ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീ അത്ലറ്റിക്സില്‍ ജിന്‍സണും ഇന്ദര്‍ജിത്തിനും ട്രിപ്പിള്‍
ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീ അത്ലറ്റിക്സില്‍ ജിന്‍സണും ഇന്ദര്‍ജിത്തിനും ട്രിപ്പിള്‍
Tuesday, June 30, 2015 11:22 PM IST
ചന്ദാബൂരി(തായ്ലന്‍ഡ്): ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീ അത്ലറ്റിക്സില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണും ഇന്ദര്‍ജിത് സിംഗിനും ട്രിപ്പിള്‍ സ്വര്‍ണം. തായ്ലന്‍ഡില്‍ നടക്കുന്ന മൂന്നാം പാദത്തിലും സ്വര്‍ണം നേടിയതോടെയാണിത്. ഇരുവരെയും കൂടാതെ ജാവലിന്‍ ത്രോയില്‍ ദേവീന്ദര്‍ സിംഗ് നേടിയ സ്വര്‍ണമുള്‍പ്പെടെ ഇന്ത്യ ഇന്നലെ മൂന്നു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി.

800 മീറ്ററില്‍ ശ്രീലങ്കയുടെ ഹെരത്ത് ഇന്ദ്രൂലിന്റെ (1:51.61) ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ജിന്‍സണ്‍ സ്വര്‍ണമണിഞ്ഞത്. ആദ്യ രണ്ടു പാദങ്ങളിലും ഹെരത്തിനായിരുന്നു വെള്ളി. ആദ്യ രണ്ടുപാദങ്ങളിലും കാര്യമായ വെല്ലുവിളിയായിരുന്നു.

ഷോട്ട്പുട്ടില്‍ ഉജ്വലഫോമില്‍ തുടരുന്ന ഇന്ദര്‍ജിത്ത് 19.83 മീറ്റര്‍ എറിഞ്ഞാണ് കനകമണിഞ്ഞത്. ചൈനയുടെ വാംഗ് ഗുവാംഗിനാണ് വെള്ളി. ജാവലിന്‍ ത്രോയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ദേവീന്ദര്‍ സിംഗിന്റെ സ്വര്‍ണനേട്ടം (76.61). രണ്ടാമതെത്തിയ ചൈനീസ് തായ്പേയിയുടെ ഹുവാംഗ് ഫെംഗിനാണ് (4.63) വെള്ളി.


വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗായത്രി ഗോവിന്ദരാജിനു (13.77) സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്.

കസാക്കിസ്ഥാന്റെ അനസ്താസിയ പിലിപ്പെങ്കോയ്ക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം. പുരുഷ-വനിതാ 400 മീറ്ററില്‍ ആരോഗ്യരാജീവ് , എം.ആര്‍. പൂവമ്മ എന്നിവര്‍ വെള്ളിയണിഞ്ഞു. പുരുഷ ലോംഗ് ജംപില്‍ അങ്കിത് ശര്‍മ രണ്ടാംപാദത്തിലെ വെള്ളിനേട്ടം നിലനിര്‍ത്തി. വനിതകളുടെ റിലേ ടീമിനാണ് ഇന്നലെ ലഭിച്ച ഏക വെങ്കലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.