റാഫി, ജ്ജ് ഞമ്മടെ മുത്താ...
റാഫി, ജ്ജ് ഞമ്മടെ മുത്താ...
Wednesday, October 7, 2015 12:23 AM IST
സ്പോര്‍ട്സ് ലേഖകന്‍

കൊച്ചി: 11-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നിലുള്ളപ്പോള്‍ ലഭിച്ച ആ ഷോട്ട് വലയിലാക്കാത്തതിന്റെ വിഷമത്തിലായിരുന്നു മുഹമ്മദ് റാഫി ആദ്യപകുതിയില്‍ കളംവിട്ടത്. എന്നാല്‍, രണ്ടാം പകുതിയില്‍ റാഫി ആദ്യപകുതിയുടെ നിരാശ മാറ്റി, ആഹ്ളാദത്തിന്. രണ്ടാം പകുതിയില്‍ പിറന്ന രണ്ടു ഗോളിനും റാഫിയുടെ സ്പര്‍ശമുണ്ടായിരുന്നു. തലയിലാവാഹിച്ച കളിയഴകിലൂടെ 68-ാം മിനിറ്റിലെ ഗോള്‍. പിന്നാലെ സാഞ്ചസ് വാട്ടിന്റെ ഗോളിന് അസിസ്റ്റ് ചെയ്യാനും റാഫിക്കായി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ റസീന മന്‍സിലില്‍ അബ്ദുള്ള- സുബൈദ ദമ്പതികളുടെ മൂത്ത മകനാണ് റാഫി. കഴിഞ്ഞ തവണ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുടെ താരമായിരുന്ന റാഫിക്ക് ഒരു ഗോള്‍ മാത്രമായിരുന്നു നേടാനായത്. അധികം മത്സരങ്ങളില്‍ റാഫിക്ക് അവസരവും ലഭിച്ചില്ല. എന്നാല്‍, ബ്ളാസ്റേഴ്സിന്റെ ആദ്യമത്സരത്തില്‍ത്തന്നെ ലഭിച്ച അവസരം മുതലാക്കി കേരളത്തിന്റെ പൊന്നോമനയായി. ആരാധകര്‍ പറയുന്നു, റാഫി, ജ്ജ് ഞമ്മടെ മുത്താണ്.

മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി.പി. രഹനേഷിനുമായി. ആദ്യപകുതിയില്‍ മൂന്നു മികച്ച സേവുകളാണ് കോഴിക്കോട് സ്വദേശി രഹനേഷ് നടത്തിയത്. എന്നാല്‍, രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റിന്റെ പ്രതിരോധപ്പിഴവില്‍ രഹനേഷിന് കാര്യമായി ഒന്നും ചെയ്യാനായില്ല. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ശോഭിക്കാനായി എന്നതില്‍ സി.കെ. വിനീതിനും അഭിമാനിക്കാം. ആദ്യഗോള്‍ നേടിയ ഹോസുവേ കുറായിസിനു ഗോളിന് അസിസ്റ്റ് ചെയ്തത് വിനീതായിരുന്നു. ആദ്യപകുതിയിലെ ചില മികച്ച പാസുകളും വിനീതിനു കൈയടി നേടിക്കൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.