മത്സരത്തിനിടെ ജിംനാസ്റിക് അസോസിയേഷന്‍ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം
Monday, February 2, 2015 12:31 AM IST
തിരുവനന്തപുരം. ദേശീയ ഗെയിംസ് ജിംനാസ്റ്റിക് മത്സരത്തിനിടെ കേരളത്തിന്റെ രണ്ടുടീമുകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതോടെ മത്സരം അല്പനേരം തടസപ്പെട്ടു. കേരളത്തിന്റെ രണ്ടു ടീമുകളാണ് ഇക്കുറി ജിംനാസ്റിക് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. ഇതില്‍ ഒരു ടീം കോടതിവിധിയിലൂടെയാണു മത്സരത്തിനു യോഗ്യതനേടിയത്. കേരള ജിംനാസ്റിക് അസോസിയേഷന്റെ കേരള എ ടീമും, കേരള സ്റേറ്റ് ജിംനാസ്റ്റിക് അസോസിയേഷന്റെ കേരള ബി ടീമുമാണ് മത്സരത്തിനിറങ്ങിയത്.

ഉച്ചയ്്ക്ക് മത്സരം പുനരാംഭിച്ചപ്പോള്‍ എ ടീമില്‍ ഉള്‍പ്പെട്ട രഞ്ജിത്ത് ആര്‍. നായര്‍ ബി ടീമില്‍ മത്സരിച്ചതാണ് വാക്കേറ്റത്തിനിടയാക്കിയത്. എ ടീമിലെ മറ്റ് ടീമംഗങ്ങള്‍ മാറ്റിലിരുന്ന് പ്രതിഷേധിച്ചു. ഇതോടെ അസോസിയേഷനുകള്‍ തമ്മിലുള്ള തര്‍ക്കം കുട്ടികളുടെ ഭാവി നശിപ്പിക്കുന്നെന്ന് പറഞ്ഞ് വേദിയിലിരുന്ന രക്ഷിതാക്കളും ബഹളംവച്ചു. അതോടെ ടീമുകളുടെ ഒഫീഷ്യല്‍സ് തമ്മില്‍ വാക്കേറ്റമായി. ഇതോടെ മുഴുവന്‍ മത്സരങ്ങളും താത്കാലികമായി നിര്‍ത്തി വച്ചു. പോലീസ് ഇടപെട്ട് ബഹളംവച്ചവരെ സ്റേഡിയത്തിനു പുറത്താക്കിയതോടെയാണ് മത്സരങ്ങള്‍ പുനരാരംഭിക്കാനായത്. ഇതോടെ ക്ഷണിക്കപ്പെട്ട അതിഥികളുടേയും വിധികര്‍ത്താക്കളുടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളുടേയും മുന്നില്‍ കേരളം നാണം കെട്ടു.


ജിംനാസ്റിക് ടീം അംഗങ്ങളെ തെരഞ്ഞെടുത്തത് തങ്ങളാണെന്നും കേരള സ്പോര്‍ട്സ് കൌണ്‍സിലിന്റെ അംഗീകാരപ്രകാരം കുട്ടികള്‍ക്ക് പരിശീലനം നല്‍കിയതും കേരള ജിംനാസ്റിക് അസോസിയേഷനാണെന്നും ജില്ലാ സെക്രട്ടറി അശോക് അവകാശപ്പെട്ടു. സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച് പരിശീലിപ്പിച്ച താരത്തെ റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് മത്സരത്തിനു തൊട്ടുമുമ്പ് ബി ടീമിലേക്ക് മാറ്റുകയായിരുന്നെന്ന് അശോക് ആരോപിച്ചു.

എന്നാല്‍ ഹൈക്കോടതി വിധി അനുസരിച്ച് ദേശീയ ഗെയിംസില്‍ മത്സരിക്കാനുള്ള അവകാശം കേരള സ്റ്റേറ്റ് ജിംനാസ്റ്റിക് അസോസിയേഷനു മാത്രമാണെന്ന് കെ. ആത്മചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ രാവിലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മര്‍ദം ചെലുത്തി എ ടീമിനെക്കൂടി മത്സരിപ്പിക്കുകയായിരുന്നെന്നും കോടതിവിധിയെ ധിക്കരിച്ചും ഗെയിംസ് മാനദണ്ഡങ്ങളെ മറികടന്നുമായിരുന്നു ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരേ കോടതിയെ സമീപിപ്പിക്കുമെന്നും ആത്മചന്ദ്രന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.