ഡുമിനിയിലൂടെ ഡല്‍ഹി
ഡുമിനിയിലൂടെ ഡല്‍ഹി
Sunday, April 19, 2015 11:41 PM IST
വിശാഖപട്ടണം: ക്യാപ്റ്റന്‍ ജീന്‍പോള്‍ ഡുമിനിയുടെ ഓള്‍റൌണ്ട് മികവില്‍ ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാലു റണ്‍സിനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴ്പ്പെടുത്തിയത്. 41 പന്തില്‍ 54 റണ്‍സും നാലുവിക്കറ്റും നേടിയ ഡുമിനി തന്നെയാണ് കളിയിലെ താരം. സ്കോര്‍: ഡല്‍ഹി: നാലിന് 167, ഹൈദരാബാദ് എട്ടിന് 163.

കാള്‍ട്ടര്‍ നൈല്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഹൈദരാബാദിനു ജയിക്കാന്‍ 10 റണ്‍സ് കൂടി മാത്രം. ആശിഷ് റെഡ്ഡിയും കരുണ്‍ ശര്‍മയും ക്രീസില്‍. ആദ്യ മൂന്നുപന്തില്‍ ആശിഷ് റെഡ്ഡിയുടെ വിക്കറ്റ് ബലി കഴിച്ച് ഹൈദരാബാദിനു നേടാനായത് രണ്ടു റണ്‍സ് മാത്രം. നാലാം പന്തില്‍ പ്രവീണ്‍കുമാറിന്റെ വക സിംഗിള്‍.

അഞ്ചാം പന്തില്‍ മായങ്ക് അഗര്‍വാള്‍ നടത്തിയ അദ്ഭുത ഫീല്‍ഡിംഗാണ് അവസാനചിരി ഡല്‍ഹിയുടേതാക്കിയത്. കരണ്‍ ശര്‍മയുടെ തകര്‍പ്പന്‍ഷോട്ട് ബൌണ്ടറി ലൈനില്‍ പറന്നുചാടി മയങ്ക് തട്ടിയിട്ടു. ഐപിഎലിലെ മികച്ച ഫീല്‍ഡിംഗ് പ്രകടനങ്ങളിലൊന്ന്. തൊട്ടടുത്ത പന്തില്‍ കരണ്‍ പുറത്താകുകയും ചെയ്തതോടെ ഡല്‍ഹി രണ്ടാംജയം സ്വന്തമാക്കി. ആര്‍ക്കും അര്‍ധസെഞ്ചുറി നേടാനായില്ലെങ്കിലും ഡേവിഡ് വാര്‍ണര്‍ (28), രവി ബൊപ്പാര (41) എന്നിവര്‍ ഹൈദരാബാദിനായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു.


ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡല്‍ഹിക്കു തുടക്കത്തിലെ മായങ്ക് അഗര്‍വാളിനെ (1) നഷ്ടപ്പെട്ടു. വണ്‍ഡൌണായി ക്രീസിലെത്തിയ ഡുമിനി ശ്രേയസ് അയ്യര്‍ക്കൊപ്പം നടത്തിയ ബാറ്റിംഗാണ് മികച്ച സ്കോറിലെത്തിച്ചത്. അയ്യര്‍ 40 പന്തില്‍ അഞ്ചു സിക്സറുകളുടെ ബലത്തില്‍ 60 റണ്‍സെടുത്തു. യുവരാജ് വീണ്ടും പരാജയമായി. ഒമ്പതു റണ്‍സെടുത്ത കോടീശ്വരനെ ആശിഷ് റെഡ്ഡിയാണു പുറത്താക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.