ഇനി കളിച്ചാല്‍ മാത്രം പ്രതിഫലം
ഇനി കളിച്ചാല്‍ മാത്രം പ്രതിഫലം
Friday, July 3, 2015 11:46 PM IST
മുംബൈ: പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം താരങ്ങള്‍ക്കു പ്രതിഫലം നല്‍കുന്നതിനെക്കുറിച്ചു ബിസിസിഐ ആലോചിക്കുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ, ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡ് എന്നിവര്‍ നേരത്തെതന്നെ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇവരുടെ മാതൃകയാണു ബിസിസിഐയും ആലോചിക്കുന്നത്. ഇതനുസരിച്ച് ഹോം മാച്ചുകള്‍ക്കും എവേ മാച്ചുകള്‍ക്കും പ്രതിഫലത്തില്‍ വ്യത്യാസമുണ്ടായിരിക്കും. ഐപിഎല്‍ സിഇഒ സുന്ദര്‍ രാമനാണ് ഈ പദ്ധതിയുടെ രൂപരേഖ ബിസിസിഐ ഫിനാന്‍സ് കമ്മിറ്റിക്ക് സമര്‍പ്പിച്ചത്. ഇതിന് കമ്മിറ്റി തത്വത്തില്‍ അനുമതി നല്‍കിയതായാണ് സൂചന. കളിക്കാരുടെ പ്രകടനത്തില്‍ ഇത് ഗുണകരമായ മാറ്റം വരുത്തുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെയും കളിയെഴുത്തുകാരുടെയും നിലപാട്. മത്സരം ജയിച്ചാലും തോറ്റാലും പ്രതിഫലം ലഭിക്കുമെന്ന ചിന്ത കളിക്കാരില്‍ നിന്നു മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതു നടപ്പിലായാല്‍ ഏകദിന ലോകകപ്പ്, ട്വന്റ്-20 ലോകകപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി തുടങ്ങിയവയ്ക്കുള്ള ടീമില്‍ അംഗമാകുന്നവര്‍ക്ക് (മത്സരങ്ങള്‍ കളിച്ചില്ലെങ്കിലും) ലഭിക്കുന്ന പ്രതിഫലത്തില്‍ വലിയ തോതില്‍ മാറ്റം വരും.


ഇന്ത്യയില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുമ്പോള്‍ ടീമിന് ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ കൂടുതലായിരിക്കും വിദേശത്തു മത്സരം ജയിക്കുമ്പോള്‍ ലഭിക്കുക. പ്ളേയിംഗ് ഇലവനിലുള്ള താരങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലവും മത്സരത്തില്‍ കളിക്കാതിരിക്കുന്ന താരത്തിനു (ടീമിലുണ്െടങ്കിലും) ലഭിക്കുന്ന പ്രതിഫലവും വ്യത്യസ്തമാകും. ഓരോ മത്സരത്തിനു ശേഷവും താരങ്ങളുടെ പ്രകടനം വിലയിരുത്തുകയും അതനുസരിച്ച് പ്രതിഫലത്തുകയില്‍ മാറ്റം വരുത്തുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.