മുന്നേറ്റത്തിനു തടസം മികച്ച പരിശീലകരുടെ അഭാവം: ഗോപിചന്ദ്
മുന്നേറ്റത്തിനു തടസം മികച്ച പരിശീലകരുടെ അഭാവം: ഗോപിചന്ദ്
Sunday, April 19, 2015 11:46 PM IST
കോഴിക്കോട്: ബാഡ്മിന്റണില്‍ മുന്നേറാന്‍ ഇന്ത്യക്ക് പ്രധാന പരിമിതി പരിശീലകരുടെ അഭാവമാണെന്ന് പ്രശസ്ത പരിശീലകന്‍ പുല്ലേല ഗോപീചന്ദ്. കാലിക്കട്ട് പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൌകര്യവികസനത്തെ കുറിച്ചാണ് എല്ലാവരും ആശങ്കപ്പെടുന്നത്.എന്നാല്‍ കോച്ചുകളുണ്ടായാലേ മികച്ച താരങ്ങളെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. മികച്ച പരിശീലകരെ ലഭിക്കുന്നതോടൊപ്പം അവര്‍ക്ക് മികച്ച പ്രോത്സാഹാനവും നല്കണം. മുന്‍ താരങ്ങള്‍ ബാഡ്മിന്റണ്‍ പരിശീലക സ്ഥാനത്തേക്ക് വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോപീചന്ദിന്റെ കീഴിലുള്ള പരിശീലനം തനിക്കധികം പ്രയോജനപ്പെട്ടിട്ടില്ലെന്ന സൈനയുടെ പ്രസ്താവനയോട് കൂടുതലായി പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇപ്പോള്‍ വിജയം ആഘോഷിക്കാന്‍ എല്ലാവരും ഉള്ളതില്‍ സന്തോഷിക്കുന്നതായും സന്തോഷിക്കാന്‍ ആരും ഇല്ലാതിരുന്ന കാലത്ത് തങ്ങളൊക്കെ ഉണ്ടായിരുന്നുവെന്നും പറഞ്ഞു. കേരളത്തില്‍ സീനിയര്‍ താരങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച ബാഡ്മിന്റണ്‍ അക്കാഡമികളുമായി സഹകരിക്കും.


ബാഡ്മിന്റണില്‍ ചൈനയുടെ കുത്തക തകര്‍ക്കുന്ന കാഴ്ചയാണ് ഇന്ത്യന്‍ താരങ്ങളില്‍ നിന്നുണ്ടായിരിക്കുന്നത്. സൈന, സിന്ധു, ശ്രീകാന്ത്, പ്രണവ്, തുടങ്ങിയവരുടെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. ഒളിമ്പിക്സില്‍ കര്‍ണ്ണം മല്ലേശ്വരിയുടെ മെഡല്‍നേട്ടത്തോടെയാണ് ഹൈദരബാദ് സ്പോര്‍ട്സ് രംഗത്ത് ശ്രദ്ധേനേടുന്നതെന്നും മികച്ച അടിസ്ഥാന സൌകര്യം ലഭിച്ചതിനാല്‍ സ്പോര്‍ട്സിന് കൂടുതല്‍ വികസനം ലഭിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ ബാഡ്മിന്റണ്‍ പരിശീലന സംവിധാനങ്ങള്‍ക്ക് ബാഡ്മിന്റണ്‍ അസോസിയേഷനും സായിയും മികച്ച സഹകരണമാണ് നല്കുന്നതെന്ന് ഗോപീചന്ദ് പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്റ് കമാല്‍വരദൂര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി. വത്സലന്‍, പ്രസിഡന്റ് പി.എം മുസമ്മില്‍, കോച്ച് മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.