ബാഴ്സയ്ക്കു ബയേണ്‍, റയല്‍ - യുവന്റസ് സെമി ഫൈനല്‍ ലൈനപ്പായി
ബാഴ്സയ്ക്കു ബയേണ്‍, റയല്‍ - യുവന്റസ് സെമി ഫൈനല്‍ ലൈനപ്പായി
Saturday, April 25, 2015 11:48 PM IST
നിയോണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിനെ നേരിടും. മറ്റൊരു സെമിയില്‍ ബാഴ്സലോണ ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കുമായി ഏറ്റുമുട്ടും. അടുത്ത മാസം അഞ്ച്, ആറ് തീയതികളിലാണ് ആദ്യപാദം. രണ്ടാംപാദ മത്സരങ്ങള്‍ 12, 13 തീയതികളിലാണ് രണ്ടാംപാദം.

ആദ്യപാദത്തില്‍ റയല്‍ ടൂറിനിലെ യുവന്റസിന്റെ സ്റേഡിയത്തില്‍ ഇറങ്ങും. ബാഴ്സയ്ക്ക് ആദ്യപാദം ന്യൂകാമ്പിലെ സ്വന്തം കാണികള്‍ക്കു മുന്നിലാണ്. ഇതോടെ ബയേണ്‍ മ്യൂണിക് പരിശീലകന്‍ പെപ് ഗാര്‍ഡിയോള താന്‍ നാലു വര്‍ഷം ചെലവഴിച്ച ന്യൂ കാമ്പില്‍ ഒരിക്കല്‍ക്കൂടി ഇറങ്ങും.

നിലവിലെ റയല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി തന്റെ പരിശീലക കരിയര്‍ ആരംഭിച്ചത് യുവന്റസിനെ പരിശീലിപ്പിച്ചുകൊണ്ടാണ്. പിന്നീട് എസി മിലാനിലെത്തിയ ആഞ്ചലോട്ടി 2003, 2007 വര്‍ഷങ്ങളില്‍ ക്ളബ്ബിനെ യുവേഫ ചാമ്പ്യന്മാരാക്കി. 2013ല്‍ റയലില്‍ എത്തിയ ആഞ്ചലോട്ടി സ്പാനിഷ് ക്ളബ്ബിലെ തുടക്കം മോശമാക്കിയില്ല. റയലിന് നാലു കിരീടങ്ങളാണ് ഇദ്ദേഹത്തിന്റെ പരിശീലന മികവില്‍ ലഭിച്ചത്. 2013-14 സീസണില്‍ ക്ളബ്ബിനെ യുവേഫ ചാമ്പ്യന്‍മാരാക്കാനും അദ്ദേഹത്തിനായി. ബാഴ്സ-ബയേണ്‍ സെമിയില്‍ ബാഴ്സയും റയല്‍-യുവന്റസ് മത്സരത്തില്‍ റയലും ജയിച്ചാല്‍ ജൂണ്‍ ആറിന് ബര്‍ലിനെ ഒളിമ്പിക് സ്റേഡിയത്തില്‍ എല്‍ക്ളാസികോയ്ക്കു കളമൊരുങ്ങും. അല്ലെങ്കില്‍ ഒരു ഇറ്റാലിയന്‍ ജര്‍മന്‍ പോരാട്ടം.

ബാഴ്സലോണ-ബയേണ്‍

2014-15 യുവേഫ ചാമ്പ്യന്‍സ് ലീഗ് സീസണിലെ ഏറ്റവും മികച്ച മത്സരം ഒരുക്കാന്‍ കഴിവുള്ള ടീമുകളാണ് ബാഴ്സലോണയും ബയേണ്‍ മ്യൂണിക്കും. ഇവര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കനക്കും. ബയേണും ബാഴ്സയും ഇതുവരെ ഒമ്പതു തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് ജയം ജര്‍മന്‍ ടീമിനായിരുന്നു. രണ്ടു തവണ സ്പാനിഷ് ടീമിനും ജയിക്കാനായി. രണ്െടണ്ണം സമനിലയുമായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആധികാരിക ജയത്തോടെയാണ് ബാഴ്സയുടെ സെമി പ്രവേശനമെങ്കില്‍ ബയേണിന്റേത് ആദ്യ പാദത്തില്‍ തോല്‍വിക്കുശേഷമാണ്. എഫ്സി പോര്‍ട്ടോക്കെതിരേ രണ്ടാം പാദത്തിലെ തകര്‍പ്പന്‍ ജയത്തോടെയായിരുന്നു സെമി ഉറപ്പിച്ചത്.


യുവന്റസ്-റയല്‍ മാഡ്രിഡ്

പ്രതിരോധത്തിനു കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് കളിക്കുന്ന യുവന്റസ് ആക്രമണത്തിലും പ്രതിരോധത്തിലും മികവു പുലര്‍ത്തുന്ന റയലിനെതിരേ വലിയ മത്സരത്തിനു കഴിവുള്ളവരാണ്. ആദ്യപാദം യുവന്റസിന്റെ ഗ്രൌണ്ടിലാണ് നടക്കുന്നത്. ഇത് ഇറ്റാലിയന്‍ ടീമിന് ആശ്വാസമാകും. ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ സ്വന്തം നഗരവാസികളായ അത്ലറ്റികോ മാഡ്രിഡിനോട് ആദ്യപാദത്തില്‍ ഗോള്‍രഹിത സമനില പിടിച്ചെടുത്തു സ്വന്തം ഗ്രൌണ്ടിലെ രണ്ടാംപാദത്തില്‍ അത്ലറ്റികോയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി സെമിയിലെത്തി.

യുവന്റസാണെങ്കില്‍ ആദ്യപാദത്തില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍വച്ച് മോണാക്കോയെ ഏകഗോളിനു പരാജയപ്പെടുത്തിയതിന്റെ ചിറകിലേറിയാണ് അവസാന നാലിലെത്തിയത്. റയലും യുവന്റസും പതിനേഴ് തവണ ഏറ്റുമുട്ടി. ഇതില്‍ റയല്‍ ഒമ്പത് ജയം നേടിയപ്പോള്‍ യുവന്റസ് ഏഴു പ്രാവശ്യവും ജയിച്ചു. ഒരു മത്സരം സമനിലയാകുകയായിരുന്നു. റയല്‍ ഈ യുവേഫ സീസണില്‍ ഒരു തോല്‍വിപോലും അറിഞ്ഞിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.