ആന്‍ഡേഴ്സണ്‍ ഇഫക്ടില്‍ ഓസീസ് തകര്‍ന്നു; 136നു പുറത്ത്
ആന്‍ഡേഴ്സണ്‍ ഇഫക്ടില്‍ ഓസീസ് തകര്‍ന്നു; 136നു പുറത്ത്
Thursday, July 30, 2015 11:35 PM IST
എജ്ബാസ്റണ്‍: ആഷസ് പരമ്പര അതിന്റെ പാരമ്യതയിലേക്കെത്തുന്ന സൂചന മൂന്നാം ടെസ്റിന്റെ തുടക്കത്തില്‍ത്തന്നെ. നിര്‍ണായകമായ മൂന്നാം ടെസ്റില്‍ ഓസ്ട്രേലിയയെ ഒന്നാം ഇന്നിംഗ്സില്‍ 136 റണ്‍സിനു പുറത്താക്കിക്കൊണ്ട് ഇംഗ്ളണ്ട് ശക്തമായി തിരിച്ചുവന്നു. രണ്ടാം ടെസ്റില്‍ കൂറ്റന്‍ പരാജയമേറ്റു വാങ്ങിയ ഇംഗ്ളണ്ട് ഫീനിക്സ് പക്ഷിയേപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അതിനു പ്രേരണയായതാകട്ടെ, ആന്‍ഡേഴ്സന്റെ തകര്‍പ്പന്‍ ബൌളിംഗും. 14.4 ഓവറില്‍ 47 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് സ്വന്തമാക്കിയ ആന്‍ഡേഴ്സനാണ് ഓസീസിനെ തകര്‍ത്തത്. സ്റ്റുവര്‍ട്ട് ബ്രോഡും സ്റ്റീവ് ഫിന്നും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ഈ മൂന്നു ബൌളറെ മാത്രമാണ് ഇംഗ്ളണ്ട് ഇന്നലെ ഉപയോഗിച്ചത്. മൂവരും ചേര്‍ന്ന് ഓസീസിനെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തെറിയുകയായിരുന്നു.


സ്കോര്‍ബോര്‍ഡില്‍ ഏഴു റണ്‍സ് മാത്രമുള്ളപ്പോള്‍ മികച്ച ഫോമിലുള്ള ഡേവിഡ് വാര്‍ണറെ പുറത്താക്കിക്കൊണ്ട് ആന്‍ഡേഴ്സണാണ് ആദ്യ ബ്രേക് ത്രൂ ഇംഗ്ളണ്ടിനു സമ്മാനിച്ചത്. പിന്നീട് ക്രിസ് റോജേഴ്സ് ഒരറ്റത്തു പിടിച്ചു നിന്നെങ്കിലും മറ്റേയറ്റത്തെ വിക്കറ്റുകള്‍ ഒന്നൊന്നായി നിലംപതിച്ചു. സ്റീവ് സ്മിത്ത് (7), മൈക്കിള്‍ ക്ളാര്‍ക്ക്(10), വോഗ്സ്(16) എന്നിവര്‍ നേരത്തേതന്നെ പുറത്തായി. വിക്കറ്റുകള്‍ ഒന്നൊന്നായി നിലംപതിക്കുമ്പോള്‍ അടിയുറച്ചുനിന്ന റോജേഴ്സ് ഒടുവില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനു മുന്നില്‍ വീണു. 89 പന്തില്‍ 52 റണ്‍സ് നേടിയ റോജേഴ്സ് എല്‍ബിഡബ്ള്യു ആവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് രണ്ടു വിക്കറ്റിന് 125 റണ്‍സെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.