അശ്വിന്‍ ദ ഹീറോ
അശ്വിന്‍ ദ ഹീറോ
Saturday, November 28, 2015 10:49 PM IST
നാഗ്പുര്‍: ഏറപള്ളി പ്രസന്നയ്ക്കും അനില്‍ കുംബ്ളെയ്ക്കുംശേഷം ഇന്ത്യന്‍ സ്പിന്‍യുഗത്തിന് അവസാനമായെന്ന് ആരു പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ സ്പിന്നര്‍മാരുടെ പ്രകടനം കണ്ടിട്ട് ആരെങ്കിലും അങ്ങനെ കരുതുമോ ? പ്രത്യേകിച്ച് രവിചന്ദ്ര അശ്വിന്റെ മാസ്മരിക പ്രകടനത്തിനു സാക്ഷിയായവര്‍. രണ്ടാം ഇന്നിംഗ്സില്‍ ഏഴുപേരെ പറഞ്ഞുവിട്ടതുള്‍പ്പെടെ 12 വിക്കറ്റുകളാണ് ഈ ചെന്നൈക്കാരന്‍ നാഗ്പുരില്‍ പിഴുതത്. അവസാന മത്സരം ഡല്‍ഹിയില്‍ നടക്കുമ്പോള്‍ ഒരുപിടി റിക്കാര്‍ഡുകളാണ് അശ്വിനെ കാത്തിരിക്കുന്നത്. മൊഹാലിയിലെയും ബംഗളൂരുവിലെയും ഉള്‍പ്പെടെ മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് ഇതുവരെ നേടിയത് 24 വിക്കറ്റുകള്‍. ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എന്ന സ്വന്തം നേട്ടം തിരുത്താനുള്ള അവസരം. 2003ല്‍ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ നേടിയ 29 വിക്കറ്റുകളാണ് താരത്തിന്റെ മികച്ച പരമ്പര. ഇപ്പോഴത്തെ അവസ്ഥയില്‍ ഫിറോഷ കോട്ലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ഈ നേട്ടം മറികടക്കുക വലിയ വെല്ലുവിളിയാകില്ല. ഇംഗ്ളണ്ടിന്റെ ഹെഡ്ലി വെറിറ്റി (1933-34), ഓസ്ട്രേലിയയുടെ റിച്ചി ബെനോ (1955-56), അനില്‍ കുംബ്ളെ (1997-98) എന്നിവരൂം മൂന്നു മത്സര പരമ്പരയില്‍ 23 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഈ പട്ടികയില്‍ ഒന്നാമതുള്ള താരം ഹര്‍ഭജന്‍ സിംഗാണ്. 2000-2001ലെ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്നു ടെസ്റില്‍ നിന്ന് 32 വിക്കറ്റുകളാണ് ഭാജി കൊയ്തത്.


അശ്വിന്റെ കരിയറില്‍ നേട്ടങ്ങളുടെ വര്‍ഷമാണ് 2015. വേഗത്തില്‍ 150 വിക്കറ്റ് പിന്നിടുന്ന ഇന്ത്യന്‍ ബൌളര്‍മാരിലെ ഒന്നാമനെന്ന റിക്കാര്‍ഡും ഈ പരമ്പരയ്ക്കിടെയാണ് സ്വന്തം പേരിലാക്കുന്നത്. ഏകദിനത്തിലും ട്വന്റി-20യിലും ഒരുപോലെ തിളങ്ങുന്ന അശ്വിന്‍ മൂന്നു വിഭാഗത്തിലും റാങ്കിംഗില്‍ ആദ്യ പതിനഞ്ചിലുള്ള ഒരേയൊരു ഇന്ത്യന്‍ താരമാണ്. ഏകദിന നായകന്‍ എം.എസ്. ധോണിയുടെ അടുത്ത അനുയായിയെന്നാണ് അശ്വിന്‍ അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ പിന്‍ഗാമി വിരാട് കോഹ്ലിയുടെയും വിശ്വസ്തനായി മാറിയിരിക്കുകയാണ് ഈ 29-കാരന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.