ചെന്നൈ ആറുവിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചു
ചെന്നൈ  ആറുവിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചു
Saturday, April 18, 2015 11:44 PM IST
മുംബൈ: തോല്‍വികള്‍ മുംബൈ ഇന്ത്യന്‍സിനെ വിട്ടൊഴിയുന്നില്ല. ഇത്തവണ വാങ്കഡെ സ്റേഡിയ ത്തില്‍ ധോണിയുടെ ചെന്നൈപ്പടയോട് ആറുവിക്കറ്റിനാണ് കീഴടങ്ങല്‍. മുംബൈയുടെ തുടര്‍ച്ചയായ നാലാംതോല്‍വിയാണിത്. സ്കോര്‍ മുംബൈ: 20 ഓവറില്‍ ഏഴിന് 183, ചെന്നൈ 16.4 ഓവറില്‍ നാലിന് 189.

184 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്കു വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ നല്കിയത്. ഡ്വയ്ന്‍ സ്മിത്തും (29 പന്തില്‍ 62) ബ്രണ്ടന്‍ മക്കല്ലവും (20 പന്തില്‍ 46) ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 109 റണ്‍സ്. അതും 7.2 ഓവറില്‍. ലസിത് മലിംഗയുള്‍പ്പെടെയുള്ള മുംബൈ ബൌളര്‍മാരെല്ലാം ആവശ്യത്തിന് അടിവാങ്ങി.

ഇരുവരെയും ഹര്‍ഭജന്‍ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി. എന്നാല്‍ റണ്‍നിരക്ക് കുറയ്ക്കാന്‍ മുംബൈയ്ക്കായില്ല. ഫഫ് ഡുപ്ളിസി 11 റണ്‍സെടുത്തു പുറത്തായപ്പോള്‍ സ്കോര്‍ 144. പിന്നീടെത്തിയ നായകന്‍ എം.എസ്. ധോണി പെട്ടെന്നു മടങ്ങി. എന്നാല്‍ സുരേഷ് റെയ്ന നിലയുറപ്പിച്ചതോടെ മുംബൈയുടെ പ്രതീക്ഷ അസ്തമിച്ചു.

ഈ സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ചെന്നൈയാകട്ടെ മൂന്നാംജയത്തോടെ രണ്ടാമത് തുടരുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഒരുഘട്ടത്തില്‍ മൂന്നുവിക്കറ്റിന് 12 എന്നനിലയിലായിരുന്നു. ആദ്യം ഹര്‍ഭജന്‍ സിംഗിനൊപ്പവും (24) പിന്നീട് കയ്റോണ്‍ പൊളാര്‍ഡിനൊപ്പവും (64) കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് ശര്‍മയാണ് അവരെ കാത്തത്. 31 പന്തില്‍ 50 റണ്‍സെടുത്ത രോഹിതിനെ നെഹ്റ വീഴ്ത്തി.


ചെന്നൈ ബൌളര്‍മാരെ തലങ്ങുംവിലങ്ങും പറത്തി പൊളാര്‍ഡ് മുംബൈയുടെ നിരക്കുയര്‍ത്തി. ശര്‍മ വീണതോടെ ക്രീസിലെത്തിയ അമ്പാട്ടി റായ്ഡു പൊളാര്‍ഡിനു മികച്ച പിന്തുണ നല്കിയതോടെ ചെന്നൈയുടെ പിടിയയഞ്ഞു. രവീന്ദ്ര ജഡേജയാണ് ചെന്നൈ നിരയില്‍ കൂടുതല്‍ തല്ലുവാങ്ങിയത്. നാലോവറില്‍ 49 റണ്‍സാണ് ജഡേജയ്ക്കെതിരേ അടിച്ചുകൂട്ടിയത്. കളിക്കിടെ വെസ്റ് ഇന്‍ഡീസ് താരങ്ങളായ ബ്രാവോയും പൊളാര്‍ഡും കൊമ്പുകോര്‍ക്കുകയും ചെയ്തു. റായ്ഡു 16 പന്തില്‍ മൂന്നു സിക്സറുകള്‍ സഹിതമാണ് 29 റണ്‍സെടുത്തത്. ചെന്നൈക്കായി നെഹ്റ നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.