ഐസിസിക്കു സച്ചിന്റെ വിമര്‍ശനം
ഐസിസിക്കു സച്ചിന്റെ വിമര്‍ശനം
Thursday, March 5, 2015 10:53 PM IST
സിഡ്നി: 2019 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 14ല്‍നിന്നും 10 ആയി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരേ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ രൂക്ഷവിമര്‍ശനം. ഇത്തരം തീരുമാനങ്ങള്‍ ലോകകായിക വിനോദമായി ക്രിക്കറ്റിനെ വളര്‍ത്താനുള്ള നീക്കങ്ങളെ പിന്നോട്ടടിക്കുകയുള്ളൂ. അടുത്ത ലോകകപ്പിനു 25 ടീമുകളെയെങ്കിലും പങ്കെടുപ്പിക്കുവാനാണ് ഐസിസി ശ്രമിക്കേണ്ടത്. കൂടുതല്‍ പരിഗണനയെന്ന അസോസിയേറ്റ് രാജ്യങ്ങളുടെ ആവശ്യത്തിനു ബലംപകരുന്നതാണ് ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ സച്ചിന്റെ പ്രതികരണം.

ചെറിയ ടീമുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ വന്‍ടീമുകള്‍ മുന്നോട്ടുവരണം. ഇതിനായി ഇന്ത്യയും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമെല്ലാം തങ്ങളുടെ എ ടീമുകളെ സ്ഥിരമായി ഇത്തരം രാജ്യങ്ങളിലേക്ക് പര്യടനത്തിനയയ്ക്കണം. ഇതുവഴി അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന മത്സരപരിചയം വലുതായിരിക്കും-ക്രിക്കറ്റ് ഇതിഹാസം ചൂണ്ടിക്കാട്ടി. അസോസിയേറ്റ് രാജ്യങ്ങളുമായി നടക്കുന്ന മത്സരങ്ങള്‍ ഏകപക്ഷീയമായി മാറുന്നതാണ് ലോകകപ്പ് 10 ടീമുകളിലേക്കു ചുരുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഐസിസിയുടെ നിലപാട്.


എന്നാല്‍ ഇതിനെ ഖണ്ഡിച്ച സച്ചിന്‍, ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് മത്സരം ഒഴികെ മറ്റു ടെസ്റ് രാജ്യങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ കളി ഏകപക്ഷീയമായിരുന്നെന്നു ചൂണ്ടിക്കാട്ടി. എന്നാല്‍, ചെറിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടം ആവേശകരമായിരുന്നു താനും. ഏകദിനക്രിക്കറ്റ് കൂടുതല്‍ ആവേശകരമാക്കാന്‍ 25 ഓവര്‍ വീതമുള്ള രണ്ട് ഇന്നിംഗ്സുകളാക്കി മാറ്റണമെന്ന പഴയ നിര്‍ദേശം സച്ചിന്‍ വീണ്ടും മുന്നോട്ടുവച്ചിട്ടുണ്ട്. സച്ചിന്റെ നിര്‍ദേശങ്ങള്‍ ഇതിനകം തന്നെ വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.