ബിസിസിഐയെ ഇനി മനോഹര്‍ നയിക്കും
ബിസിസിഐയെ ഇനി മനോഹര്‍ നയിക്കും
Monday, October 5, 2015 11:56 PM IST
മുംബൈ: ശശാങ്ക് മനോഹര്‍ ബിസിസിഐയുടെ പുതിയ അമരക്കാരന്‍. മുംബൈയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് ജഗ്മോഹന്‍ ഡാല്‍മിയയുടെ പിന്‍ഗാമിയെ ഐകകണ്ഠേന തെരഞ്ഞെടുത്തത്.

അഴിമതിയുടെയും ഒത്തുകളിയുടെയും കളങ്കം പേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സംശുദ്ധമാക്കുകയായിരിക്കും തന്റെ ലക്ഷ്യമെന്നായിരുന്നു പ്രസിഡന്റായശേഷമുള്ള മനോഹറിന്റെ ആദ്യ പ്രതികരണം. വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കു കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വിവിധ ചേരികള്‍ക്ക് ആധിപത്യ മുള്ള ബോര്‍ഡില്‍ ഇതെല്ലാം പ്രാവര്‍ത്തിക മാകുമോയെന്നു കണ്ടറിയണം. എന്‍. ശ്രീനിവാസന്റെ സ്വാധീനം നേര്‍ത്തെങ്കിലും അനുയായികള്‍ ഇപ്പോഴും ബോര്‍ഡിലുണ്ട്.

പ്രമുഖ അഭിഭാഷകനായ ശശാങ്ക് മനോഹര്‍ ശരത് പവാറിന്റെ പിന്‍ഗാമിയായി 2008ലാണ് ബിസിസിഐയുടെ തലപ്പത്ത് ആദ്യമായെത്തുന്നത്. 2011ല്‍ സ്ഥാനമൊഴിഞ്ഞു. ബോര്‍ഡിലെ അനഭിലഷണീയ പ്രവണതകള്‍ക്കെതിരേ എന്നും പോരാടിയ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. 2010ല്‍ ലളിത് മോദിയെ പുറത്താക്കുന്നതിലും ശ്രീനിവാസന്റെ പടിയിറക്കത്തിലും മൃദുഭാഷിയായ മനോഹര്‍ നിര്‍ണായക പങ്കുവഹിച്ചു.


ബിസിസിഐ തലപ്പത്തേക്കു സ്വന്തം പാളയത്തിലുള്ളവരെ എത്തിക്കാനുള്ള ശ്രീനിവാസന്റെ നീക്കമാണ് മനോഹറിനു വീണ്ടും നറുക്കു വീഴാന്‍ ഇടയായത്. ശരത് പവാറും ശ്രീനിയും ഒന്നിക്കുന്നുവെന്ന ഘട്ടം വന്നപ്പോള്‍ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ നടത്തിയ നീക്കമായിരുന്നു അദ്ദേഹത്തെ പ്രസിഡന്റുസ്ഥാനത്തെത്തിച്ചത്. ക്രിക്കറ്റിനെ ജീവനു തുല്യം സ്നേഹിക്കുന്ന വര്‍ പ്രതീക്ഷയിലാണ്. കളങ്കം മായിക്കാന്‍ മനോഹറിന് സാധിക്കുമെന്നവര്‍ വിശ്വസി ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.