ബാറ്റിംഗില്‍ ധവാന്‍, ബൌളിംഗില്‍ ഉമേഷ്
ബാറ്റിംഗില്‍ ധവാന്‍, ബൌളിംഗില്‍ ഉമേഷ്
Saturday, March 28, 2015 11:39 PM IST
സിഡ്നി: ലോകകപ്പില്‍ ഇന്ത്യയുടെ മികച്ച താരങ്ങള്‍ ശിഖര്‍ ധവാനും ഉമേഷ് യാദവും. എട്ടു ഇന്നിംഗ്സുകളില്‍ നിന്നും 412 റണ്‍സാണ് ധവാന്റെ ബാറ്റില്‍നിന്നും പിറന്നത്. രണ്ടുതവണ മൂന്നക്കം കടന്ന ഈ ഇടംകൈയന്റെ ശരാശരി 51.80 ആണ്. സഹഓപ്പണര്‍ രോഹിത് ശര്‍മയാണ് റണ്‍വേട്ടയില്‍ തൊട്ടുപിന്നില്‍. 47.14 ശരാശരിയില്‍ 330 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അക്കൌണ്ടിലുണ്ട്. 305 റണ്‍സെടുത്തെങ്കിലും വിരാട് കോഹ്ലിയുടെ പ്രകടനം പക്ഷേ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. പാക്കിസ്ഥാനെതിരേ സെഞ്ചുറിയോടെ തുടങ്ങിയെങ്കിലും പിന്നീട് ഒരു അര്‍ധസെഞ്ചുറി പോലും പിറന്നില്ല ആ ബാറ്റില്‍നിന്ന്. ഇന്ത്യയുടെ ആദ്യ ആറു ബാറ്റ്സ്മാന്‍മാരും 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തവരാണ്. ഓസ്ട്രേലിയയ്ക്കെതിരേ മാത്രമാണ് ഇന്ത്യ ഓള്‍ഔട്ടാകുന്നത്.


എട്ടുകളികളില്‍ 77 വിക്കറ്റുകളാണ് ഇന്ത്യയുടെ ബൌളര്‍മാര്‍ എറിഞ്ഞിട്ടത്. സമീപകാലത്ത് ഇന്ത്യന്‍ ബൌളര്‍മാര്‍ നടത്തിയ മികച്ച പ്രകടനങ്ങളിലൊന്നാണിത്. നാലു ബൌളര്‍മാര്‍ പത്തുവിക്കറ്റിലധികം വീഴ്ത്തി. ഇതില്‍ അശ്വിനൊഴികെ മൂന്നുപേരും പേസര്‍മാരാണ്. എട്ടുകളികളില്‍ നിന്ന് 18 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. 4.28 ആണ് താരത്തിന്റെ ഇക്കോണമി. 300 റണ്‍സിനു മുകളില്‍ സ്ഥിരമായി പിറന്ന വേദികളാണ് ഇത്തരമൊരു പ്രകടനമെന്നത് ശുഭകരമാണ്. ഉമേഷ് യാദവ് (18), ആര്‍. അശ്വിന്‍, മോഹിത് ശര്‍മ (ഇരുവരും 13 വിക്കറ്റ് ) എന്നിവരും പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവച്ചു. എന്നാല്‍ ഓള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു കാര്യമായി തിളങ്ങാനായില്ല. എട്ടുകളികളില്‍ നിന്നും ഒമ്പത് വിക്കറ്റുകള്‍ മാത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.