സെമി തേടി പൂനയും നോര്‍ത്ത് ഈസ്റും
Wednesday, December 2, 2015 11:32 PM IST
ഗോഹട്ടി: ഇരു ടീമിനും ഡു ഓര്‍ ഡൈ അവസ്ഥ; ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഇന്നു പൂന എഫ്സിയെ നേരിടും. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ ഇരു ടീമിനും പ്ളേ ഓഫ് സാധ്യത നിലനിര്‍ത്താനാകൂ. നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും നോര്‍ത്ത് ഈസ്റ്റിന് ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. 13 മത്സരങ്ങളില്‍നിന്ന് 17 പോയിന്റാണ് നോര്‍ത്ത് ഈസ്റ്റിന്റെ കൂടയിലുള്ളത്. ഇന്നു ജയിച്ചാലും മറ്റു മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചിരിക്കും അവരുടെ സെമി പ്രവേശം. അത്ലറ്റിക്കോ ഡി കോല്‍ക്കത്ത, എഫ്സി ഗോവ, ഡല്‍ഹി ഡൈനാമോസ് എന്നീ ടീമുകള്‍ ഇതിനോടകം സെമിയില്‍ കടന്നിട്ടുണ്ട്. ഒരു സ്ഥാനത്തിനു വേണ്ടിയാണ് കേരള ബ്ളാസ്റ്റേഴ്സും മുംബൈ സിറ്റിയുമൊഴികെയുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്നത്. പൂന സിറ്റിക്ക് 12 മത്സരങ്ങളില്‍നിന്ന് 15 പോയിന്റുണ്ട്. രണ്ടു മത്സരം അവശേഷിക്കുന്ന അവര്‍ രണ്ടിലും ജയിച്ചാല്‍ സെമിയിലെത്തും.


ആദ്യമത്സരങ്ങളില്‍ പുലര്‍ത്തിയ മികവ് രണ്ടാം മത്സരത്തില്‍ പുറത്തെടുക്കാന്‍ പൂനയ്ക്കായില്ല. അവര്‍ മത്സരിച്ച ആറ് എവേ മത്സരങ്ങളില്‍ ഒന്നില്‍പ്പോലും വിജയിക്കാനായില്ല എന്നത് തിരിച്ചടിയാണ്. അതുപോലെ അവരുടെ അവസാന ആറു മത്സരങ്ങളില്‍ ഒന്നില്‍പ്പോലും വിജയിക്കാനുമായില്ല. അത്ലറ്റിക്കോ ഡി കോല്‍ക്കത്തയോട് 4-1ന്റെ പരാജയമേറ്റുവാങ്ങിയാണ് പൂനയുടെ വരവ്. അതേസമയം, ഗോവയ്ക്കെതിരായ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജയത്തിന്റെ വക്കില്‍നിന്ന് സമനില വഴങ്ങേണ്ടി വന്നു. റഫറിയുടെ പിഴവില്‍ അര്‍ഹമായ ഒരു ഗോള്‍ നോര്‍ത്ത് ഈസ്റ്റിന് അവദിച്ചുമില്ല. ഇത് നോര്‍ത്ത് ഈസ്റ്റിന്റെ സെമി പ്രവേശത്തിനാണ് വിലങ്ങുതടിയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.