ഗംഭീരം കോല്‍ക്കത്ത
ഗംഭീരം കോല്‍ക്കത്ത
Tuesday, April 21, 2015 11:40 PM IST
ന്യൂഡല്‍ഹി: ഐപിഎല്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ ആറു വിക്കറ്റ് വിജയം. അര്‍ധസെഞ്ചുറി നേടി മുന്നില്‍നിന്നു നയിച്ച നായകന്‍ ഗൌതം ഗംഭീറിന്റെ(60) മികച്ച ബാറ്റിംഗാണ് കോല്‍ക്കത്തയ്ക്കു വിജയമൊരുക്കിയത്. സ്കോര്‍: ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്- 20 ഓവറില്‍ എട്ടിന് 146. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-18.1 ഓവറില്‍ നാലിന് 147. കോല്‍ക്കത്തയുടെ മൂന്നാം ജയമാണിത്.

ഫിറോസ് ഷാ കോട്ലയില്‍ ടോസ് നേടിയ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ചിലെ ഈര്‍പ്പം മുതലെടുത്ത കോല്‍ക്കത്ത ബൌളര്‍മാര്‍ ഡല്‍ഹി ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ചു. സ്കോര്‍ബോര്‍ഡില്‍ 22 റണ്‍സായപ്പോള്‍ ഡല്‍ഹിയുടെ രണ്ടു ബാറ്റ്സ്മാന്മാര്‍ കൂടാരം കയറി. മായങ്ക് അഗര്‍വാളിനെ മോര്‍ണി മോര്‍ക്കലും ജെ.പി. ഡുമിനിയെ സുനില്‍ നരെയ്നും പുറത്താക്കി. പിന്നീടു ക്രീസില്‍ ഒത്തുചേര്‍ന്ന ശ്രേയസ് അയ്യരും മനോജ് തിവാരിയും ഡല്‍ഹിയെ മുന്നോട്ടു നയിച്ചു. എന്നാല്‍, മോര്‍ക്കലും പീയൂഷ് ചൌളയും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടു. അയ്യര്‍ 31 റണ്‍സോടെയും തിവാരി 32 റണ്‍സോടെയും പുറത്തായി. യുവ് രാജ് സിംഗും എയ്ഞ്ചലോ മാത്യൂസും ചേര്‍ന്ന് ചില മികച്ച ഷോട്ടുകള്‍ പായിച്ചെങ്കിലും ഡല്‍ഹിയെ വലിയ സ്കോറിലേക്കുയര്‍ത്തുന്നതിന് ഇരുവരുടെയും ഇന്നിംഗ്സ് പര്യാപ്തമായിരുന്നില്ല. 19 പന്തില്‍ രണ്ടു ബൌണ്ടറിയും ഒരു സിക്സുമടക്കം 21 റണ്‍സ് നേടിയ യുവിയെ ചൌളയും 21 പന്തില്‍ 28 റണ്‍സെടുത്ത മാത്യൂസിനെ ഉമേഷ് യാദവും പുറത്താക്കി. കോല്‍ക്കത്തയ്ക്കുവേണ്ടി ഉമേഷ് യാദവ്, മോര്‍ണി മോര്‍ക്കല്‍, പീയൂഷ് ചൌള എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.


മറുപടി ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കാര്യങ്ങളും അത്ര ശുഭകരമായിരുന്നില്ല. 31 റണ്‍സെടുക്കുന്നതിനിടെ, റോബിന്‍ ഉത്തപ്പയും(13) മനീഷ് പാണ്ഡെയും(0) പവലിയനിലെത്തി. എന്നാല്‍, മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഗൌതം ഗംഭീര്‍ സൂര്യകുമാര്‍ യാദവിനെയും(24) യൂസഫ് പഠാനെയും(പുറത്താകാതെ 40) കൂട്ടുപിടിച്ച് കോല്‍ക്കത്തയെ വിജയത്തിലെത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.