സന്തോഷ് ട്രോഫി: കേരളം ഔട്ട്
സന്തോഷ് ട്രോഫി: കേരളം ഔട്ട്
Sunday, February 14, 2016 12:55 AM IST
ചെന്നൈ: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന്റെ യാത്ര ആദ്യറൌണ്ടില്‍ അവസാനിച്ചു. ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തില്‍ തമിഴ്നാടിനോട് 1-1ന്റെ സമനില വഴങ്ങിയതാണ് കേരളത്തിന്റെ വിധി നിര്‍ണയിച്ചത്. ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ തമിഴ്നാട് നാഗ്പൂരില്‍ നടക്കുന്ന ഫൈനല്‍ റൌണ്ടിന് ടിക്കറ്റുറപ്പിച്ചു. അഷ്കറിലൂടെ ആദ്യപകുതിയില്‍ മുന്നിട്ടുനിന്ന ശേഷമായിരുന്നു കേരളം സമനില വഴങ്ങിയത്.

തെലുങ്കാനയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ജയിച്ച തമിഴ്നാടാണ് ഗ്രൂപ്പ് എയിലെ ജേതാക്കള്‍. തെലുങ്കാനയോടുള്ള കളിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ മാത്രമായിരുന്നു കേരളത്തിന്റെ കീശയിലുണ്ടായിരുന്നത്. ഗ്രൂപ്പിലെ മറ്റൊരു ടീമായ ആന്‍ഡമാന്‍ ടൂര്‍ണമെന്റില്‍നിന്നു പിന്മാറിയതും തിരിച്ചടിയായി.

ഇന്നലെ ഫൈനല്‍ റൌണ്ടിലെത്താന്‍ തമിഴ്നാടിനെ കേരളം തോല്‍പ്പിക്കേണ്ടിയിരുന്നു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്ഥിരം തന്ത്രമായ 4-3-3 ശൈലിയുമായാണ് കേരളം ഇറങ്ങിയത്.


ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ കേരളത്തിനുവേണ്ടി ആദ്യ ഗോള്‍ നേടിയത് അഷ്കറാണ്.

തമിഴ്നാടിന്റെ പ്രതിരോധനിരയില്‍ നിന്ന് റാഞ്ചിയെടുത്ത് വി.പി സുഹൈര്‍ നല്‍കിയ പന്ത് അഷ്കറര്‍ ഗോളാക്കുകയായിരുന്നു. ഇതോടെ തമിഴ്നാട് പ്രതിരോധത്തിലേക്ക് നീങ്ങി. 56-ാം മിനിറ്റില്‍ തമിഴ്നാടിന്റെ സമനില ഗോള്‍ അവരുടെ കുന്തമുനയായ റീഗനാണു നേടിയത്.

ആദ്യപകുതിയില്‍ തന്നെ ഗോള്‍കീപ്പര്‍ ഷഹിന്‍ ലാലിനു പരിക്കേറ്റത് കേരളത്തിനു തിരിച്ചടിയായി. തമിഴ്നാട് മുന്നേറ്റ നിരയിലെ സൂസൈ രാജുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. പകരക്കാരനായി ഇറങ്ങിയ മിഥുനാണ് പിന്നീട് വല കാത്തത്.

മുന്നേറ്റ നിരക്കാരന്‍ ഫിറോസിന് കളം വിടേണ്ടിയും വന്നു. രണ്ടാം പകുതിയില്‍ കോര്‍ണറിലൂടെ ലഭിച്ച പന്തുമായി തമിഴ്നാട് ഗോള്‍മുഖത്ത് ജിപ്സന്റെ സിസര്‍കട്ട് നെല്ലിട വ്യത്യാസത്തിലാണ് വലയിലെത്താതെ പോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.