‍ നേടി. വിജയികള്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുല്‍ സലാമും പി.വി. ഗംഗാധരനും ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു.

രണ്ടു വിജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെയാണ് കാലിക്കട്ട് ഒന്നാമതെത്തിയത്. ആറ് പോയിന്റോടെ അണ്ണാമലൈ സര്‍വകലാശാല രണ്ടും നാല് പോയിന്റോടെ എംജി സര്‍വകലാശാല മൂന്നും അണ്ണാ സര്‍വകലാശാല നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 27 മുതല്‍ ജനുവരി മൂന്ന് വരെ യുപിയിലെ ഗ്വാളിയോറില്‍ നടക്കുന്ന അശുതോഷ് മുഖര്‍ജി ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ടൂര്‍ണ്ണമെന്റിന് നാല് ടീമുകളും യോഗ്യത നേടി.


ദക്ഷിണ മേഖലാ അന്തര്‍സര്‍വകലാശാലാ കിരീടം ഇരുപത് തവണയും അഖിലേന്ത്യാ സര്‍വകലാശാലാ കിരീടം എട്ടു തവണയും കാലിക്കട്ട് കരസ്ഥമാക്കിയിട്ടുണ്ട്. ഫൈനല്‍ റൌണ്ട് മത്സരങ്ങളില്‍ കാലിക്കട്ട് അണ്ണാമലൈ സര്‍വകലാശാലയെയും (1-0) അണ്ണാ സര്‍വകലാശാലയെയും (2-0) പരാജയപ്പെടുത്തിയിരുന്നു.

ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ ടൂര്‍ണമെന്റിലെ ബെസ്റ് പ്രോമിസിംഗ് പ്ളയറായി എംജിയുടെ സല്‍മാനെയും ഏറ്റവും നല്ല കളിക്കാരനായി കാലിക്കട്ടിന്റെ കെ.കെ.ഭരതനെയും മികച്ച ഗോള്‍കീപ്പറായി അണ്ണാമലൈയുടെ അജ്മലിനെയും തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.