അനിയന്മാര്‍ സൂപ്പര്‍; നാണംകെട്ടു ചേട്ടന്മാര്‍
അനിയന്മാര്‍ സൂപ്പര്‍; നാണംകെട്ടു ചേട്ടന്മാര്‍
Wednesday, February 10, 2016 12:06 AM IST
പൂന: ഇതുപോലൊരു തോല്‍വി സ്വപ്നങ്ങളില്‍ മാത്രം. ഓസ്ട്രേലിയയെ അവിടെപ്പോയി തകര്‍ത്തുവിട്ടതിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ഇങ്ങനെയൊക്കെ തോല്‍ക്കാന്‍ ധോണിക്കും കൂട്ടര്‍ക്കുമല്ലാതെ മറ്റാര്‍ക്കു കഴിയും. സീനിയേഴ്സില്ലാതെ കുറെ പിള്ളേരുമായെത്തിയ ലങ്കയോട് അഞ്ചു വിക്കറ്റിനാണ് ആദ്യ ട്വന്റി-20യില്‍ ഇന്ത്യ നാണംകെട്ടത്. പേരുകേട്ട ഇന്ത്യന്‍ നിരയെ വെറും 101 റണ്‍സിന് എറിഞ്ഞൊതുക്കിയ ബൌളര്‍മാരാണ് ലങ്കയുടെ വിജയശില്പികള്‍. സ്കോര്‍: ഇന്ത്യ 18.5 ഓവറില്‍ 101ന് എല്ലാവരും പുറത്ത്, ശ്രീലങ്ക 18 ഓവറില്‍ അഞ്ചിന് 105. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ലങ്ക 1-0ത്തിനു മുന്നിലെത്തി.

സമ്പൂര്‍ണം ലങ്കയുടെ പ്രകടനം. ആദ്യം ഫീല്‍ഡിലും പിന്നീട് ബാറ്റിംഗിലും ആതിഥേയര്‍ക്ക് ഒരവസരവും നല്കിയില്ല അവര്‍. പുതുമുഖങ്ങളെങ്കിലും മികച്ച ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ ബൌളര്‍മാര്‍ തുടക്കത്തിലേ ലങ്കയ്ക്ക് ആധിപത്യം നല്കി. ബാറ്റിംഗിനിറങ്ങിയപ്പോഴാകട്ടെ, ക്യാപ്റ്റന്‍ ചണ്ഡിമല്‍ 35 റണ്‍സെടുത്തു മുന്നില്‍ നിന്നു നയിച്ചു. ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം ടീമിലെത്തിയ ചമുക കപുഗേദരയും (25), മിലിന്ദ സിരിവര്‍ധനെയും (21) ഉജ്വല പിന്തുണയും നല്കി.

ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ലങ്കക്കാര്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല, ഇതുപോലൊരു തുടക്കം. പിള്ളേരുകൂട്ടവുമായി പൂനയില്‍ വിമാനമിറങ്ങുമ്പോള്‍ വലിയ നാണക്കേടില്ലാതെ തടിയൂരുക മാത്രമായിരുന്നു ദ്വീപുകാരുടെ ആഗ്രഹം. ഓസ്ട്രേലിയയ്ക്കെതിരേ തകര്‍പ്പന്‍ ഫോമിലായിരുന്ന രോഹിത് ശര്‍മ (പൂജ്യം) രണ്ടാംപന്തില്‍ തന്നെ വീണതോടെ ഇന്ത്യന്‍ തകര്‍ച്ച തുടങ്ങി. ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയായിരുന്നു പിന്നീട്. അജിങ്ക്യ രഹാനെ (4), ശിഖര്‍ ധവാന്‍ (9), സുരേഷ് റെയ്ന (20), യുവരാജ് സിംഗ് (10), എം.എസ്. ധോണി (2), ഹാര്‍ദിക് പാണ്ഡ്യ (2), രവീന്ദ്ര ജഡേജ (6) തുടങ്ങി കുട്ടിക്രിക്കറ്റിലെ വമ്പന്മാര്‍ വന്നപോലെ കൂടാരത്തില്‍ തിരിച്ചെത്തി.


അരങ്ങേറ്റ മത്സരം കളിക്കുന്ന കശുവ രജിതയായിരുന്നു ലങ്കന്‍ ബൌളര്‍മാരിലെ പ്രമാണി. ആദ്യ മൂന്നു വിക്കറ്റും ഈ 22കാരന്‍ ഫാസ്റ് ബൌളര്‍ക്ക് സ്വന്തം. അതും നാലോവറില്‍ വെറും 29 റണ്‍സ് വഴങ്ങി. 11 ഓവര്‍ പിന്നിടുമ്പോള്‍ ഏഴിന് 58 റണ്‍സെന്ന ദയനീയ നിലയിലായിരുന്നു ഇന്ത്യ. രജിതയ്ക്കുശേഷം പന്തെടുത്തവരെല്ലാം പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വെള്ളംകുടിപ്പിച്ചു. തട്ടിമുട്ടി 31 റണ്‍സെടുത്ത ആര്‍. അശ്വിന്റെ ചെറുത്തുനില്പ് കൂടി ഇല്ലായിരുന്നെങ്കില്‍ രണ്ടക്കത്തില്‍ ഒതുങ്ങിയേനെ ഇന്ത്യ. മൂന്നോവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മറ്റൊരു പുതുമുഖം ദസുന്‍ ഷന്‍കയും രണ്ടു വിക്കറ്റ് വീഴ്ത്തിയ ദുഷ്മന്ത് ചമീരയുമാണ് തിളങ്ങിയ മറ്റു ബൌളര്‍മാര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.