കപ്പുയര്‍ത്താന്‍ യംഗ് ഇന്ത്യ
Sunday, February 14, 2016 12:54 AM IST
ധാക്ക: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്. ശ്രീലങ്കയെ തകര്‍ത്തെത്തിയ ഇന്ത്യയും ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യയുമാണ് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. രാവിലെ 8.30 മുതല്‍ സ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം.

ഒരു മത്സരംപോലും തോല്‍ക്കാതെ ആധികാരിക ജയങ്ങളോടെ ഫൈനലിലെത്തിയ ഇന്ത്യക്കു തന്നെയാണ് കിരീടസാധ്യത കൂടുതല്‍. കിരീടം തങ്ങള്‍ക്കുള്ളതാണെന്നാണ് നായകന്‍ ഇഷാന്‍ കിഷന്റെ അവകാശവാദം. ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ആധികാരിക വിജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല ഉയര്‍ത്തിയിരിക്കുന്നത്. മത്സരത്തില്‍ 97 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മുന്‍നിര പതറിയിട്ടും ഇന്ത്യയെ മികച്ച ടോട്ടലിലെത്തിക്കാന്‍ മധ്യനിരയ്ക്കായി. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന അന്‍മോല്‍ പ്രീത്സിംഗ് ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്സ്മാനായിക്കഴിഞ്ഞു. നാലു അര്‍ധസെഞ്ചുറികളുമായി മിന്നി നില്‍ക്കുന്ന സര്‍ഫ്രസ് ഖാന്‍, റിഷഭ് പന്ത് എന്നിവരും ഫോമിലാണ്.

ബൌളിംഗിലും ഇന്ത്യക്കു തന്നെയാണ് വിന്‍ഡീസിനെക്കാള്‍ മുന്‍തൂക്കം. മായങ്ക് ഡാഗറും ആവേഷ് ഖാനും മഹിപാല്‍ ലോമറും മികവിന്റെ പാരമ്യത്തിലാണ്.


ഒരു കൂട്ടം ഓള്‍റൌണ്ടര്‍മാരുടെ കരുത്തിലാണ് വിന്‍ഡീസിന്റെ കുതിപ്പ്. ഗ്രൂപ്പ് ഘട്ടം കഷ്ടിച്ചു കടന്ന കരീബിയന്‍ ടീം രണ്ടാം റൌണ്ട് മുതല്‍ സമ്പൂര്‍ണ ക്രിക്കറ്റാണ് കളിക്കുന്നത്. 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന അല്‍സാരി ജോസഫാണ് ബൌളിംഗിലെ കുന്തമുന. ബാറ്റിംഗിലും ബൌളിംഗിലും സൂപ്പര്‍ ഫോം തുടരുന്ന ഷാമര്‍ സ്പ്രിംഗര്‍, ക്യാപ്റ്റന്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ഗിഡ്രോണ്‍ പോപ്പ് എന്നിവരിലാണ് വിന്‍ഡീസിന്റെ പ്രതീക്ഷ.

ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ബംഗ്ളാദേശ് മൂന്നാം സ്ഥാനം നേടി.

പാക്കിസ്ഥാനാണ് അഞ്ചാം സ്ഥാനം. ഇംഗ്ളണ്ടിനെ ഏഴു വിക്കറ്റിനു തകര്‍ത്താണ് പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനം ഉറപ്പിച്ചത്. നിലവിലെ ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്കയാണ് ഏറ്റവും നിരാശപ്പെടുത്തിയത്. സൂപ്പര്‍ ലീഗില്‍ കടക്കാന്‍ പോലും നിലവിലെ ചാമ്പ്യന്മാര്‍ക്കായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.