ചരിത്രമെഴുതി ബംഗ്ളാദേശ്
ചരിത്രമെഴുതി ബംഗ്ളാദേശ്
Monday, April 20, 2015 12:02 AM IST
ധാക്ക: ചരിത്രത്തിലാദ്യമായി ബാംഗ്ളാദേശിന് പാക്കിസ്ഥാനെതിരേ ഏകദിന പരമ്പരനേട്ടം. ഇന്നലെ നടന്ന രണ്ടാം ഏകദിനം ഏഴുവിക്കറ്റിന് ജയിച്ചാണ് മഷറഫെ മൊര്‍ത്തസയും സംഘവും നേട്ടമാഘോഷിച്ചത്. സ്കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ ആറിന് 239, ബംഗ്ളാദേശ് 38.1 ഓവറില്‍ മൂന്നിന് 241. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി കുറിച്ച ബംഗ്ളാ ഓപ്പണര്‍ തമിം ഇക്ബാലാണ് കളിയിലെ താരം. കളിയുടെ ഒരുഘട്ടത്തിലും ആതിഥേയര്‍ക്ക് ഭീഷണിയാകാന്‍ പാക്കിസ്ഥാനായില്ല. തമിം ഇക്ബാലിന്റെയും (പുറത്താകാതെ 116) മുഷ്ഫിക്കര്‍ റഹീമിന്റെയും (65) മിന്നും പ്രകടനം ബംഗ്ളാദേശ് വിജയത്തില്‍ നിര്‍ണായകമായി.

പാക്കിസ്ഥാനെതിരേ ബാംഗ്ളാദേശിന്റെ മൂന്നാമത്തെ മാത്രം ജയമാണിത്. കഴിഞ്ഞദിവസം ആദ്യ ഏകദിനത്തില്‍ ബംഗ്ളാദേശ് പാക്കിസ്ഥാനെ തോല്പിച്ചത് 16 വര്‍ഷത്തിനുശേഷം ആദ്യമായായിരുന്നു . ടെസ്റ്റ് രാജ്യത്തിനെതിരേ ബംഗ്ളാ കടുവകളുടെ നാലാമത്തെ പരമ്പര നേട്ടമാണിത്. സിംബാബ്വെ, ന്യൂസിലന്‍ഡ്, വെസ്റ് ഇന്‍ഡീസ് രാജ്യങ്ങള്‍ക്കെതിരേയായിരുന്നു ഇതിനുമുമ്പുള്ള പരമ്പര നേട്ടം.


ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ പാക്കിസ്ഥാനെ ബൌളര്‍മാര്‍ തുടക്കത്തിലെ വരിഞ്ഞുമുറുക്കി. ബംഗ്ളാ ബൌളര്‍മാരുടെ കൃത്യതയ്ക്കു മുന്നില്‍ ഒരുഘട്ടത്തില്‍ അഞ്ചിന് 77 എന്നനിലയിലായിരുന്നു പാക്കിസ്ഥാന്‍. നായകന്‍ അസര്‍ അലി (36), സര്‍ഫ്രാസ് അഹമ്മദ് (7), മുഹമ്മദ് ഹഫീസ് (0), ഫവദ് ആലം (0), മുഹമ്മദ് റിസ്വാന്‍ (13) എന്നിവര്‍ക്കു ബാറ്റിംഗില്‍ പരാജയമായി. 100 കടക്കുമോയെന്ന് ശങ്കിച്ച പാക്കിസ്ഥാനു തുണയായത് 44 റണ്‍സെടുത്ത ഹാരിസ് സൊഹൈലിന്റെയും സാദ് നസീമിന്റെയും (പുറത്താകാതെ 77 റണ്‍സ്) കൂട്ടുകെട്ടാണ്. ആറാംവിക്കറ്റില്‍ ഇരുവരും 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 154ല്‍ നില്‍ക്കെ സൊഹൈല്‍ പുറത്തായശേഷമെത്തിയ വഹാഖ് റിയാസിന്റെ കൂറ്റനടികളാണ് 239 ലെത്താന്‍ പാക്കിസ്ഥാനെ സഹായിച്ചത്. റിയാസ് 40 പന്തില്‍ 51 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.