അര്‍ജന്റീനയ്ക്കും ഹോളണ്ടിനും വിജയം
അര്‍ജന്റീനയ്ക്കും ഹോളണ്ടിനും വിജയം
Thursday, April 2, 2015 1:33 AM IST
ആംസ്റ്റര്‍ഡാം: ലോകകപ്പിലെ ഭൂതം സ്പെയിനിനെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ലോകകപ്പ് ലീഗ് റൌണ്ടില്‍ ഹോളണ്ടിനോടു തോറ്റ സ്പെയിന്‍ കഴിഞ്ഞ ദിവസം നടന്ന സൌഹൃദ മത്സരത്തിലും തോറ്റു. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് സ്പെയിനിനെ ഹോളണ്ട് പരാജയപ്പെടുത്തിയത്. മൂന്നു മിനിറ്റിനിടെ പിറന്ന രണ്ടു ഗോളുകളാണ് കാളക്കൂറ്റന്റെ കഥ കഴിച്ചത്. നെതര്‍ലന്‍ഡ്സിനു വേണ്ടി 13-ാം മിനിറ്റില്‍ സ്റ്റെഫാന്‍ ഡി റിജും 16-ാം മിനിറ്റില്‍ ഡാവി ക്ളാസീനുമാണ് ഡച്ച് പടയ്ക്കുവേണ്ടി സ്കോര്‍ ചെയ്തത്.

തുടക്കത്തിലേ ഗോളുകള്‍ വീണതോടെ ഞെട്ടലിലായ സ്പെയിനു പിന്നീടു തിരിച്ചു വരാനായില്ല.ആദ്യപകുതിയില്‍ ഹോളണ്ടിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. രണ്ടാം പകുതിയില്‍ മാഞ്ചസ്റര്‍ സിറ്റിയുടെ ഡേവിഡ് സില്‍വയെ ഇറക്കിയതോടെ സ്പെയിന്‍ മത്സരത്തിലേക്കു തിരിച്ചുവന്നു. എന്നാല്‍, ഗോള്‍ നേടാനായില്ല.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നെതര്‍ലന്‍ഡ്സ് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് സ്പെയിനിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന യൂറോ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ സ്പെയിന്‍ യുക്രെയിനെ പരാജയപ്പെടുത്തി ഫോമില്‍ തിരിച്ചെത്തിയിരുന്നു.

ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള അര്‍ജ ന്റീന ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഇക്വഡോറിനെ പരാജയപ്പെടുത്തി. എട്ടാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ മുന്നിലെത്തിയ അര്‍ജന്റീനയ്ക്കെതിരേ 24-ാം മിനിറ്റില്‍ മില്ലര്‍ ബോളാനോസ് ഇക്വഡോറിനു സമനില സമ്മാനിച്ചു. 58-ാം മിനിറ്റില്‍ ഹാവിയര്‍ പാസ്റര്‍ അര്‍ജന്റീനയ്ക്ക് വിജയഗോള്‍ സമ്മാനിച്ചു. പരിക്കിനെത്തുടര്‍ന്ന് സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. കോപ്പ അമേരിക്കയ്ക്കുവേണ്ടി തയാറെടുക്കുന്ന അര്‍ജന്റീനയ്ക്ക് ഈ വിജയം ആത്മവിശ്വാസമേകും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലോക റാങ്കിംഗില്‍ 89-ാം സ്ഥാനത്തുള്ള അല്‍ സാല്‍വദോറിനെ അര്‍ജന്റീന 2-0നു പരാജയപ്പെടുത്തിയിരുന്നു.


കരുത്തരായ ഇംഗ്ളണ്ടും ഇറ്റലിയും ഏറ്റുമുട്ടിയപ്പോള്‍ 1-1 സമനിലയായിരുന്നു ഫലം. 29-ാം മിനിറ്റില്‍ ഗ്രാസിയാനോ പെല്ലെയിലൂടെ ഇറ്റലിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, 79-ാം മിനിറ്റില്‍ ആന്‍ഡ്രോസ് ടൌണ്‍സെന്‍ഡ് ഇംഗ്ളണ്ടിനു സമനില നേടിക്കൊടുത്തു.

അതേസമയം, പോര്‍ച്ചുഗലിനെ കേപ് വെര്‍ഡെ ഐലന്‍ഡ് അട്ടിമറിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തോല്‍വി വഴങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ പോര്‍ച്ചുഗല്‍ അക്ഷരാര്‍ഥത്തില്‍ നാണംകെടുകയായിരുന്നു.

കേപ് വെര്‍ഡെ ഐലന്‍ഡിനുവേണ്ടി 37-ാം മിനിറ്റില്‍ ഒഡെയ്ര്‍ ഫോര്‍ട്ടസും 43-ാം മിനിറ്റില്‍ ഗെഗെയുമാണ് ഗോളുകള്‍ നേടിയത്. സ്ളാട്ടന്‍ ഇബ്രഹാമോവിച്ചിന്റെ മികവില്‍ ഇറാനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെടുത്തി സ്വീഡന്‍ ജയമാഘോഷിച്ചു. 11-ാം മിനിറ്റില്‍ ഇബ്രയിലൂടെ മുന്നിലെത്തിയ സ്വീഡനുവേണ്ടി മാര്‍ക്കസ് ബെര്‍ഗ് 21-ാം മിനിറ്റില്‍ രണ്ടാം ഗോളും സ്വന്തമാക്കി. 24-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളില്‍ ജാവേദ് നെക്കോണം ഇറാനായി ഒരു ഗോള്‍ മടക്കി.

89-ാം മിനിറ്റില്‍ ഓല ടോയ് വോനന്‍ മൂന്നാം ഗോളും സ്വന്തമാക്കി. യുക്രെയിന്‍- ലാത്വിയ മത്സരവും ഓസ്ട്രിയ-ബോസ്നിയ ഹെര്‍സ്ഗോവിന മത്സരവും അമേരിക്ക- സ്വിറ്റ്സര്‍ലന്‍ഡ് മത്സരവും 1-1 സമനിലയില്‍ പിരിഞ്ഞു. റഷ്യ -കസാക്കിസ്ഥാന്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.