വിസില്‍ പോടി ചെന്നൈയിന്‍
വിസില്‍ പോടി ചെന്നൈയിന്‍
Wednesday, November 25, 2015 11:05 PM IST
ചെന്നൈ: ഡല്‍ഹി ഡൈനാമോസിനെ തകര്‍ത്തെറിഞ്ഞ ചെന്നൈയിന്‍ എഫ്സി തകര്‍ത്തത് കേരള ബ്ളാസ്റേഴ്സിന്റെ നെഞ്ചകം. സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സി ഏകപക്ഷീയമായ നാലു ഗോളിന് ഡല്‍ഹിയെ പരാജയപ്പെടുത്തി. കേരളത്തെ 4-1നു തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ചെന്നൈയിനു വേണ്ടി സൂപ്പര്‍ താരം സ്റീവന്‍ മെന്‍ഡോസ(17), ബ്രൂണോ പെലിസെറി(21), ജെജെ ലാല്‍പെഖുലെ(40,54) എന്നിവരാണ് ഗോള്‍ നേടിയത്. വിജയത്തോടെ നാലാം സ്ഥാനത്തേക്കു കുതിച്ചെത്താനും ചെന്നൈയിനായി. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റുകളായ ചെന്നൈയിന്‍ 12 കളികളില്‍നിന്ന് ഇപ്പോള്‍ 16 പോയിന്റുണ്ട്. 11 മത്സരങ്ങളില്‍നിന്ന് 18 പോയിന്റുള്ള ഡല്‍ഹിയാണ് മൂന്നാം സ്ഥാനത്ത്.

രണ്ടു മത്സരങ്ങള്‍ കൂടി അവേശിക്കുന്ന ചെന്നൈയിന് അതിലും വിജയിക്കാനായാല്‍ സെമി ബെര്‍ത്ത് ഉറപ്പിക്കാം. അതേസമയം, ചെന്നൈയിന്റെ വിജയം കേരള ബ്ളാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകള്‍ക്കാണു മങ്ങലേല്പിച്ചിരിക്കുന്നത്. അവസാന സ്ഥാനത്തുള്ള കേരളത്തിന് ഇനി എല്ലാ മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രം പോര, മറ്റുള്ള ടീമുകളുടെ ജയപരാജയങ്ങള്‍ ആശ്രയിക്കുകയും വേണം.


മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ചെന്നൈയിന്‍ ഒരു ഘട്ടത്തിലും ചെന്നൈയിനെ മുന്നേറാന്‍ അനുവദിച്ചില്ല. 17-ാം മിനിറ്റില്‍ത്തന്നെ ജെജെ ലാല്‍പെഖുലെയുടെ പാസില്‍നിന്ന് ഗോള്‍ നേടിക്കൊണ്ട് മെന്‍ഡോസ വരവു തെളിയിച്ചു. സീസണിലെ മെന്‍ഡോസയുടെ 10-ാം ഗോളായിരുന്നു ഇത്. അധികം താമസിയാതെ ജെജെയുടെ തന്നെ പാസില്‍നിന്ന് പെലിസെറിയും എതിര്‍വല ചലിപ്പിച്ചു. ഇതോടെ നിഷ്പ്രഭരായ ഡല്‍ഹിക്കു പിന്നീടു തിരിച്ചുവരാനായില്ല. 41-ാം മിനിറ്റില്‍ മെന്‍ഡോസ നല്‍കിയ പാസില്‍ ജെജെ ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ ആദ്യ ഗോളിന്റെ ആവര്‍ത്തനമെന്നോണം വലന്‍സിയയുടെ തന്നെ പാസില്‍നിന്ന് ജെജെ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.