സച്ചിന്‍ ടീം ഇന്ത്യയുടെ കോച്ചാകുമെന്ന്; ഫൂളായി ആരാധകര്‍
സച്ചിന്‍ ടീം ഇന്ത്യയുടെ കോച്ചാകുമെന്ന്; ഫൂളായി ആരാധകര്‍
Thursday, April 2, 2015 1:34 AM IST
മുംബൈ: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ശരിക്കും ഫൂളായി. ഡങ്കന്‍ ഫ്ളച്ചര്‍ മാറുന്ന ഒഴിവില്‍ ക്രിക്കറ്റ് ഇതിഹാസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകുമെന്ന് പ്രശസ്തമായ ഒരു ചാനലിന്റെ ഓണ്‍ ലൈന്‍ വിഭാഗം വാര്‍ത്ത നല്‍കി. സച്ചിന്‍ ആരാധകര്‍ ഇതു വിശ്വസിച്ചു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ വാര്‍ത്ത പടര്‍ന്നു. പലരും സത്യം അന്വേഷിക്കാതെ വാര്‍ത്ത നല്‍കി. എന്നാല്‍, ഓണ്‍ ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്ത അവസാനിക്കുന്നിടത്തു കൊടുത്തിരിക്കുന്ന ലിങ്കിലല്ലേ സത്യം പതിയിരിക്കുന്നത്. ഏപ്രില്‍ ഫൂളിന്റെ വിക്കി പീഡിയ പേജിലേക്കാണ് ആ ലിങ്ക്.

വാര്‍ത്ത തുടങ്ങുന്നത് ഇങ്ങനെ: ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നു. ലോകകപ്പിനുശേഷം സ്ഥാനമൊഴിയുന്ന ഡങ്കന്‍ ഫ്ളച്ചര്‍ക്കു പകരമാണ് സച്ചിന്‍ പരിശീലകനാകുന്നത്. മൂന്നു വര്‍ഷത്തെ കരാറിലാണ് സച്ചിന്റെ നിയമനം.

ചൊവ്വാഴ്ച ചേര്‍ന്ന ബിസിസിഐ പ്രവര്‍ത്തക സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എം.എസ് ധോണിയും വിരാട് കോഹ്്ലിയുമാണ് സച്ചിന്റെ പേര് നിര്‍ദേശിച്ചത്. ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയും ബിസിസിഐ ചീഫ് എന്‍. ശ്രീനിവാസനും അന്തിമ തീരുമാനമെടുത്തു. ഐപിഎല്‍ അവസാനിക്കുന്നതോടെ സച്ചിന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നു ബിസിസിഐ പത്രക്കുറിപ്പിലൂടെ അറിയിച്ചു. വളരെ ഉത്സാഹിയും പ്രഫഷണലുമായ സച്ചിന്റെ സേവനം ടീം ഇന്ത്യക്കു ഗുണകരമാകും എന്നു തുടരുന്നു വാര്‍ത്ത.


ബിസിസിഐ അയച്ച കത്ത് ചോരുകയും ആ കത്ത് പ്രസ്തുത ഓണ്‍ ലൈന്‍ മാധ്യമത്തിനു ലഭിക്കുകയും അത് ഇതാണ് എന്നു പറഞ്ഞ് ലിങ്ക് നല്‍കിയിരിക്കുകയാണ്. ലിങ്കില്‍ ക്ളിക് ചെയ്യുമ്പോഴല്ലേ കാര്യങ്ങള്‍ മനസിലാകുന്നത്. എന്തായാലും ഈ വിഡ്ഢി ദിനത്തിലെ ഏറ്റവും വലിയ ഏപ്രില്‍ ഫൂള്‍ ഇതു തന്നെ.

മറ്റൊരു ഏപ്രില്‍ ഫൂളും സച്ചിനെ കേന്ദ്രീകരിച്ചാണ്. എട്ടിനു തുടങ്ങുന്ന ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുമ്പോള്‍ മുംബൈ നിരയില്‍ സച്ചിനുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആരാധകരുടെയും മറ്റും ആവശ്യപ്രകാരം ഐപിഎല്‍ ഭരണസമിതി സച്ചിനു കളിക്കാനുള്ള അനുമതി നല്‍കിക്കഴിഞ്ഞു എന്നൊക്കെയാണ് വാര്‍ത്ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.