ബയേണിനെ തകര്‍ത്ത് വുള്‍ഫിനു സൂപ്പര്‍കപ്പ്
ബയേണിനെ തകര്‍ത്ത് വുള്‍ഫിനു സൂപ്പര്‍കപ്പ്
Monday, August 3, 2015 10:56 PM IST
മ്യൂണിക്: ബുണ്ടസ് ലിഗ ചാമ്പ്യന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ തകര്‍ത്ത് വുള്‍ഫ്സ്ബര്‍ഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്. നിശ്ചിത സമയത്ത് 1-1 സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 5-4നാണ് വുള്‍ഫ് വിജയിച്ചത്. നേരത്തെ ജര്‍മന്‍ കപ്പ് സ്വന്തമാക്കിയ വുള്‍ഫ്സിനെതിരേയുള്ള ബയേണിന്റെ പരാജയം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ ലോകോത്തര പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയിലുള്ള വിശ്വാസം ബയേണിനു നഷ്ടപ്പെട്ടു. ഗ്വാര്‍ഡിയോള ഇപ്പോള്‍ ക്ളബ് മാറ്റത്തിനു തയാറെടുക്കുന്നതായാണു വിവരം. 100 മില്യണ്‍ പൌണ്ടുമായി ഗ്വാര്‍ഡിയോളയ്ക്കു പിന്നാലെ ഇംഗ്ളീഷ് ടീം മാഞ്ചസ്റര്‍ സിറ്റിയുമുണ്ട്. 2012നുശേഷം സൂപ്പര്‍ കപ്പില്‍ വിജയിക്കാന്‍ ബയേണിനായിട്ടില്ല.

49-ാം മിനിറ്റില്‍ ചിലിയന്‍ താരം ആര്യന്‍ റോബനിലൂടെ മുന്നിലെത്തിയ ബയേണിനെതിരേ അപ്രതീക്ഷിതമായി 89-ാം മിനിറ്റില്‍ വുള്‍ഫ്സ്ബര്‍ഗ് തിരിച്ചടിക്കുകയായിരുന്നു. നിക്കളാസ് ബെന്റ്നറായിരുന്നു സ്കോറര്‍.

കളിയുടെ ഭൂരിഭാഗവും ആധിപത്യം പുലര്‍ത്തിയ ബയേണിനു നിരവധി അവസരങ്ങള്‍ ലഭിച്ചു. 2-0നു ലീഡ് നേടാനുള്ള അവസരം ഹോളണ്ട് താരം ആര്യന്‍ റോബന്‍ നഷ്ടപ്പെടുത്തിയത് ആരാധകര്‍ ഞെട്ടലോടെയാണു കണ്ടത്. മത്സരം തുടങ്ങിയതുമുതല്‍ ബയേണിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, ആദ്യപകുതിയില്‍ ഗോളകന്നുനിന്നു. രണ്ടാം പകുതിയില്‍ ലാവന്‍ഡോവ്സ്കിയുടെ തകര്‍പ്പന്‍ പാസിലാണ് റോബന്റെ ഗോള്‍.


കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേയാണ് ഉജ്വലഗോളിലൂടെ വുള്‍ഫ്സ് തിരിച്ചുവന്നത്. ഡച്ച് താരം കെവിന്‍ ഡി ബ്രുയിന്റെ ക്രോസില്‍നിന്നാണ് ബോക്സില്‍ നിലയുറപ്പിച്ച ബെന്റ്നറുടെ ഗോള്‍. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൌട്ടിലേക്കു നീങ്ങി. ബയേണിന്റെ സാവി അലോണ്‍സോയുടെ ഷോട്ട് മാത്രം പാഴായപ്പോള്‍ വുള്‍ഫ്സിന്റെ ഒരു ഷോട്ടും പാഴായില്ല. ഇതോടെ വുള്‍ഫ്സ് കിരീടവുമുയര്‍ത്തി.

ഇതേ സ്റേഡിയത്തില്‍ ഇരുവരും അവസാനം ഏറ്റുമുട്ടിയത് ബുണ്ടസ് ലിഗയിലായിരുന്നു. അന്ന് 4-1നു ബയേണിനായിരുന്നു വിജയം. ബയേണ്‍ ഇതിഹാസം ഫ്രാന്‍സ് ബക്കന്‍ബോവറുടെ മകന്‍ സ്റ്റെഫാന്റെ നിര്യാണത്തില്‍ അനുശോചിച്ച ശേഷമാണ് മത്സരം ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.