ജയത്തിനായ് ഇന്ത്യ
ജയത്തിനായ് ഇന്ത്യ
Monday, January 26, 2015 11:39 PM IST
സിഡ്നി: ജയം മാത്രം മുന്നില്‍ക്കണ്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനായി ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരേ ഇറങ്ങുന്നു. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിനാണ് മത്സരം. ഇന്നു ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ സാധിക്കൂ. ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക് ലോകകപ്പിനു മുമ്പ് മാനസിക ഊര്‍ജം വീണ്െടടുക്കുന്നതിനും ജയം അനിവാര്യം. അതേസമയം, ഇന്ത്യയെയും ഇംഗ്ളണ്ടിനെയും ഓരോ തവണ കീഴടക്കിയ ഓസ്ട്രേലിയ ഇതിനോടകം ഫൈനലില്‍ ഇടം സ്വന്തമാക്കിയിട്ടുണ്ട്.

പരിക്കേറ്റുവിശ്രമത്തിലായ ഓപ്പണര്‍ രോഹിത് ശര്‍മ ഇന്ത്യക്കൊപ്പമുണ്ടാകില്ലെന്ന് നായകന്‍ ധോണി വ്യക്തമാക്കി. ആദ്യമത്സരത്തില്‍ 138 റണ്‍സ് എടുത്ത രോഹിതിന്റെ ബാറ്റിംഗാണ് ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യക്കു മാന്യമായ സ്കോര്‍ സമ്മാനിച്ചത്. രോഹിത് ഇല്ലെങ്കിലും പേസര്‍ ഇഷാന്ത് ശര്‍മ, ഓള്‍ റൌണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെ ഇന്നു പരിഗണിച്ചേക്കും. ശിഖര്‍ ധവാനൊപ്പം അജിങ്ക്യ രഹാനെയാണ് ഓപ്പണിംഗിനെത്തുക. പരമ്പരയില്‍ ഇതുവരെ ഫോമിലെത്താന്‍ ധവാനു സാധിച്ചിട്ടില്ല. നാലാം നമ്പറായി ക്രീസിലെത്തുന്ന വിരാട് കോഹ്ലി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടത് ആശങ്കയ്ക്കു വഴിവയ്ക്കുന്നു. മൂന്നാം നമ്പറില്‍ കോഹ്ലിയെ ഇറക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 51.97 ശരാശരിയാണ് മൂന്നാം നമ്പറില്‍ കോഹ്ലിക്കുള്ളത്. ബൌളിംഗിലെ തീവ്രതയില്ലായ്മയാണ് ഇന്ത്യയുടെ മറ്റൊരു പ്രശ്നം. ആക്രമണ ബൌളിംഗ് കാഴ്ചവയ്ക്കാന്‍ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല.


മറുവശത്ത് മിന്നും ഫോമിലാണ് ഓസ്ട്രേലിയ. ബൌളിംഗും ബാറ്റിംഗും ഒന്നിനൊന്നു മികച്ചുനില്‍ക്കുന്നു. സ്റാര്‍ക്ക് നയിക്കുന്ന പേസ് ആക്രമണം ഇന്ത്യന്‍ ബാറ്റിംഗിന്റെ കരുത്തു പരീക്ഷിക്കും. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന നായകന്‍ ജോര്‍ജ് ബെയ്ലി ഇന്നു തിരിച്ചെത്തുമെന്നാണ് ടീം വൃത്തങ്ങളില്‍നിന്നുള്ള സൂചന. പരിക്കേറ്റു പുറത്തായ ഷെയ്ന്‍ വാട്സണു പകരം മിച്ചല്‍ മാര്‍ഷ് കളിക്കും. സ്പിന്നിനെ അനുകൂലിക്കുന്ന സിഡ്നി പിച്ചില്‍ സേവ്യര്‍ ഡൊഹേര്‍ത്തിയെ ഓസീസ് ടീമിലുള്‍പ്പെടുത്താനാണു സാധ്യത. സ്റാര്‍ക്കിനു വിശ്രമം നല്കി, പരിക്കില്‍നിന്നും മുക്തനായെത്തിയ മിച്ചല്‍ ജോണ്‍സനെ അവസാന പതിനൊന്നില്‍ ഇറക്കാനും സാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.