ട്രിപ്പിളിലെത്താന്‍ ബാഴ്സലോണ
Saturday, May 30, 2015 12:11 AM IST
ബാഴ്സലോണ: സീസണില്‍ ട്രിപ്പിള്‍ കിരീടം ലക്ഷ്യമിടുന്ന ബാഴ്സലോണ ഇന്ന് കോപ്പ ഡെല്‍ റേ ഫൈനലില്‍ അത്ലറ്റിക് ബില്‍ബാവോയ്ക്കെതിരേ ഇറങ്ങും. ബാഴ്സലോണയുടെ തട്ടകം ന്യൂ കാമ്പില്‍ രാത്രി ഒരു മണിക്കാണ് മത്സരം. സീസണിലെ മൂന്നു കിരീടങ്ങളില്‍ ഒരെണ്ണം നേടി രണ്െടണ്ണം കൈയെത്തും ദൂരത്ത്. അതിലെ രണ്ടാമത്തെ ഫൈനലിനാണ് ബാഴ്സ ഇറങ്ങുന്നത്. സ്പാനിഷ് ലാ ലിഗ ചാമ്പ്യന്‍മാരായ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും കടന്നിട്ടുണ്ട്. ബില്‍ബാവോയെ പരാജയപ്പെടുത്തി ട്രിപ്പിള്‍ നേട്ടത്തിന് ഒരുപടികൂടി അടുക്കാനാണ് ലൂയിസ് എന്റിക്കെന്റെ ബാഴ്സലോണ ഇറങ്ങുന്നത്. ജൂണ്‍ ആറിന് ബാഴ്സലോണ ബര്‍ലിനില്‍വച്ച് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിനെ നേരിടും. 26 തവണ കോപ്പ ഡെല്‍ റേ ചാമ്പ്യന്‍മാരായിട്ടുള്ള ബാഴ്സയാണ് ഏറ്റവും കൂടുതല്‍ കിരീടമുയര്‍ത്തിയതും. 23 കിരീടമുള്ള ബില്‍ബാവോയാണ് തൊട്ടടുത്ത്. എന്നാല്‍, ബില്‍ബാവോയുടെ അവസാന കിരീടനേട്ടം 1984ല്‍ ആയിരുന്നു. ഇതിനുശേഷം മികച്ച ജയങ്ങള്‍ ഒന്നും നേടാതെ പോയതിന്റെ പ്രായശ്ചിത്തം ചെയ്യുക എന്നും അവരുടെ ലക്ഷ്യത്തിലുണ്ട്.

ന്യൂ കാമ്പില്‍ 2001നു ശേഷം ബില്‍ബാവോ ജയിച്ചിട്ടില്ല. ലാ ലിഗയില്‍ ഏഴാം സ്ഥാനത്തെത്തിയ ബില്‍ബാവോയ്ക്കു നിലവില്‍ മാരക ഫോമില്‍ കളിക്കുന്ന ബാഴ്സലോണയെ കീഴടക്കുക ബുദ്ധിമുട്ടാണ്.


വിവിധ മത്സരങ്ങളിലായി അവസാനത്തെ 20 കളിയില്‍ നാലെണ്ണത്തില്‍ മാത്രമേ ബില്‍ബാവോ തോറ്റിട്ടുള്ളു. സ്പാനിഷ് ലീഗിലെ രണ്ടു മത്സരങ്ങളിലും ബാഴ്സലോണയോട് ബില്‍ബാവോ തോറ്റിരുന്നു.

ബാഴ്സയാണെങ്കില്‍ ലാ ലിഗയിലെ അവസാന പതിനാലു മത്സരങ്ങളില്‍ പന്ത്രണ്ടിലും ജയിച്ചപ്പോള്‍ രണ്െടണ്ണം സമനിലയായി. ബാഴ്സലോണ ന്യൂ കാമ്പിലെ സ്വന്തം ആരാധകര്‍ക്കുമുന്നില്‍ ഈ സീസണില്‍ 29 മത്സരങ്ങളില്‍ 26 ജയം നേടി. ഒരു സമനിലയും രണ്ടു തോല്‍വിയും മാത്രമേ നേരിടേണ്ടിവന്നുള്ളൂ. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെ മറികടന്നു സെമിയില്‍ പ്രവേശിക്കുകയും ചെയ്തു. ബാഴ്സയ്ക്കു മുന്നേറ്റനിരയിലാണ് ഏറ്റവും വലിയ കരുത്ത്. ലയണല്‍ മെസി, നെയ്മര്‍, ലൂയിസ് സുവാരസ് ത്രയം നൂറിലേറെ ഗോളുകളാണ് ഈ സീസണില്‍ നേടിയത്. ഇവരിലാണ് കറ്റാലന്‍ ശക്തരുടെ പ്രതീക്ഷകളത്രയും. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ച പുറത്തിരുന്ന സുവാരസ് ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.