ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ലാറ്റിനമേരിക്ക
Thursday, October 8, 2015 12:41 AM IST
റിയോ ഡി ഷാനെറോ: 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ മത്സരങ്ങള്‍ ഇന്നാരംഭിക്കും. മറ്റു മേഖലകളിലെല്ലാം ആരംഭിച്ചിട്ടും ലാറ്റിനമേരിക്കയില്‍ മത്സരങ്ങള്‍ തുടങ്ങിയിരുന്നില്ല. നാലു ടീമുകള്‍ക്ക് നേരിട്ടും ഒരു ടീമിനു പ്ളേഓഫിലൂടെയുമാണ് യോഗ്യത ലഭിക്കുന്നത്. ഇതിനായി 10 ടീമുകള്‍ കൊമ്പുകോര്‍ക്കും.

ആദ്യദിനം തന്നെ കരുത്തര്‍ കളത്തിലിറങ്ങും. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയും ബ്രസീലും കൊളംബിയയുമൊക്കെ ഇന്നിറങ്ങും. വിജയം ലക്ഷ്യമാക്കി ഇറങ്ങുന്ന അര്‍ജന്റീനയുടെ എതിരാളികള്‍ ഇക്വഡോറാണ്. കോപ്പ അമേരിക്കയിലെ മികച്ച പ്രകടനം നടത്തി എതിരാളികളെ വെല്ലുവിളിച്ച ടീമാണ് ഇക്വഡോര്‍. അതുകൊണ്ടുതന്നെ മെസിക്കും സംഘത്തിനും ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. പ്രധാന താരം ഗൊണ്‍സാലോ ഹിഗ്വെയ്നെ ഒഴിവാക്കിയാണ് കോച്ച് ജറാര്‍ഡോ മാര്‍ട്ടിനോ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെക്കുറെ തുല്യശക്തികളാണ് ലാറ്റിനമേരിക്കയിലെ എല്ലാവരും എന്നതുകൊണ്ടുതന്നെ ആരായിരിക്കും യോഗ്യത നേടുക എന്നതു പ്രവചിക്കുക അസാധ്യം. അഞ്ചുവട്ടം ലോകചാമ്പ്യനായ ബ്രസീലിന്റെ തുടക്കം കടുപ്പമേറിയതാണ്. നിലവിലെ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിയാണ് ബ്രസീലിന്റെ എതിരാളികള്‍. അതുകൊണ്ടുതന്നെ മത്സരം കടുക്കുമെന്നുറപ്പ്. ബ്രസീലിയന്‍ നിരയില്‍ നെയ്മര്‍ക്കൊപ്പം പഴയ പടക്കുതിര കക്കയും സ്ഥാനംപിടിച്ചു എന്നതാണ് പ്രത്യേകത. മറ്റു മത്സരങ്ങളില്‍ ഉറുഗ്വെ ബൊളീവിയയെയും കൊളംബിയ പെറുവിനെയും നേരിടും. പരാഗ്വെയുടെ എതിരാളി വെനിസ്വേലയാണ്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെയാണ് മത്സരങ്ങള്‍. മത്സരങ്ങള്‍ സോണി സിക്സ്, കിക്സ് ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്യും.


യൂറോകപ്പ് യോഗ്യത

യൂറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തിനുള്ള അവസാന റൌണ്ടിലേക്കുള്ള പോരാട്ടം അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോള്‍ കരുത്തര്‍ ഇന്നു കളത്തിലിറങ്ങും. ആദ്യമത്സരങ്ങളില്‍ വിജയം കണ്ട ജര്‍മനി, റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡിനെയും പോളണ്ട്, സ്കോട്ലന്‍ഡിനെയും നേരിടും. ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തില്‍ ജോര്‍ജിയയ്ക്ക് എതിരാളിയായി വരുന്നത് ജിബ്രാള്‍ട്ടര്‍ ആണ്. ഗ്രൂപ്പ് എഫില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, ഗ്രീസിനെയും ഹംഗറി, ഫറോ ഐലന്‍ഡ്സിനെയും നേരിടും. ഗ്രൂപ്പിലെ മറ്റൊരു പ്രധാന മത്സരം റൊമാനിയയും ഫിന്‍ലന്‍ഡും തമ്മിലാണ്. ഗ്രൂപ്പ് ഐയില്‍ അല്‍ബേനിയ സെര്‍ബിയയെയും പോര്‍ച്ചുഗല്‍ ഡെന്മാര്‍ക്കിനെയും നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.