യംഗ് ഇന്ത്യ ഫൈനലില്‍
യംഗ് ഇന്ത്യ ഫൈനലില്‍
Wednesday, February 10, 2016 12:06 AM IST
മിര്‍പുര്‍: ശ്രീലങ്കയെ 97 റണ്‍സിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ യുവനിര അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ടീം കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റിന് 267 റണ്‍സെടുത്തു. രണ്ടിന് 21 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചത് അന്‍മോല്‍പ്രീത് സിംഗിന്റെയും (72) സര്‍ഫ്രസ് ഖാന്റെയും (59) ബാറ്റിംഗാണ്. സ്കോര്‍: ഇന്ത്യ ഒന്‍പതിന് 267, ശ്രീലങ്ക 42.4 ഓവറില്‍ 170ന് പുറത്ത്.

രാവിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു 27 റണ്‍സിനിടെ രണ്ടു മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. എല്ലാ മത്സരങ്ങളും ജയിച്ച് സെമിയിലെത്തിയ ഇന്ത്യ പടിക്കല്‍ കലമുടക്കുമോ എന്ന ആശങ്കയോടെയാണ് ബാറ്റിംഗ് തുടങ്ങിയത്.

വെടിക്കെട്ട് ബാറ്റിംഗിനു പേരു കേട്ട ഒപ്പണര്‍ റിഷഭ് പന്താണ് ആദ്യം പുറത്തായത്. 14 റണ്‍സായിരുന്നു റിഷഭിന്റെ സമ്പാദ്യം. പേസര്‍ അസിത്ത ഫെര്‍ണാണ്േടായാണ് റിഷഭിനെ പുറത്താക്കിയത്. ഇഴഞ്ഞു നീങ്ങിയ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റേതായിരുന്നു അടുത്ത ഊഴം. 25 പന്തില്‍ ഏഴു റണ്‍സെടുക്കാനേ കിഷനു കഴിഞ്ഞുള്ളൂ. ബൌളര്‍ മാത്രമേ മാറിയുള്ള. ലഹിരു കുമാരുവിന്റെ പന്തില്‍ കീപ്പര്‍ രന്തികയ്ക്കു തന്നെ ക്യാച്ച്. ക്യാപ്റ്റന്‍ പവലിയനിലേക്കു മടങ്ങുമ്പോള്‍ ഇന്ത്യയുടെ അക്കൌണ്ടില്‍ വെറും 27 റണ്‍സ് മാത്രം.


എന്നാല്‍, മൂന്നാം വിക്കറ്റില്‍ സര്‍ഫ്രാസ് ഖാനും അന്‍മോല്‍പ്രീതും ഒത്തുചേര്‍ന്നതോടെ ഇന്ത്യ കരകയറി. 96 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 71 പന്തില്‍ 59 റണ്‍സെടുത്തു സര്‍ഫ്രസ് പുറത്തായെങ്കിലും പിന്നാലെ എത്തിയവര്‍ ശ്രദ്ധാപൂര്‍വം ബാറ്റുവീശി. വാഷിംഗ്ടണ്‍ സുന്ദറിന്റെ (43) സംഭാവന കൂടിയായതോടെ ഇന്ത്യ 267 റണ്‍സെന്ന സ്കോറിലെത്തി.

268 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യ തുടക്കത്തിലേ സമ്മര്‍ദത്തിലാക്കി. സ്കോര്‍ അഞ്ചില്‍ നില്‍ക്കേ ഫെര്‍ണാണ്േടായെയും 13ല്‍വച്ച് ബന്ദാരയെയും പുറത്താക്കിയ ഇന്ത്യ മേല്‍ക്കൈ നേടി. മൂന്ന് വിക്കറ്റ് നേടിയ മായങ്ക് ഡാഗറും രണ്ട് വിക്കറ്റ് നേടിയ അവേഷ് ഖാനുമാണ് ശ്രീലങ്കന്‍ നിരയില്‍ കൂടുതല്‍ നാശം വിതച്ചത്. 39 റണ്‍സെടുത്ത മെന്‍ഡിസും 38 റണ്‍സെടുത്ത അശാനും മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്. 42.4 ഓവറില്‍ 170ന് ലങ്കയുടെ ചെറുത്തുനില്‍പ് അവസാനിച്ചു. അന്‍മോല്‍പ്രീത് സിംഗാണ് മാന്‍ ഓഫ് ദ മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.