വാലറ്റം പൊരുതി; ഓസീസ് ജയിച്ചു
വാലറ്റം പൊരുതി; ഓസീസ് ജയിച്ചു
Sunday, February 7, 2016 11:53 PM IST
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം. 282 റണ്‍സ് വേണ്ടിയിരുന്ന ഓസീസിനെ വാലറ്റം പൊരുതിയാണ് വിജയതീരത്തെത്തിച്ചത്. ഡേവിഡ് വാര്‍ണര്‍ (98), ഉസ്മാന്‍ കവാജ (50) എന്നിവര്‍ തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും മധ്യനിര തകര്‍ന്നടിഞ്ഞതോടെ ഓസീസ് തോല്‍വിയുടെ മുഖത്തെത്തി. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മിച്ചല്‍ മാര്‍ഷ്-ജോണ്‍ ഹേസ്റിംഗ്സ് സഖ്യം ഓസീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു. മാര്‍ഷ് 69 റണ്‍സോടെയും ഹേസ്റിംഗ്സ് 48 റണ്‍സോടെയും പുറത്താകാതെ നിന്നു. ആറിന് 197 എന്ന നിലയില്‍ തകര്‍ന്ന ഓസീസിനു വേണ്ടി ഇവര്‍ ഏഴാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടിയിരുന്നു. 60 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണ്‍ ടോപ് സ്കോററായി. മിച്ചല്‍ സാറ്റ്നര്‍ (പുറത്താകാതെ 45), ആദം മിലിന്‍ (36), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (31) റണ്‍സും നേടി. 12 പന്തില്‍ മൂന്ന് സിക്സും രണ്ടു ഫോറും പറത്തി 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിനു പക്ഷേ അധികം ആയുസുണ്ടായില്ല.


ഓസീസിനു വേണ്ടി ജോഷ് ഹേസില്‍വുഡ് മൂന്നും മിച്ചല്‍ മാര്‍ഷ്, സ്കോട്ട് ബൊലാന്‍ഡ്, ആദം സാമ്പ എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ നേടി. മത്സരത്തില്‍ ഓള്‍ റൌണ്ട് മികവിലൂടെ ഓസീസ് വിജയത്തില്‍ നിര്‍ണായകമായ മിച്ചല്‍ മാര്‍ഷ് മാന്‍ ഓഫ് ദ മാച്ചായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.